തെഹ്‌റാന്‍ – യുദ്ധത്തില്‍ തങ്ങളാണ് വിജയിച്ചതെന്ന് ഇറാന്റെയും ഇസ്രായിലിന്റെയും അവകാശവാദങ്ങൾ. യുദ്ധത്തില്‍ ഇറാന്‍ ചരിത്ര വിജയം കൈവരിച്ചതായി ഇറാന്‍ ജനതക്കുള്ള സന്ദേശത്തില്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ പറഞ്ഞു. തങ്ങളാണ് വിജയിച്ചതെന്ന് അവകാശപ്പെട്ട ഇസ്രായിൽ ഇറാന് ആണവ പദ്ധതിയുമായി മുന്നോട്ടുപോകാനാകില്ലെന്നും വ്യക്തമാക്കി.
പെഷസ്കിയാന്റെ വാക്കുകൾ-
ഈ ചരിത്ര വിജയം മഹത്തായ ഇറാന്‍ ജനതക്ക് സമർപ്പിക്കുന്നു. നാഗരികതയുടെ സ്രഷ്ടാക്കള്‍ക്ക് ഇത് അഭിമാനത്തിന്റെ നിമിഷമാണ്. നിശ്ചയാര്‍ഢ്യത്തോടെ ചരിത്രം രചിക്കുന്ന നമ്മുടെ മഹത്തായ രാഷ്ട്രത്തിന്റെ വീരോചിതമായ ചെറുത്തുനില്‍പ്പിന് ശേഷം, ഇസ്രായിലി സാഹസികതയും പ്രകോപനവും അടിച്ചേല്‍പ്പിച്ച ഒരു യുദ്ധത്തിന്റെ അവസാനത്തിനാണ് നാം സാക്ഷ്യം വഹിക്കുന്നത്. തീവ്രവാദിയായ ശത്രുവാണ് അടിച്ചേല്‍പ്പിക്കപ്പെട്ട ഈ യുദ്ധം ആരംഭിച്ചത്. ഇറാന്‍ ആ തീവ്രവാദിയുടെ അന്ത്യം തീരുമാനിച്ചു.
ചര്‍ച്ചാ വേദികളിൽ ഇറാൻ ഉണ്ടായിരുന്നു. ഇറാന്‍ യോജിച്ച നിലപാടും സ്ഥിരമായ തീരുമാനങ്ങളും സ്വീകരിക്കുന്നതിന് ലോകം സാക്ഷ്യം വഹിച്ചു. ഞങ്ങള്‍ വെടിനിര്‍ത്തല്‍ ആദ്യം ലംഘിക്കില്ല. ഇസ്രായില്‍ അത് ലംഘിക്കുകയാണെങ്കില്‍, ഇറാന്‍ ശക്തമായി തിരിച്ചടിക്കും. ആണവായുധം വികസിപ്പിക്കാന്‍ ശ്രമിക്കുന്നില്ല. സമാധാനപരമായ ആണവോര്‍ജത്തിനുള്ള നിയമപരമായ അവകാശങ്ങള്‍ മുറുകെ പിടിക്കുെം- പ്രസിഡന്റ് പറഞ്ഞു.
ഇറാന്‍ പരമോന്നത ദേശീയ സുരക്ഷാ കൗണ്‍സിലും ഇസ്രായേലിനെതിരായ യുദ്ധത്തില്‍ വിജയം പ്രഖ്യാപിച്ചു. ഇറാന്‍ റെവല്യൂഷനറി ഗാര്‍ഡ് ഇസ്രായിലിനെ ഒരു പാഠം പഠിപ്പിച്ചതായി അവകാശപ്പെട്ടു.
ഇറാന്‍ ആണവായുധം വികസിപ്പിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും നിയമാനുസൃത അവകാശങ്ങള്‍ മാത്രമാണ് തേടുന്നതെന്നും നിങ്ങള്‍ അമേരിക്കക്കാരുമായി ആശയവിനിമയം നടത്തുമ്പോള്‍ വ്യക്തമാക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നുതായി യു.എ.ഇ പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ്‌യാനുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിനിടെ പെസെഷ്‌കിയാന്‍ പറഞ്ഞു.
ഒരു അന്താരാഷ്ട്ര ചട്ടക്കൂടിനുള്ളിലും ചര്‍ച്ചകളിലൂടെയും പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ തയാറാണ്. അന്താരാഷ്ട്ര നിയമം ലംഘിക്കുന്ന, അവരുടെ നിയമവിരുദ്ധമായ അഭിലാഷങ്ങള്‍ ഇറാനില്‍ ബലപ്രയോഗത്തിലൂടെ അടിച്ചേല്‍പ്പിക്കാന്‍ കഴിയില്ലെന്ന് സയണിസ്റ്റ് ഭരണകൂടവും അമേരിക്കയും മനസ്സിലാക്കണമെന്നും പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.
നെതന്യാഹുവിന്റെ അവകാശവാദം
ഇറാനെതിരെ ഇസ്രായില്‍ ചരിത്ര വിജയം നേടി. ആണവ പദ്ധതി പുനര്‍നിര്‍മിക്കാനുള്ള ഇറാന്റെ ഏതൊരു ശ്രമവും ഇസ്രായില്‍ പരാജയപ്പെടുത്തും. ഇസ്രായില്‍ കൈവരിച്ച ചരിത്രപരമായ വിജയമാണ്. ഇറാന്‍ ഒരിക്കലും ആണവായുധം നേടില്ല. ഇറാന്റെ ആണവ പദ്ധതി ഞങ്ങള്‍ പരാജയപ്പെടുത്തി. ആണവ പദ്ധതി പുനര്‍നിര്‍മിക്കാന്‍ ശ്രമിച്ചാല്‍ അത് പരാജയപ്പെടുത്താന്‍ ഞങ്ങള്‍ അതേ നിശ്ചയദാര്‍ഢ്യത്തോടെയും അതേ തീവ്രതയോടെയും പ്രവര്‍ത്തിക്കും.
ഇറാനെതിരായ നടപടികള്‍ അവസാനിച്ചിട്ടില്ല. നിലവിലെ ഘട്ടത്തിന്റെ നേട്ടങ്ങളെ അടിസ്ഥാനമാക്കി ഞങ്ങള്‍ ഒരു പുതിയ ഘട്ടത്തിലേക്ക് കടക്കുകയാണ് – നെതന്യാഹു പറഞ്ഞു. ഇസ്രായില്‍ ഇറാന്റെ ആണവ പദ്ധതിയെയും മിസൈല്‍ പദ്ധതിയെയും വര്‍ഷങ്ങള്‍ പിന്നോട്ട് കൊണ്ടുപോയതായി ഇസ്രായില്‍ ചീഫ് ഓഫ് സ്റ്റാഫ് ഇയാല്‍ സമീര്‍ പറഞ്ഞു.