റിയാദ്- 45 വര്‍ഷത്തോടടുത്ത പ്രവാസത്തിന്റ അനുഭവ സമ്പത്തുമായി, റിയാദിലെ മുതിർന്ന പ്രവാസികളില്‍ ഒരാളായ രാജു ഇക്ക എന്ന ഹമീദ് സെയ്ദ് മുഹമ്മദ് നാട്ടിലേക്ക് മടങ്ങി. സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും രാജു ഇക്ക എന്ന് വിളിക്കുന്ന കോട്ടയം താഴത്തങ്ങാടി സ്വദേശി ഹമീദ് സെയ്ദ് 1981 ജൂൺ 1 നാണ് തൊഴില്‍ വിസയില്‍ റിയാദ് ഓള്‍ഡ് എയര്‍ പോര്‍ട്ടില്‍ വിമാനമിറങ്ങിയത്. ആ വർഷത്തെ റമദാൻ ഒന്നും അന്നായിരുന്നു. വെറും മരുപ്രദേശമായിരുന്നു റിയാദ്. ഇന്ന് കാണുന്ന കൂറ്റന്‍ കെട്ടിടങ്ങളോ റോഡുകളോ ഒന്നുമില്ല. നിരത്തുകളില്‍ വാഹനങ്ങളും തീരെ കുറവ്. നാമമാത്രമായ ഗതാഗത സൗകര്യങ്ങള്‍ മാത്രമായിരുന്നു അക്കാലത്ത് ഉണ്ടായിരുന്നതെന്നും രാജു ഇക്ക പറയുന്നു.
ജര്‍മ്മന്‍ നിര്‍മ്മിത ഗൃഹോപകരണ ബ്രാന്റായ ബ്രൗണിന്റെ മൊത്ത വ്യാപാരികളായിരുന്ന ബഹശ്വേന്‍ കമ്പനിയുടെ വിസയിലായിരുന്നു റിയാദിലെത്തിയത്. 22 വര്‍ഷത്തോളം അവിടെ ജോലി ചെയ്തു. പിന്നീട് 23 വര്‍ഷത്തോളമായി സാലിഹ് ബിന്‍ ശിഹോന്‍ എസ്റ്റാബ്ലിഷ്മെന്റ് എന്ന സ്ഥാപനത്തിലായിരുന്നു ജോലി. ഭാര്യ നസീമ നേരത്തെ റിയാദിലുണ്ടായിരുന്നു. മകന്‍ മുനീര്‍ അമാനുള്ളയും റിയാദിലുണ്ട്. കഴിഞ്ഞ ദിവസം നാട്ടിലേക്ക് മടങ്ങിയ രാജു ഇക്ക എന്ന ഹമീദ് സെയ്ദിന് നൽകിയ യാത്രയയപ്പിൽ ഷാജി പുന്നപ്ര, മുഹമ്മദ് മൂസ, അബ്ദുള്‍ അസീസ് എന്നിവര്‍ യാത്രാ മംഗളങ്ങള്‍ നേര്‍ന്നു