കോഴിക്കോട് – കേരളത്തില്‍ നിന്ന് ഗള്‍ഫ് നാടുകളിലേക്കുള്ള കപ്പല്‍ സര്‍വ്വീസ് നടത്താന്‍ താല്‍പര്യമുള്ളവരില്‍ നിന്ന് കേരള മാരിടൈം ബോര്‍ഡ് അപേക്ഷ ക്ഷണിച്ചതോടെ പ്രതീക്ഷയുടെ കൊടുമുടിയിലാണ് സാധാരണക്കാരായ പ്രവാസി മലയാളികള്‍. ഇത്തവണ ഓണത്തിനെങ്കിലും കപ്പലില്‍ നാടണയാനാകുമോയെന്നാണ് എല്ലാവരും ഉറ്റു നോക്കുന്നത്. ടിക്കറ്റ് ചാര്‍ജ് എത്രയാകും? എത്ര കിലോഗ്രാം വരെ ലഗേജുകള്‍ കൊണ്ടു വരാനാകും? ഒരു കപ്പലില്‍ എത്ര പേര്‍ക്ക് സഞ്ചരിക്കാനാകും? അങ്ങനെ ചോദ്യങ്ങള്‍ ഒരുപാട് ബാക്കി വരുമ്പോഴും പ്രതീക്ഷ വാനോളം ഉയരുന്നുണ്ട്. ഒപ്പം വിമാനക്കമ്പനികള്‍ കൂട്ടത്തോടെ പാരവെയ്ക്കുമോ എന്ന ആശങ്കയും.
കേരളത്തിലെ വിഴിഞ്ഞം , ബേപ്പൂര്‍, കൊല്ലം, അഴീക്കല്‍ തുറമുഖങ്ങളില്‍ നിന്ന് ഗള്‍ഫിലേക്കും തിരിച്ചും കപ്പല്‍ സര്‍വ്വീസ് നടത്താന്‍ താല്‍പര്യമുള്ള കപ്പല്‍ കമ്പനികള്‍ ഏപ്രില്‍ 22 നകം താല്‍പര്യ പത്രം സമര്‍പ്പിക്കണമെന്നാണ് സംസ്ഥാന സര്‍ക്കാറിന് കീഴിലുള്ള കേരള മാരിടൈം ബോര്‍ഡ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. മൂന്ന് കമ്പനികള്‍ നേരത്തെ തന്നെ കപ്പല്‍ സര്‍വ്വീസ് നടത്താന്‍ താല്‍പര്യം പ്രകടിപ്പിച്ചിച്ച് മുന്നോട്ട് വന്നിട്ടുണ്ട്. കൂടുതല്‍ കമ്പനികള്‍ മുന്നോട്ട് വരുമെന്നാണ് സര്‍ക്കാറിന്റെ പ്രതീക്ഷ. മത്സര ബുദ്ധിയോടെ സര്‍വ്വീസ് നടത്താനായി കമ്പനികള്‍ മുന്നോട്ട് വന്നാല്‍ മാത്രമേ കുറഞ്ഞ ടിക്കറ്റ് നിരക്കില്‍ കപ്പല്‍ സര്‍വ്വീസ് സാധ്യമാകുയുള്ളൂ. അല്ലെങ്കില്‍ ഉയര്‍ന്ന ചാര്‍ജ് നല്‍കേണ്ടി വരും. പതിനായിരം രൂപയ്‌ക്കോ അതിന് തൊട്ടു മുകളിലോ ഉള്ള ടിക്കറ്റ് നിരക്കില്‍ സര്‍വ്വീസ് നടത്താന്‍ കഴിയുമോയെന്നാണ് കേരള മാരിടൈം ബോര്‍ഡ് നോക്കുന്നതെങ്കിലും ടിക്കറ്റ് നിരക്ക് അതിനേക്കാള്‍ ഉയരാനുള്ള സാധ്യത ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാറും കേരള മാരിടൈം ബോര്‍ഡും വിളിച്ചു ചേര്‍ത്ത യോഗങ്ങളില്‍ പങ്കെടുത്ത ഈ മേഖലകളില്‍ നിന്നുള്ളവര്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
ചുരുങ്ങിയത് 70 കിലോഗാം മുതല്‍ 100 കിലോഗ്രാം വരെ ലഗേജെങ്കിലും ഓരോ ടിക്കറ്റിലും സൗജന്യമായി കൊണ്ടു പോകാവുന്ന തരത്തിലാണ് കപ്പല്‍ സര്‍വ്വീസ് വിഭാവനം ചെയ്തിട്ടുള്ളത്. വലിപ്പമുള്ളത്, സാമാന്യം വലിപ്പമുള്ളത്, ചെറുത് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളില്‍ പെട്ട കപ്പല്‍ സര്‍വ്വീസുകള്‍ക്കാണ് കപ്പല്‍ സര്‍വ്വീസ് കമ്പനികളില്‍ നിന്ന് താല്‍പര്യപത്രം ക്ഷണിച്ചിട്ടുള്ളത്. വലിയ കപ്പലുകള്‍ ഉപയോഗിച്ച് ആദ്യം കൊച്ചി തുറമുഖത്ത് നിന്നായിരിക്കും സര്‍വ്വീസുകള്‍ ആരംഭിക്കുകയെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വിവരങ്ങള്‍. കൂടുതല്‍ യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന കപ്പലുകള്‍ക്ക് മാത്രമേ കുറഞ്ഞ നിരക്കില്‍ സര്‍വ്വീ്‌സ് നടത്താന്‍ കഴിയുകയുള്ളൂവെന്നാണ് വിവിധ കപ്പല്‍ കമ്പനികളുടെ പ്രതിനിധികളുമായുള്ള ചര്‍ച്ചയില്‍ സര്‍ക്കാറിന് ബോധ്യപ്പെട്ടിട്ടുള്ളത്. പതിനായിരം രൂപ ടിക്കറ്റ് നിരക്കില്‍ സര്‍വ്വീസ് നടത്താന്‍ കഴിയുമോയെന്നാണ് സര്‍ക്കാര്‍ നോക്കുന്നതെങ്കിലും അത്യാവശ്യം സൗകര്യങ്ങളുള്ള കപ്പലുകള്‍ക്ക് 20,000 രൂപയ്ക്ക് തൊട്ടു താഴെ ടിക്കറ്റ് നിരക്ക് ഏര്‍പ്പെടുത്തേണ്ടി വരുമെന്നാണ് ഇത് സംബന്ധിച്ച ചര്‍ച്ചകളില്‍ ഉയര്‍ന്നു വന്നിട്ടുള്ള സൂചനകള്‍.
ഗള്‍ഫ് നാടുകളില്‍ നിന്ന് കപ്പലില്‍ കേരളത്തിലേക്കെത്താന്‍ ചുരുങ്ങിയത് മൂന്ന് ദിവസമെങ്കിലും വേണ്ടി വരുമെന്നതിനാല്‍ യാത്രക്കാര്‍ക്കായി മികച്ച സൗകര്യങ്ങള്‍ തന്നെ ഒരുക്കേണ്ടി വരും. ഇതാണ് യാത്രാ ചെലവ് വര്‍ധിക്കാനുള്ള പ്രധാന കാരണങ്ങളിലൊന്നായി മാറുക. 20,000 രൂപയോളം ടിക്കറ്റ് ചാര്‍ജ് ഈടാക്കിയാല്‍ പ്രവാസികള്‍ കപ്പല്‍ യാത്രയില്‍ താല്‍പ്പര്യം പ്രകടിപ്പിക്കാത്ത സ്ഥിതിയുണ്ടാകുമെന്ന ഭയവും സംസ്ഥാന സര്‍ക്കാറിനുണ്ട്. സീസണ്‍ അല്ലാത്ത സമയങ്ങളില്‍ വിമാന ടിക്കറ്റ് കുറയാന്‍ സാധ്യതയുള്ളപ്പോള്‍ പ്രവാസികള്‍ കപ്പല്‍ സര്‍വ്വീസിനെ ആശ്രയിക്കില്ല. മാത്രമല്ല ഗള്‍ഫില്‍ നിന്ന് വിമാനത്തില്‍ ഏതാനും മണിക്കൂറിനുള്ളില്‍ കേരളത്തിലെത്താനാകും. കപ്പലില്‍ ചുരുങ്ങിയത് മൂന്ന് ദിവസമെങ്കിലും വേണ്ടി വരും..
വിമാന കമ്പനികളുടെ ടിക്കറ്റ് ചാര്‍ജിലെ കൊള്ളയെ മറികടന്ന് ഇടത്തരം വരുമാനക്കാരായ പ്രവാസികള്‍ക്ക് നാട്ടില്‍ പോയി വരാന്‍ സൗകര്യം ഒരുക്കുകയെന്നതാണ് കപ്പല്‍ സര്‍വ്വീസിന്റെ പ്രധാന ലക്ഷ്യം. അതുകൊണ്ട് തന്നെ ടിറ്റക്ക് നിരക്കില്‍ പരമാവധി കുറവ് വരുത്തേണ്ടത് അത്യാവശ്യമാണ്. ഓരോ വര്‍ഷവും വിമാന ടിക്കറ്റ് നിരക്ക് കുത്തനെ വര്‍ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കുറഞ്ഞ നിരക്ക് ഏര്‍പ്പെടുത്തിയാല്‍ പ്രവാസികള്‍ ഒരു പരിധി വരെ കപ്പല്‍ സര്‍വ്വീസിനെ ആശ്രയിച്ചേക്കുമെന്ന കണക്കുകൂട്ടലിലാണ് സംസ്ഥാന സര്‍ക്കാര്‍. ഗള്‍ഫിലും നാട്ടിലും സ്‌കൂള്‍ അവധി ഉള്‍പ്പെടെയുള്ള സീസണുകളില്‍ തീവെട്ടിക്കൊള്ളയാണ് വിമാന കമ്പനികള്‍ നടത്തുന്നത്. സാധാരണ ടിക്കറ്റ് നിരക്കിന്റെ നാലും അഞ്ചും ഇരട്ടിയാണ് ഈ സമയങ്ങളില്‍ ഈടാക്കുക. കപ്പല്‍ സര്‍വ്വീസ് വരുന്നതോടെ സീസണ്‍ സമയത്തെ വിമാനക്കമ്പനികളുടെ തീവെട്ടിക്കൊള്ളയ്ക്ക് വലിയ പരിധി വരെ ആശ്വാസമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ വിമാനക്കമ്പനികള്‍ സംഘടിതമായി കേരളത്തിന്റെ കപ്പല്‍ സര്‍വ്വീസിന് തുരങ്കം വെയ്ക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.
ഇത്തവണ ഓണം സീസണില്‍ കപ്പല്‍ സര്‍വ്വീസ് ആരംഭിക്കണമെന്നാണ് സംസ്ഥാന സര്‍ക്കാറിന്റെ ആഗ്രഹം. എന്നാല്‍ അത് എത്രത്തോളം സാധ്യമാകുമെന്നത് സംബന്ധിച്ച് ആശങ്കയുണ്ട്. കപ്പല്‍ കമ്പനികളില്‍ നിന്ന് താല്‍പര്യ പത്രം കിട്ടിയതുകൊണ്ട് മാത്രം കാര്യമായില്ല. അന്താരാഷ്ട്ര യാത്രയായതുകൊണ്ട് തന്നെ ഇത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാറില്‍ നിന്നടക്കം നിരവധി ക്ലിയറന്‍സുകളും അനുമതികളും ലഭിക്കേണ്ടതുണ്ട്. പൊതു തെരഞ്ഞെടുപ്പായതിനാല്‍ കേന്ദ്രത്തില്‍ പുതിയ സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം മാത്രമേ ഇത് സംബന്ധിച്ച് കൂടുതല്‍ നടപടിക്രമങ്ങള്‍ മുന്നോട്ട് നീക്കാനാകൂ. അതിനായി ജൂണ്‍ അവസാനം വരെ കാത്തിരിക്കേണ്ടി വരും. അന്തിമ അനുമതി ലഭിക്കാന്‍ പിന്നെയും മാസങ്ങള്‍ എടുക്കും.
കേരള- ഗള്‍ഫ് കപ്പല്‍ സര്‍വ്വീസ് വെറും യാത്രാ കപ്പലായി ഓടിച്ചാല്‍ അത്് വിജയിക്കാനുള്ള സാധ്യത കുറവാണെന്നാണ് കപ്പല്‍ സര്‍വ്വീസിന് ചുക്കാന്‍ പിടിക്കുന്ന കേരള മാരിടൈം ബോര്‍ഡ് ചെയര്‍മാന്‍ എന്‍ എസ് പിള്ള പറയുന്നത്. സാധാരണ യാത്രക്കാര്‍ക്കൊപ്പം ആഢംബര, ക്രൂസിംഗ് ആവശ്യങ്ങള്‍ പരിഗണിക്കുകയും ഹൈബ്രിഡ് മോഡലിലുള്ള കപ്പലുകള്‍ ഓടിക്കുകയും വേണം. മാത്രമല്ല ഓഫ് സീസണുകളില്‍ യാത്രക്കാര്‍ കുറയാനുള്ള സാധ്യതയുണ്ട്. ഇത് സര്‍വ്വീസ് ലാഭകരമായി നടത്തുന്നതിന് വലിയ വെല്ലുവിളിയാകും. അതുകൊണ്ട് തന്നെ കപ്പല്‍ സര്‍വ്വീസ് നടത്താന്‍ താല്‍പര്യമുള്ള കമ്പനികളുമായി ഇത്തരത്തിലുള്ള കാര്യങ്ങളില്‍ നിരന്തരമായി ചര്‍ച്ചകള്‍ നടത്തേണ്ടതുണ്ടെന്നും അദ്ദേഹം പറയുന്നു. കപ്പല്‍ സര്‍വ്വീസ് ആരംഭിക്കുന്നതിന് മുന്‍പ് പ്രവാസികള്‍ക്കിടയില്‍ ഇത് സംബന്ധിച്ച് ഒരു സര്‍വ്വേ നടത്താന്‍ സംസ്ഥാന സര്‍ക്കാറും കേരള മാരിടൈം ബോര്‍ഡും പദ്ധതിയിടുന്നുണ്ട്. കപ്പലില്‍ യാത്ര ചെയ്യാന്‍ താല്‍പര്യമുണ്ടോ? എത്ര ഇടവേളകളിലാണ് കേരളത്തിലേക്ക് വരിക? സീസണുകളില്‍ പ്രതീക്ഷിക്കുന്ന നിരക്ക് എത്രയാണ്? എത്ര അളവ് ലഗേജ് കൊണ്ടു വരാനാണ് ഉദ്ദേശിക്കുന്നത് എന്നിങ്ങനെയുള്ള ചോദ്യങ്ങളാണ് സര്‍വ്വേയില്‍ ഉള്‍പ്പെടുത്തുക. ഇതില്‍ നിന്ന് കിട്ടുന്ന പ്രതികരണങ്ങളുടെ അടിസ്ഥാനത്തിലാണ് കപ്പല്‍ സര്‍വ്വീസിന് അന്തിമ രൂപം നല്‍കുക. കേരളത്തില്‍ നിന്ന് ഗള്‍ഫിലേക്ക് കപ്പലോടുമെങ്കിലും കടമ്പകള്‍ ഇനിയും ഏറെയുണ്ടെന്ന് ചുരുക്കം.