ബെംഗളൂരു: എട്ട് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ ഓട്ടോറിക്ഷാ ഡ്രൈവറായ 38കാരന് 20 വർഷത്തെ കഠിന തടവ് വിധിച്ച് കോടതി. നോർത്ത് ബെംഗളൂരുവിലെ ലഗ്ഗെരെ സ്വദേശി എസ് അനിൽ കുമാറിനാണ് ശിക്ഷ ലഭിച്ചത്. 11,000 രൂപ പിഴയും കോടതി വിധിച്ചു. രണ്ട് വർഷം മുമ്പാണ് കേസിനാസ്പദമായ സംഭവം.
ഇരയായ പെൺകുട്ടിയും കുടുംബവും അനിലിന്റെ അയൽക്കാർ ആയിരുന്നു. 2022 ജനുവരി 22ന് പെൺകുട്ടി തനിച്ചായിരുന്നപ്പോൾ വീട്ടിൽ കയറി അനിൽ ബലാത്സംഗം ചെയ്തു. കുട്ടിയുടെ മാതാപിതാക്കൾ വീട്ടിലെത്തിയപ്പോഴാണ് പീഡന വിവരം അറിയുന്നത്. തുടർന്ന് മാതാപിതാക്കൾ അനിലിനെതിരെ നന്ദിനി ലേഔട്ട് പോലീസിൽ പരാതി നൽകി.
കേസ് അന്വേഷണത്തിൽ അനിൽ കുറ്റക്കാരൻ ആണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. പെൺകുട്ടിയുടെയും കുടുംബത്തിന്റെയും മറ്റ് അയൽവാസികളുടെയും മൊഴികളും മെഡിക്കൽ റിപ്പോർട്ടും രേഖപ്പെടുത്തിയ ശേഷമാണ് കോടതി വിധി പുറപ്പെടുവിച്ചത്. രണ്ടു പെൺമക്കളുടെ പിതാവ് കൂടിയാണ് അനിൽകുമാർ.