ന്യൂദൽഹി: ബിഗ് ബോസ് 13 ലെ പ്രകടനത്തിലൂടെയും കാന്ത ലഗ എന്ന ഗാനത്തിന്റെ ഹിറ്റ് റീമിക്സിലൂടെയും പ്രശസ്തയായ നടിയും മോഡലുമായ ഷെഫാലി ജരിവാലയുടെ മരണത്തിലേക്ക് നയിച്ചത് യുവത്വം നിലനിർത്താൻ നടത്തിയ പ്രത്യേക ചികിത്സയെന്ന് സൂചന.
ഇന്നലെ രാത്രിയാണ് ഷെഫാലി ജരിവാല അന്തരിച്ചത്. 42 വയസ്സായിരുന്നു. കഴിഞ്ഞ ആറ് വർഷമായി ഷെഫാലി ജരിവാല യുവത്വം നിലനിർത്താൻ പ്രത്യേക ചികിത്സയിലായിരുന്നുവെന്ന് അവരുമായി അടുത്ത വൃത്തങ്ങൾ പറഞ്ഞു. ചർമ്മ ഘടന മെച്ചപ്പെടുത്തുന്നതിനും യുവത്വം വർദ്ധിപ്പിക്കുന്നതിനുമാണ് ചികിത്സ തേടിയിരുന്നത്.
വിറ്റാമിൻ സി, ഗ്ലൂട്ടത്തയോൺ എന്നിവ അടങ്ങിയ ചികിത്സയാണ് ഇവർ സ്വീകരിച്ചിരുന്നത്. ചർമ്മത്തിന്റെ ഭംഗിക്കും ചർമ്മം ശുദ്ധീകരിക്കുന്നതിനും ഉപയോഗിക്കുന്ന മരുന്നാണ് ഗ്ലൂട്ടത്തയോൺ. ഈ മരുന്നുകൾ ഹൃദയത്തിൽ നേരിട്ട് സ്വാധീനം ചെലുത്തുന്നില്ലെന്നും പൂർണ്ണമായും സൗന്ദര്യവർദ്ധക ചികിത്സകളാണെന്നും ഡോക്ടർ വ്യക്തമാക്കി. ഫോറൻസിക് റിപ്പോർട്ടിനും പോസ്റ്റ്‌മോർട്ടം പരിശോധനയ്ക്കും ശേഷമേ മരണത്തിന്റെ കൃത്യമായ കാരണം അറിയാനാകൂ.
വെള്ളിയാഴ്ച വൈകുന്നേരം മുംബൈയിലെ വസതിയിലാണ് ഷെഫാലി ജരിവാലയ്ക്ക് ഹൃദയാഘാതം സംഭവിച്ചത്. ഭർത്താവ് പരാഗ് ത്യാഗി ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചു. മരണം സംബന്ധിച്ച് കുടുംബം ഇതുവരെ ഔദ്യോഗിക പ്രസ്താവന പുറത്തിറക്കിയിട്ടില്ല.
2002 ലെ കാന്ത ലഗ എന്ന മ്യൂസിക് വീഡിയോയിലൂടെയാണ് ഷെഫാലി ആദ്യമായി പ്രശസ്തിയിലേക്ക് ഉയർന്നത്. ഇത് വൻ ഹിറ്റായി മാറി. പിന്നീട് അക്ഷയ് കുമാറിനും സൽമാൻ ഖാനുമൊപ്പം മുജ്‌സെ ഷാദി കരോഗി എന്ന സിനിമയിൽ പ്രത്യക്ഷപ്പെട്ടു. പിന്നീടുള്ള വർഷങ്ങളിൽ, ടെലിവിഷനിലേക്ക് മാറി. ഭർത്താവ് പരാഗ് ത്യാഗിയോടൊപ്പം നാച്ച് ബാലിയേ എന്ന ഡാൻസ് റിയാലിറ്റി ഷോയിൽ പങ്കെടുക്കുകയും പിന്നീട് ബിഗ് ബോസ് 13 ഹൗസിൽ ചേരുകയും ചെയ്തു.