തിരുവനന്തപുരം– കോടതി നിർദേശം പാലിച്ച് കീം 2025 റാങ്ക് ലിസ്റ്റ് പഴയ ഫോർമുലയിലേക്ക് മാറ്റുമെന്ന് അറിയിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. പഴയ ഫോർമുല അനുസരിച്ച് പട്ടിക പുതുക്കിയതിന് ശേഷം ഇന്ന് തന്നെ ഇറക്കുമെന്ന് മന്ത്രി മാധ്യമങ്ങളോട് അറിയിച്ചു. അപ്പീലുമായി മേൽക്കോടതിയായ സുപ്രീം കോടതിയിൽ പോയാൽ പ്രവേശന നടപടികൾ വൈകുമെന്ന കാരണത്താലാണ് അപ്പീലുമായി പോകാത്തതെന്നും, കോടതി വിധി സർക്കാറിന് തിരിച്ചടിയല്ലെന്നും മന്ത്രി കൂട്ടിചേർത്തു.
കീം 2025 റാങ്ക് ലിസ്റ്റ് റദ്ദാക്കണമെന്ന് ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെ തുടർന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ, സിംഗിൾ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമീപിക്കുന്നത്. എന്നാൽ, ഡിവിഷൻ ബെഞ്ച് ഉത്തരവിൽ ഇടപെടാനില്ലെന്ന് അറിയിച്ചതോടെയാണ് ഇത്തവണത്തെ എഞ്ചിനീയറിംഗ് പ്രവേശനം പഴയ ഫോർമുലയിലേക്ക് തന്നെ മാറ്റാൻ സംസ്ഥാന സർക്കാർ നിർബന്ധിതമായത്.
പ്രോസ്പെക്ടസ് പുറത്തിറക്കി, എൻട്രൻസ് പരീക്ഷയുടെ സ്കോർ പ്രസിദ്ധപ്പെടുത്തിയ ശേഷം വെെറ്റേജിൽ മാറ്റം വരുത്തിയത് നിയമപരമല്ല എന്ന സിംഗിൾ ബെഞ്ചിൻറെ കണ്ടെത്തൽ ഡിവിഷൻ ബെഞ്ച് ശരിവെക്കുകയായിരുന്നു. പഴയ ഫോർമുല അനുസരിച്ച് പട്ടിക പുതുക്കുമ്പോൾ നിലവിലെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട നിരവധി പേർ പുറത്തുപോകും.
സംസ്ഥാന സർക്കാറിന് കീഴിലുള്ള സിഇഇ ആണ് സംസ്ഥാനത്തെ എഞ്ചിനീയറിങ്, ആർക്കിടെക്ചർ , ഫാർമസി കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനായി കീം എൻട്രൻസ് പരീക്ഷ നടത്തുന്നത്. മാർക്ക് ഏകീകരണത്തിൽ കേരള സിലബസ് വിദ്യാർത്ഥികൾ പിന്നിൽ പോകുന്നത് മറികടക്കാൻ കൊണ്ടുവന്ന പരിഷ്കാരം നടപ്പാക്കാൻ വൈകിയതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കുള്ള കാരണം.