തെഹ്‌റാൻ: ഫൊർദോ ആണവനിലയം അമേരിക്ക ആക്രമിക്കുമെന്ന കാര്യം മുൻകൂട്ടിക്കണ്ടിരുന്നുവെന്നും ഇന്നു നടന്ന വ്യോമാക്രമണത്തിൽ നിലയത്തിന് കാര്യമായ പരിക്കുകൾ ഉണ്ടായിട്ടില്ലെന്നും ഇറാൻ. ഇറാൻ പാർലമെന്റ് സ്പീക്കറുടെ ഉപദേഷ്ടാവ് മഹ്ദി മുഹമ്മദി ആണ് ‘എക്‌സി’ലൂടെ ഇക്കാര്യം അവകാശപ്പെട്ടത്. ഫൊർദോ ആണവനിലയത്തിന്റെ പ്രവേശന കവാടവും പുറത്തേക്കുള്ള വഴിയും മാത്രമാണ് തകർന്നതെന്ന് ഇറാനിലെ ടെലിവിഷൻ, റേഡിയോ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു.
‘ഇറാന്റെ വീക്ഷണകോണിൽ പ്രത്യേകിച്ച് ഒന്നും തന്നെ സംഭവിച്ചിട്ടില്ല. എത്രയോ രാത്രികളായി ഫൊർദോ നിലയത്തിനു നേരെ ആക്രമണമുണ്ടാകുമെന്ന് ഇറാൻ മുൻകൂട്ടിക്കണ്ടിരുന്നു. ഏതാനും ദിവസങ്ങൾക്കു മുമ്പ് ഇവിടെ നിന്ന് ആളുകളെ ഒഴിപ്പിച്ചു. ആക്രമണം ഉണ്ടായെങ്കിലും പരിഹരിക്കാൻ കഴിയാത്ത പരിക്കുകളൊന്നും ഉണ്ടായിട്ടില്ല. രണ്ട് വ്യക്തമായ വസ്തുതകൾ ഉണ്ട്: ഒന്നാമതായി, ശാസ്ത്രവും അറിവും നശിപ്പിക്കാൻ കഴിയുന്നതല്ല. രണ്ട്, ചൂതാട്ടക്കാരൻ ഇത്തവണ സംശയലേശമന്യേ തോൽക്കും.’
മഹ്ദി മുഹമ്മദി കുറിച്ചു.
ഇന്ന് പുലർച്ചെയാണ് അമേരിക്കൻ ബി2 ബോംബർ വിമാനങ്ങൾ ഫൊർദോ അടക്കം ഇറാന്റെ മൂന്ന് ആണവ പദ്ധതികൾ ആക്രമിച്ചത്. ആക്രമണം വിജയകരമായിരുന്നുവെന്നും ‘ഫൊർദോ പോയി’ എന്നും യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ടു. ആക്രമണത്തിനു ശേഷം അമേരിക്കൻ യുദ്ധവിമാനങ്ങൾ ഇറാന്റെ വ്യോമമേഖലയ്ക്കു പുറത്തുകടന്നതായും ട്രംപ് പറഞ്ഞു.