കല്‍പറ്റ-വയനാട്ടിലെ പുല്‍പള്ളി സര്‍വീസ് സഹകരണ ബാങ്കില്‍ വായ്പ വിതരണത്തില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് ജില്ലാ സഹകരണ ജോയിന്റ് രജിസ്ട്രാര്‍(ജനറല്‍) 2022 ഓഗസ്റ്റ് 27ന് പുറപ്പെടുവിച്ച സര്‍ചാര്‍ജ് ഉത്തരവിനെതിരായ അപ്പീലുകള്‍ സംസ്ഥാന സഹകരണ രജിസ്ട്രാര്‍ തള്ളി.
വായ്പ വിതരണത്തില്‍ ക്രമക്കേട് നടന്നുവെന്ന് കണ്ടെത്തിയ കാലയളവില്‍ ബാങ്ക് പ്രസിഡന്റായിരുന്ന കെ.കെ.അബ്രഹാം, ഡയറക്ടര്‍മാരായിരുന്ന സി.വി.വേലായുധന്‍, സുജാത ദിലീപ്, വി.എം.പൗലോസ്, ടി.എസ്. കുര്യന്‍, മണി പാമ്പനാല്‍, ബിന്ദു ചന്ദ്രന്‍, ഇന്റേണല്‍ ഓഡിറ്ററായിരുന്ന പി.യു.തോമസ് എന്നിവരാണ് അപ്പീല്‍ സമര്‍പ്പിച്ചത്. ഇതില്‍ അബ്രഹാം ഒഴികെയുള്ളവരുടെ അപ്പീലാണ് വിശദമായ ഹിയറിംഗിനുശേഷം തള്ളിയത്.
2024 ഫെബ്രുവരി 20നു നടന്ന ഹിയറിംഗില്‍ ഹാജരാകാന്‍ കഴിയാതിരുന്ന അബ്രഹാമിനു വാദം ബോധിപ്പിക്കുന്നതിനു വീണ്ടും അവസരം നല്‍കും. സഹകരണ നിയമം വകുപ്പ് 68(2) പ്രകാരം ജില്ലാ ജോയിന്റ് രജിസ്ട്രാര്‍ പുറപ്പെടുവിച്ച സര്‍ചാര്‍ജ് ഉത്തരവില്‍ അബ്രഹാം ഒഴികെയുള്ളവരുടെ പേരില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാമെന്ന് സംസ്ഥാന സഹകരണ രജിസ്ട്രാറുടെ ഉത്തരവില്‍ പറയുന്നു.
സര്‍ചാര്‍ജ് ഉത്തരവനുസരിച്ച് പ്രസിഡന്റ് അബ്രഹാം-2,22,53,435 രൂപ, സെക്രട്ടറി കെ.ടി.രമാദേവി-2,18,45,635, ഇന്റേണല്‍ ഓഡിറ്റര്‍ തോമസ്-1,81,39,099, ഡയറക്ടര്‍മാരായ വേലായുധന്‍-79,14,341, ബിന്ദു ചന്ദ്രന്‍-24,71,570, കുര്യന്‍-53,67,566, സുജാത ദിലീപ്-37,61,312, മണി പാമ്പനാല്‍-12,77,742, വി.എം.പൗലോസ്-3,47,070 രൂപ എന്നിങ്ങനെയാണ് ബാധ്യത.
2016-17 കാലയളവിലും തുടര്‍ന്നും വന്‍ തോതില്‍ അനധികൃതമായി വായ്പകള്‍ വിതരണം ചെയ്തും നിയമവിരുദ്ധമായി അംഗങ്ങളില്‍നിന്നു ഫീസ് ഈടാക്കിയും പ്രസിഡന്റും സെക്രട്ടറിയും ഇന്റേണല്‍ ഓഡിറ്ററും ഡയറക്ടര്‍മാരില്‍ ആറു പേരും ബാങ്കിന് 8,33,77,770 രൂപയുടെ നഷ്ടം വരുത്തിയതായാണ് സഹകരണ നിയമത്തിലെ സെക്ഷന്‍ 65 പ്രകാരം നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ ബന്ധപ്പെട്ട കക്ഷികളെ കേട്ടതിനുശേഷമാണ് സര്‍ചാര്‍ജ് ഉത്തരവ് പുറപ്പെടുവിച്ചത്.
അപ്പീലുകള്‍ പരിശോധിക്കുന്നതിന്റെ ഭാഗമായി നടത്തിയ ഹിയറിംഗില്‍ ഇന്റേണല്‍ ഓഡിറ്ററായിരുന്ന തോമസ്, ഡയറക്ടര്‍മാരായിരുന്ന വേലായുധന്‍, സുജാത, കുര്യന്‍, മണി, ജില്ലാ ജോയിന്റ് രജിസ്ട്രാര്‍(ജനറല്‍) അബ്ദുള്‍ റഷീദ്, അസിസ്റ്റന്റ് രജിസ്ട്രാര്‍ രേഷ്മ ജി. നായര്‍ എന്നിവരാണ് പങ്കെടുത്തത്.
നടപടിക്രമങ്ങള്‍ പാലിക്കാതെ സഹകരണ നിയമം വകുപ്പ് 65 പ്രകാരം അന്വേഷണം നടത്തി, അന്വേഷണ റിപ്പോര്‍ട്ടിലും സര്‍ചാര്‍ജ് ഉത്തരവിലും അവ്യക്തത, വായ്പ എടുത്തവര്‍ തുക കൈപ്പറ്റിയതാണെന്നും തിരിച്ചടയ്ക്കാന്‍ തയാറാണെന്നും ഹൈക്കോടതിയെ അറിയിച്ചു, വായ്പാ അപേക്ഷ പരിശോധിച്ച് ശിപാര്‍ശ സഹിതം ബോര്‍ഡിന് സമര്‍പ്പിക്കേണ്ടത് സെക്രട്ടറിയുടെ ചുമതല, ഇതിലുണ്ടാകുന്ന വീഴ്ചയ്ക്ക് സെക്രട്ടറിക്ക് ഉത്തരവാദിത്തം, വായ്പകള്‍ അനുവദിച്ചത് ക്രമപ്രകാരമല്ലെങ്കില്‍ അത്രയും തുക ഭരണസമിതി അംഗങ്ങളില്‍നിന്നു ഈടാക്കാന്‍ വ്യവസ്ഥയില്ല, അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ബാങ്ക് ഭരണസമിതി പിരിച്ചുവിട്ട് അഡ്മിനിസ്‌ട്രേറ്റര്‍ ഭരണം ഏര്‍പ്പെടുത്തിയെങ്കിലും വായ്പകള്‍ തിരിച്ചുപിടിക്കുന്നതിനു നടപടിയുണ്ടായില്ല, ഭരണസമിതി അംഗങ്ങൡ നാലു പേരെ സര്‍ചാര്‍ജില്‍നിന്നു ഒഴിവാക്കുകവഴി പക്ഷപാതം കാട്ടി തുടങ്ങിയ വാദങ്ങളാണ് ഹിയറിംഗിനു എത്തിയ അപ്പീല്‍ കക്ഷികള്‍ ഉയര്‍ത്തിയത്. ഏതെങ്കിലും വായ്പക്കാരന്‍ ബാങ്കില്‍നിന്നു കൈപ്പറ്റിയ പണം ആര്‍ക്ക് കൊടുക്കുന്നുവെന്ന് അന്വേഷിക്കേണ്ട ഉത്തരവാദിത്തം തനിക്കില്ലെന്നും ഇന്റേണല്‍ ഓഡിറ്റര്‍ വാദിക്കുകയുണ്ടായി.
തുച്ഛ വിലയുള്ള ഭൂമികളുടെ ഈടില്‍ വലിയ തുകയുടെ വായ്പകള്‍ അനുവദിച്ചു, ഈ വായ്പകളിലെ തുകയുടെ വലിയ ഭാഗം കൊല്ലപ്പള്ളി സജീവന്‍ എന്നയാളുടെ അക്കൗണ്ടില്‍ സ്ഥിര നിക്ഷേപമായി വരവുവച്ചു, രജിസ്റ്റര്‍ ചെയ്യാത്ത മുക്ത്യാറുകളില്‍ വായ്പകള്‍ അനുവദിച്ചു, ബാങ്ക് പ്രസിഡന്റ് അദ്ദേഹത്തിന്റെ കുടുംബക്കാര്‍ക്ക് ക്രമവിരുദ്ധമായി വായ്പകള്‍ ലഭ്യമാക്കി, വസ്തു പരിശോധിച്ചതിനു അനധികൃതമായി ഫീസ് കൈപ്പറ്റി, സര്‍ചാര്‍ജ് ചെയ്യാതിരിക്കാന്‍ കാരണം ഉണ്ടെങ്കില്‍ ബോധിപ്പിക്കാനും ന്യായവാദങ്ങള്‍ സമര്‍പ്പിക്കാനും നോട്ടീസ് നല്‍കി തുടങ്ങിയ വാദങ്ങള്‍ ഉന്നയിച്ച ജില്ലാ ജോയിന്റ് രജിസ്ട്രാര്‍(ജനറല്‍) അപ്പീല്‍ വാദികളുടെ പ്രസ്താവനകള്‍ നിലനില്‍ക്കാത്തതായതിനാല്‍ തള്ളണമെന്നു അഭ്യര്‍ഥിച്ചു. ജില്ലാ ജോയിന്റ് രജിസ്ട്രാറുടെ വാദങ്ങളോട് യോജിക്കുന്നതായാണ് അസിസ്റ്റന്റ് രജിസ്ട്രാര്‍ അറിയിച്ചത്. ബാങ്കില്‍ വായ്പ വിതരണത്തില്‍ നടന്ന ക്രമക്കേടുകളുമായി ബന്ധപ്പെട്ട് പോലീസ്, വിജിലന്‍സ്, ഇ.ഡി കേസുകള്‍ നിലനില്‍ക്കുകയാണ്.