പത്തനംതിട്ട– ആരോഗ്യവകുപ്പിനെ വെട്ടിലാക്കി മന്ത്രി സജി ചെറിയാന്റെ വിവാദ പ്രസ്താവന, സർക്കാർ ആശുപത്രിയിലെ ചികിത്സയിൽ മരിക്കാൻ തുടങ്ങിയപ്പോഴാണ് താൻ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയതെന്നായിരുന്നു അദ്ദേഹത്തിൻ്റെ പരാമർശം. സ്വകാര്യ ആശുപത്രിയിൽ മന്ത്രിമാർ ചികിത്സ തേടുന്നത് പുതുമയല്ലെന്ന ന്യായീകരണത്തിനിടെ ആയിരുന്നു മന്ത്രി ഇങ്ങനെ പറഞ്ഞത്.
സ്വകാര്യ ആശുപത്രിയിൽ മന്ത്രിമാരും,സാധാരണക്കാരും,അല്ലാത്തവരുമൊക്കെ പോകും. ഞാൻ പോയത് മെഡിക്കൽ കോളേജിലാണ്. കുഴപ്പമൊന്നും സംഭവിച്ചില്ല. ചിലർ സ്വകാര്യ ആശുപത്രിയിൽ പോകും. 2019-ൽ ഡെങ്കിപ്പനി വന്നപ്പോൾ ഞാൻ സർക്കാർ ആശുപത്രിയിലായിരുന്നു പോയത്. സർക്കാർ ആശുപത്രിയിലെ ചികിത്സ കൊണ്ട് മരിക്കാൻ സാധ്യത വന്നപ്പോൾ എന്നെ അമൃത ആശുപത്രിയിൽ കൊണ്ടുപോകാൻ ശുപാർശ ചെയ്‌തു. എന്നെ അമൃതയിൽ കൊണ്ടുപോയി. അവിടെ ചെന്നപ്പോൾ 14 ദിവസം ബോധമില്ലായിരുന്നു. ഞാൻ രക്ഷപ്പെട്ടു. അപ്പോൾ അമൃത ആശുപത്രി മോശമാണോ. അതൊക്കെ ഈ നാട്ടിൽ വ്യവസ്ഥാപിതമായ കാര്യങ്ങളാണ്, എന്നായിരുന്നു മന്ത്രിയുടെ വാക്കുകൾ.
കൂടുതൽ സാങ്കേതിക വിദ്യകളുള്ള സ്വകാര്യ ആശുപത്രികളുണ്ട്. അത്രയും ചിലപ്പോൾ സർക്കാർ ആശുപത്രിയിൽ വന്നുകാണില്ല. കാരണം കൂടുതൽ ആളുകൾ വരുന്ന സ്ഥാപനമെന്ന നിലയ്ക്ക് സർക്കാർ ആശുപത്രികളിൽ അതിന്റെ ടെക്നോളജികളും സാമ്പത്തികമായ സഹായങ്ങളും കുറവായിരിക്കും. ഒരു സ്വകാര്യ ആശുപത്രിയിൽ കൂടുതൽ ടെക്നോളജി വരും. അപ്പോൾ കൂടുതൽ ചികിത്സ അവിടെകിട്ടും. അപ്പോൾ അങ്ങോട്ടു പോകണമെന്നും സജി ചെറിയാൻ പറഞ്ഞു.
സംസ്ഥാനത്തെ ആരോഗ്യമേഖലയ്‌ക്കെതിരേ അതിരൂക്ഷ വിമർശനം ഉയരുന്ന പശ്ചാത്തലത്തിൽ, വകുപ്പുമന്ത്രി വീണാ ജോർജിനെ പ്രതിരോധിക്കവേ ആയിരുന്നു സജി ചെറിയാൻ്റെ വിവാദ പ്രസ്താവന.
കോൺഗ്രസും ബിജെപിയും ഇപ്പോൾ കിടക്കുന്നത് ഒരേ കട്ടിലിലാണെന്നും വീണ ജോർജിനെ സംരക്ഷിക്കാൻ ഇടതുപക്ഷത്തിന് അറിയാമെന്നും മന്ത്രി പറഞ്ഞു. വീണ ജോർജ് എന്ത് തെറ്റാണ് ചെയ്തത്? വീണ ജോർജിൻ്റെ ഭരണത്തിൽ കേരളത്തിലെ ആരോഗ്യ മേഖല വളരുകയാണ് ചെയ്തത്. വിമാന അപകടത്തെ തുടർന്ന് വ്യോമയാന മന്ത്രി രാജിവച്ചോ?. ആരോഗ്യമേഖല വെന്റിലേറ്ററിൽ എന്ന രമേശ് ചെന്നിത്തലയുടെ പ്രസ്‌താവന ആരെ സുഖിപ്പിക്കാനാണ്. സർക്കാർ ആശുപത്രികൾ പാവപ്പെട്ടവന്റെ അത്താണിയാണ്. വീണ ജോർജിനെതിരായ സമരത്തിൻ്റെ മറവിൽ സ്വകാര്യ കുത്തക ആശുപത്രികളെ വളർത്താൻ ഗൂഢനീക്കം നടത്തുകയാണെന്നും മന്ത്രി പറഞ്ഞു.
വീണ ജോർജിനെയും പൊതുജനാരോഗ്യത്തെയും സിപിഎം സംരക്ഷിക്കും. തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള നാടകങ്ങളാണ് ഇതൊക്കെ. പ്രതിപക്ഷത്തിന് വട്ടു പിടിച്ചിരിക്കുകയാണ്. അധികാരം കിട്ടാത്തതിന്റെ ഭ്രാന്താണിത്. എൽഡിഎഫ് മൂന്നാമത് അധികാരത്തിൽ വരുമെന്നതിൻ്റെ വെപ്രാളമാണ് യുഡിഎഫിന്. അതിന്റെ തെളിവാണ് നേതാക്കന്മാർ ക്യാപ്റ്റനും മേജറും ജവാനും ഒക്കെയായി സ്ഥാനമാനങ്ങൾ തീരുമാനിക്കുന്നതെന്നും സജി ചെറിയാൻ പറഞ്ഞു