തെൽ അവീവ്: ഇറാന്റെ മിസൈൽ ആക്രമണങ്ങളെ തുടർന്ന് ജറൂസലേമിലും തെൽ അവീവിലും ശക്തമായ സ്ഫോടനങ്ങൾ ഉണ്ടായതായി എ.എഫ്.പി ലേഖകർ റിപ്പോർട്ട് ചെയ്തു. ഇറാനിൽ നിന്ന് മിസൈലുകൾ വിക്ഷേപിച്ചതായി ഇസ്രായേൽ സൈന്യം സ്ഥിരീകരിച്ചതിന് പിന്നാലെ, രാജ്യത്ത് വ്യോമാക്രമണ സൈറണുകൾ മുഴങ്ങി. തെൽ അവീവിൽ മിസൈലുകളും അവയുടെ ഭാഗങ്ങളും പതിച്ചതിനെ തുടർന്ന് ഭൗതിക നാശനഷ്ടങ്ങൾ ഉണ്ടായെങ്കിലും, ആർക്കും ഗുരുതരമായ പരിക്കില്ലെന്ന് ഇസ്രായേൽ പോലീസ് വ്യക്തമാക്കി. തെൽ അവീവിന് സമീപമുള്ള ഡാൻ പ്രദേശത്ത് മിസൈൽ പതിക്കുകയും തീപടരുകയും ചെയ്തതായി ഫയർ ആൻഡ് റെസ്ക്യൂ സർവീസ് അറിയിച്ചു.
മിസൈൽ ആക്രമണത്തിൽ നേരിട്ട് ആർക്കും പരിക്കേറ്റിട്ടില്ലെങ്കിലും, അഭയകേന്ദ്രങ്ങളിലേക്ക് ഓടുന്നതിനിടെ 10 പേർക്ക് ചെറിയ പരിക്കുകൾ ഏറ്റതായി മാഗൻ ഡേവിഡ് അഡോം ആംബുലൻസ് സർവീസ് സ്ഥിരീകരിച്ചു. തെൽ അവീവിന് വടക്കുള്ള ഹെർസ്‌ലിയയിൽ വൻ സ്ഫോടനങ്ങൾ ഉണ്ടായതായി ദൃക്സാക്ഷികൾ റോയിട്ടേഴ്‌സിനോട് വെളിപ്പെടുത്തി. മധ്യ ഇസ്രായിലിൽ ഇറാൻ ആക്രമണത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റതായും, ഏറ്റവും പുതിയ ആക്രമണത്തിൽ ഇറാൻ ഏകദേശം 20 മിസൈലുകൾ വിക്ഷേപിച്ചതായും ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മിസൈലുകളിൽ ഭൂരിഭാഗവും ഇസ്രായേൽ വ്യോമ പ്രതിരോധ സംവിധാനം തടഞ്ഞു.
ഇസ്രായേലിന്റെ സൈനിക ഇന്റലിജൻസ് കേന്ദ്രം (അമാൻ), വിദേശ ഇന്റലിജൻസ് ഏജൻസി (മോസാദ്) എന്നിവ ലക്ഷ്യമിട്ടാണ് ആക്രമണമെന്ന് ഇറാൻ റെവല്യൂഷണറി ഗാർഡ് ചൊവ്വാഴ്ച പ്രസ്താവിച്ചു. തെൽ അവീവിലെ മോസാദിന്റെ “കൊലപാതക ആസൂത്രണ കേന്ദ്രവും” ലക്ഷ്യമിട്ടതായി അവർ വ്യക്തമാക്കി. വരും മണിക്കൂറുകളിൽ ഇസ്രായേലിനെതിരായ ആക്രമണങ്ങൾ ശക്തമാകുമെന്ന് ഒരു മുതിർന്ന ഇറാൻ സൈനിക കമാൻഡറെ ഉദ്ധരിച്ച് ഇർന ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. കൃത്യമായ ലക്ഷ്യമിടലും വിനാശശേഷിയുമുള്ള ഡ്രോണുകൾ ഉപയോഗിച്ച് തെൽ അവീവിലെയും ഹൈഫയിലെയും തന്ത്രപ്രധാന സ്ഥലങ്ങൾ നശിപ്പിച്ചതായി ഇറാൻ കരസേനാ കമാൻഡർ ബ്രിഗേഡിയർ ജനറൽ കിയൗമർസ് ഹൈദരി അവകാശപ്പെട്ടു.
അതിനിടെ, തെഹ്റാനിലെ ഇറാൻ സ്റ്റേറ്റ് ടെലിവിഷൻ ആസ്ഥാനത്ത് തിങ്കളാഴ്ച ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ന്യൂസ് എഡിറ്റർ-ഇൻ-ചീഫ് ഉൾപ്പെടെ മൂന്ന് ജീവനക്കാർ കൊല്ലപ്പെട്ടതായി ചാനൽ അറിയിച്ചു. ആക്രമണത്തിൽ മറ്റ് ജീവനക്കാർക്ക് പരിക്കേറ്റെങ്കിലും, കൃത്യമായ കണക്ക് വെളിപ്പെടുത്തിയിട്ടില്ല. സംഘർഷത്തിന്റെ നാലാം ദിവസം ഒരു വാർത്താ അവതാരക ഇസ്രായേലിനെ വിമർശിക്കുന്നതിനിടെ ആക്രമണം നടന്നു. പൊടിപടലങ്ങൾ നിറഞ്ഞ സ്റ്റുഡിയോയിൽ നിന്ന് അവതാരക വിട്ടുപോകുന്നത് ദൃശ്യങ്ങളിൽ കാണാമായിരുന്നു. ഏതാനും മിനിറ്റുകൾക്ക് ശേഷം ചാനൽ തത്സമയ സംപ്രേഷണം പുനരാരംഭിച്ചു.