ന്യൂഡല്‍ഹി-ഡല്‍ഹി, രോഹിണി, സെക്ടര്‍ അഞ്ചിലെ അഞ്ചു നില കെട്ടിടത്തില്‍ ഉണ്ടായ വന്‍ തീപ്പിടുത്തത്തില്‍ 4 മരണം. 3 പേര്‍ക്ക് പരിക്കേറ്റു. രോഹിണി റിഥാല പ്രദേശത്തുള്ള ഒന്നിലധികം നിര്‍മ്മാണ യൂണിറ്റുകള്‍ സ്ഥിതി ചെയ്യുന്ന അഞ്ചു നിലകെട്ടിടത്തിലാണ് അഗ്നിബാധയുണ്ടായതെന്ന് അഗ്നിശമന സേനാ വിഭാഗം അറിയിച്ചു. ചൊവ്വാഴ്ച രാത്രിയാണ് സംഭവമെങ്കിലും ബുധനാഴ്ച പുലര്‍ച്ചയോടെയാണ് അഗ്നിശമന സേനാ വിഭാഗത്തിന് വിവരം ലഭിച്ചത്. അതിനിടെ കെമിക്കല്‍ ഫാക്ടറിയിലാണ് തീപ്പിടുത്തമെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹങ്ങള്‍ കണ്ടെത്തിയതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം. പതിനാറ് അഗ്നി ശമനാ യൂണിറ്റുകള്‍ എത്തി രക്ഷാപ്രവര്‍ത്തനം നടത്തിയതിനാല്‍ കൂടുതല്‍ ആളപായം ഒഴിവായി.
എണ്‍പതു ശതമാനം പൊള്ളലേറ്റു നിലയില്‍ നിതിന്‍ ബന്‍സാല്‍ (31), രാഗേഷ് (30) എന്നിവരേയും നിസാര പൊള്ളലേറ്റ വീരേന്ദര്‍ (25) എന്നിവരെ ബിഎസ്‌ഐ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
റിഥാല മെട്രോ സ്‌റ്റേഷന് സമീപമുള്ള കെട്ടിടത്തിനാണ് തീ പിടിച്ചതെന്ന്് ഡല്‍ഹി ഫയര്‍ഫോഴ്‌സ് സര്‍വ്വീസസ് മേധാവി അതുല്‍ ഗാര്‍ഗ് അറിയിച്ചു. സംഭവത്തിന്റെ അന്വേഷണം പുരോഗമിക്കുകയാണ്. കെട്ടിടത്തന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോ എന്നുള്ള അന്വേഷണം പുരോഗമിക്കുകയാണ്. ഇതുവരെ നാല് മൃതദേഹങ്ങളാണ് കണ്ടെടുത്തതെന്നും കൂടുതല്‍ ആളുകള്‍ പെട്ടിട്ടുണ്ടോ എന്ന് അന്വേഷിക്കുന്നുണ്ടെന്നും അഗ്നിശമന സേന വ്യക്തമാക്കി.
ബുധനാഴ്ച പുലര്‍ച്ചയോടെയാണ് തീപ്പിടുത്തമുണ്ടായ കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ നിന്ന് അഗ്നിശമന സേനാംഗങ്ങള്‍ മൂന്ന് കത്തിക്കരിഞ്ഞ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. പിന്നീട് തിരച്ചിലിനിടെ മറ്റൊരു മൃതദേഹം കൂടി കണ്ടെടുക്കുകയായിരുന്നു. രാവിലെ ആറു മണിയോടെ താഴത്തെ നിലകളില്‍ തീ നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞതായും എന്നാല്‍ പുക കാരണം മുകളിലത്തെ നിലകളിലെ തീ നിയന്ത്രണ വിധേയമായിരുന്നില്ലെന്നും അഗ്നിശമന സേനാ വിഭാഗം പറഞ്ഞു.
കെട്ടിടത്തിന് അഗ്നി സുരക്ഷാ സര്‍ട്ടിഫിക്കറ്റോ, അടിയന്തിര സാഹചര്യത്തില്‍ ആളുകളെ ഒഴിപ്പിക്കാനുള്ള മാര്‍ഗമോ ഉണ്ടായിരുന്നില്ല. ജെസിബി ഉപയോഗിച്ച് ഭിത്തിയില്‍ ദ്വാരമുണ്ടാക്കിയാണ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത് തന്നെ. ഗ്രൗണ്ട് ഫ്‌ളോറില്‍ അച്ചടി ആവശ്യങ്ങള്‍ക്കായി രാസവസ്തുക്കള്‍ സൂക്ഷിച്ചതും ഉദ്യോഗസ്ഥര്‍ കണ്ടെത്തി. ഇതാണ് കെമിക്കല്‍ ഫാക്ടറിയാവാമെന്ന നിഗമനത്തിലെത്തിച്ചതെന്നും നിരവധി നിര്‍മ്മാണ യൂണിറ്റുകള്‍ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നതായും ഡിഎഫ്എസ് അധികൃതര്‍ വിശദീകരിച്ചു.