അബഹ – അസീര്‍ നഗരസഭക്കു കീഴിലെ ശുചീകരണ തൊഴിലാളികളായ ഇസ്‌കന്ദറിനും ഇംറാന്‍ അസീമിനും കഴിഞ്ഞ ദിവസം ജീവത്തിലെ അവിസ്മരണീയ സുദിനമായിരുന്നു. മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും വിശിഷ്ടാതിഥികള്‍ക്കുമൊപ്പം അസീര്‍ ഗവര്‍ണര്‍ തുര്‍ക്കി ബിന്‍ ത്വലാല്‍ രാജകുമാരന്റെ ഇഫ്താറില്‍ പങ്കെടുക്കാന്‍ ഇരുവര്‍ക്കും അവസരം ലഭിച്ചു. കനത്ത മഴക്കും ആലിപ്പഴ വര്‍ഷത്തിനുമിടെ അബഹയിലെ റോഡുകളില്‍ നിന്ന് മഴവെള്ളവും മഞ്ഞുകൂനകളും നീക്കം ചെയ്യാനും പ്രളയത്തിലും മലവെള്ളപ്പാച്ചിലിലും കുടുങ്ങിയവരുടെ ജീവന്‍ രക്ഷിക്കാനും തുടര്‍ച്ചയായി 24 മണിക്കൂറിലേറെ നേരം കഠിനാധ്വാനം ചെയ്താണ് ഇരുവരും തുര്‍ക്കി ബിന്‍ ത്വലാല്‍ രാജകുമാരന്റെ ആദരം നേടിയത്.
സ്തുത്യര്‍ഹ സേവനം നടത്തിയ ഇസ്‌കന്ദറിനെയും ഇംറാന്‍ അസീമിനെയും അസീര്‍ മേയര്‍ എന്‍ജിനീയര്‍ അബ്ദുല്ല അല്‍ജാലിയാണ് സറാത്ത് ഉബൈദയില്‍ വെച്ച് അസീര്‍ ഗവര്‍ണറെ കണ്ട് പരിചയപ്പെടുത്താന്‍ കൂട്ടിക്കൊണ്ടുപോയത്. മേയര്‍ പരിചയപ്പെടുത്തുകയും ഇരുവരും നടത്തിയ കഠിനാധ്വാനം വിശദീകരിക്കുകയും ചെയ്തതോടെ ഇരുവരെയും തനിക്കൊപ്പം ഇഫ്താറിന് ക്ഷണിച്ച് ആദരിക്കാന്‍ തുര്‍ക്കി ബിന്‍ ത്വലാല്‍ രാജകുമാരന്‍ നിര്‍ദേശിക്കുകയായിരുന്നു.
ശക്തമായ മഴയിലും കനത്ത ആലിപ്പഴ വര്‍ഷത്തിലും റോഡില്‍ ഗതാഗതം മുടങ്ങുകയായിരുന്നെന്ന് ഇസ്‌കന്ദറും ഇംറാന്‍ അസീമും പറഞ്ഞു. ആളുകളുടെ ജീവന്‍ നഷ്ടപ്പെട്ടേക്കുമെന്ന് ഭയന്നാണ് വെള്ളവും മഞ്ഞുകൂനകളും നീക്കം ചെയ്ത് സഹായിക്കാന്‍ തങ്ങള്‍ മുന്നിട്ടിറങ്ങിയതെന്നും ഇരുവരും പറഞ്ഞു. അബഹയില്‍ മഴക്കും ആലിപ്പഴ വര്‍ഷത്തിനുമിടെ റോഡില്‍ നിന്ന് വെള്ളവും മഞ്ഞുകൂനകളും നീക്കം ചെയ്യാന്‍ തുടര്‍ച്ചയായി 24 മണിക്കൂറിലേറെ നേരം കഠിനാധ്വാനം ചെയ്ത ശുചീകരണ തൊഴിലാളികളെ കുറിച്ച റിപ്പോര്‍ട്ടുകള്‍ സാമൂഹികമാധ്യമ ഉപയോക്താക്കള്‍ വ്യാപകമായി പങ്കുവെച്ചു.
വാർത്തകളും വിശകലനങ്ങളും വാട്‌സ്ആപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DzIXEbmoY1811o2Kt9xkLd