ഹരിപ്പാട് : വീട് നൽകാമെന്ന വാഗ്ദാനം പാലിക്കാത്ത പഞ്ചായത്തിനെതിരെയും രാഷ്ട്രീയക്കാർക്കെതിരെയും വീട്ടിൽ നോ എൻട്രി ബോർഡ് വെച്ച് വ്യത്യസ്തമായ പ്രതിഷേധം നടത്തിയിരിക്കുകയാണ് കുമാരപുരം പഞ്ചായത്തിൽ മൂന്നാം വാർഡിൽ പുത്തൻപുരയിൽ രഘുവെന്ന ഓട്ടോറിക്ഷ തൊഴിലാളി.
പൊളിഞ്ഞു വീഴാറായ വീട് പുനർ നിർമ്മിക്കുന്നതിനായി കുമാരപുരം പഞ്ചായത്തിൽ കയറിയിറങ്ങിയിട്ട് വർഷങ്ങളായിട്ടും വീട് കിട്ടിയില്ല. 2013 ഡിസംബർ 7 ന് തൊഴിലുറപ്പ് തൊഴിലാളിയായ ഭാര്യ ബീന ജോലി സ്ഥലത്ത് വച്ച് കുഴഞ്ഞു വീണ് മരിക്കുകയായിരുന്നു.
മഴപെയ്താൽ വെളിയിലുള്ളതിനേക്കാളും വെള്ളം വീടിനകത്ത് ഉണ്ടാകുന്ന അവസ്ഥയിലാണ് ഗവൺമെന്റ് പദ്ധതിയിൽ ഉൾപ്പെടുത്തി വീട് തരാമെന്ന വാഗ്ദാനം നേടിയെടുക്കുന്നതിനായി കഴിഞ്ഞ 7 വർഷമായി രഘുവും മക്കളും പല തവണ പഞ്ചായത്ത് ഓഫീസിൽ കയറിയിറങ്ങി മടുത്തത്. അറ്റകുറ്റപ്പണികൾക്കെങ്കിലും സാമ്പത്തിക സഹായം നൽകണമെന്ന് അപേക്ഷിച്ചു കൊണ്ട് പഞ്ചായത്തിൽ നിരവധി തവണ അപേക്ഷ നൽകിയിട്ടും തിരിഞ്ഞുനോക്കിയില്ല എന്നാണ് രഘു പറയുന്നത്. എല്ലാ രാഷ്ട്രീയ കക്ഷികളുടെ നേതാക്കന്മാരെയും നേരിട്ട് സമീപിച്ചെങ്കിലും ഒരാളുടെ കയ്യിൽ നിന്നും നീതി ലഭ്യമായില്ലെന്ന് അദ്ദേഹം പറയുന്നു. അവസാനം നാട്ടുകാരിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും മറ്റും കടംവാങ്ങിയാണ് വീടിന്റെ അറ്റകുറ്റ പണികൾ നടത്തിയെടുത്തത്.
തന്നെ സഹായിക്കാത്ത ഒരു രാഷ്ട്രീയ പാർട്ടികളും തന്റെയും കുടുംബത്തിന്റെയും വോട്ട് തേടി വരേണ്ട എന്നാണ് രഘുവിന്റെയും കുടുംബത്തിന്റെയും തീരുമാനം.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group