കോഴിക്കോട് – ഇന്ത്യയില്‍ നിന്ന് സൗദി അറേബ്യയിലേക്കുള്ള വിസകള്‍ സ്റ്റാമ്പ് ചെയ്യുന്നതിനുള്ള കേരളത്തിലെ വി.എഫ്.എസ് (വിസ ഫെസിലിറ്റേഷന്‍ സെന്റര്‍) കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് വ്യാപക തട്ടിപ്പുകള്‍ നടക്കുന്നതായി പരാതികള്‍ ഉയരുന്നു. വി എഫ് എസ് കേന്ദ്രങ്ങളിലെ ചില ഉദ്യോഗസ്ഥരും അവരുമായി ബന്ധമുള്ള ട്രാവല്‍ ഏജന്റുമാരും ചേര്‍ന്നാണ് വിസ സ്റ്റാമ്പിംഗിന് എത്തുന്നവരില്‍ നിന്ന് പണം തട്ടുന്നതായി ആരോപണമുയര്‍ന്നിട്ടുള്ളത്. കോഴിക്കോട്ടെയും കൊച്ചിയിലെയും വി എഫ് എസ് കേന്ദ്രങ്ങളില്‍ വിസ സ്റ്റാമ്പിംഗിനായി എത്തുന്നവരില്‍ നിന്ന് അപേക്ഷയിലെ നിസ്സാരമായ തെറ്റുകള്‍ ചൂണ്ടിക്കാട്ടി അപേക്ഷകള്‍ നിരസിക്കുകയും പിന്നീട് ഇവരെ ഏജന്റുമാര്‍ വഴി ചില ട്രാവല്‍ ഏജന്‍സികളിലേക്ക് അയച്ച് വിവിധ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഒരാള്‍ക്ക് 4500 രൂപയും അതിന് മുകളിലുള്ള തുകയും ഈടാക്കിയ ശേഷം എല്ലാം പരിഹരിച്ചെന്ന് പറഞ്ഞ് തിരിച്ച് വി എഫ് എസ് ഓഫീസുകളിലേക്ക് പറഞ്ഞു വിടുകയും അവിടെ നിന്ന് സ്റ്റാമ്പിംഗ് നടത്തിക്കൊടുക്കുകയും ചെയ്യുന്നതായാണ് പരാതി.
ഇതിന് പുറമെ വിരലടയാളം പതിയുന്നില്ലെന്ന് പറഞ്ഞ് ഈ റാക്കറ്റില്‍ ഉള്‍പ്പെട്ട ചില പരിശോധനാ കേന്ദ്രങ്ങളില്‍ 700 രൂപ മുതല്‍ 3000 രൂപ വരെ ഈടാക്കി വിരലടയാളത്തിന്റെ ഡിക്ലറേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കി വിസ സ്റ്റാമ്പിംഗ് നടത്തുന്നതായും പരാതിയുണ്ട്. സൗദിയില്‍ ജോലി ചെയ്യുന്ന ഭര്‍ത്താക്കന്‍മാരുടെ അടുത്തേക്ക് വിസിംറ്റിംഗ് വിസയില്‍ പോകാനായി എത്തുന്ന സ്ത്രീകളാണ് ഇത്തരത്തില്‍ ഏറ്റവും കൂടുതല്‍ തട്ടിപ്പിന് ഇരയാകുന്നത്. അവരുടെ അറിവില്ലായ്മയെ ഫലപ്രദമായി ചൂഷണം നടത്തുകയാണ് ചെയ്യുന്നത്. വിസ കിട്ടാനുണ്ടാകുന്ന കാലതാമസവും മറ്റും ഭയന്ന് കൂടുതല്‍ പേരും ഈ തട്ടിപ്പുകാരുടെ വലയില്‍ വീഴുകയാണ്. സോഷ്യല്‍ മീഡിയയിലും തട്ടിപ്പിന്റെ കഥകള്‍ ഇരയായവര്‍ പങ്കുവെയ്ക്കുന്നുണ്ട്. ലക്ഷക്കണക്കിന് രൂപയുടെ തട്ടിപ്പാണ് നടക്കുന്നതെന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍.
പ്രവാസികളുടെ വിവിധ പ്രശ്‌നങ്ങള്‍ പരിഹിരിക്കുന്നതിന് ഫലപ്രദമായ ഇടപെടല്‍ നടത്തിക്കൊണ്ടിരിക്കുന്ന കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മലബാര്‍ ഡെവലപ്പ്‌മെന്റ് ഫോറം എന്ന സംഘടന ഈ തട്ടിപ്പുകള്‍ സംബന്ധിച്ച് ഇന്ത്യയിലെ സൗദി അറേബ്യയുടെ അംബാസഡര്‍ക്കും റിയാദിലെ താശീര്‍ ഡയറക്ടര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. തട്ടിപ്പുകള്‍ക്കെതിരെ കോഴിക്കോട്ടെ വി എഫ് എസ് വിസാ സ്റ്റാമ്പിംഗ് കേന്ദ്രത്തിന് മുന്നില്‍ മലബാര്‍ ഡെവലപ്പ്‌മെന്റ് ഫോറത്തിന്റെ നേതൃത്വത്തില്‍ ഏപ്രില്‍ 15ന് ഉപരോധ സമരം സംഘടിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് ഫോറം പ്രസിഡന്റ് കെ.എം ബഷീര്‍ ‘ദ മലയാളം ന്യൂസി’നോട് പറഞ്ഞു.
തട്ടിപ്പിന്റെ വഴികള്‍ ഇങ്ങനെ
കേരളത്തില്‍ സൗദി അറേബ്യയിലേക്കുള്ള വിസ സ്റ്റാമ്പിംഗിനായി കൊച്ചിയിലും കോഴിക്കോട്ടും വി എഫ് എസ് ഗ്ലോബലിന് രണ്ട് കേന്ദ്രങ്ങളാണുള്ളത്. ഇന്ത്യയില്‍ നിന്ന് സൗദിയിലേക്കുള്ള വിസ സ്റ്റാമ്പിംഗിനുള്ള മുഴുവന്‍ കരാറും വി എഫ് എസ് ഗ്ലോബല്‍ എന്ന കമ്പനിക്കാണ് നല്‍കിയിട്ടുള്ളത്. കാസര്‍കോട് മുതല്‍ പാലക്കാട് വരെയുള്ളവര്‍ കോഴിക്കോട് കേന്ദ്രത്തെയും തൃശൂര്‍ മുതല്‍ തിരുവനന്തപുരം വരെയുള്ളവര്‍ കൊച്ചിയിലെ കേന്ദ്രത്തെയുമാണ് പൊതുവെ ആശ്രയിക്കുന്നത്.
സൗദിയിലേക്കുള്ള വിസകളെല്ലാം തന്നെ വി എഫ് എസ് കേന്ദ്രങ്ങള്‍ വഴി മാത്രമാണ് സ്റ്റാമ്പിംഗ് നടത്തുന്നത്. ഇതിനായി ബയോമെട്രിക് രജിസ്‌ട്രേഷന്‍ (വിരലടയാളം) നിര്‍ബന്ധമാക്കുകയും ചെയ്തു. ഇതോടെ കേരളത്തിലെ രണ്ട് വി എഫ് എസ് കേന്ദ്രങ്ങളിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഇതോടെയാണ് വ്യാപകമായ തട്ടിപ്പുകള്‍ ആരംഭിച്ചതെന്നാണ് ആരോപണം. സൗദി വിസയ്ക്കായി അപേക്ഷിക്കുന്നവര്‍ വി എഫ് എസിന്റെ താശീര്‍ വെബ്‌സൈറ്റ് വഴി നേരത്തെ തന്നെ ബുക്ക് ചെയ്യണം. ഇങ്ങനെ ബുക്ക് ചെയ്യുന്നവര്‍ക്ക് നേരിട്ട് എത്താന്‍ നിശ്ചിത സമയം അനുവദിച്ചു നല്‍കുകയാണ് ചെയ്യുന്നത്. ഫീസിനെ അടിസ്ഥാനമാക്കി ഇതിനായി റഗുലര്‍, ലോഞ്ച് എന്നിങ്ങനെ രണ്ടു തരം അപ്പോയിന്റ്‌മെന്റുകളുണ്ട്. ഇങ്ങനെ അപ്പോയിന്‍മെന്റ് കിട്ടി എത്തുന്നവരെയാണ് അപേക്ഷയിലെ നിസ്സാര കാരണങ്ങള്‍ പറഞ്ഞ് മടക്കുന്നതെന്നും വി എഫ് എസിലെ ചില ഉദ്യേഗസ്ഥരുമായി ബന്ധമുള്ള ചില ട്രാവല്‍ ഏജന്റുമാരുടെ പേര് പറഞ്ഞ് അപേക്ഷയിലെ അപാകതകള്‍ പരിഹരിക്കാന്‍ അവിടെ പോകാന്‍ നിര്‍ബന്ധിക്കുകയാണെന്നുമാണ് ആരോപണമുള്ളത്. ഇവിടെ എത്തിയാല്‍ ഒരു പാസ്‌പോര്‍ട്ടിന് 4500 മുതല്‍ മുകളിലേക്കുള്ള തുക വാങ്ങി അപേക്ഷയിലെ തകരാറുകള്‍ പരിഹരിച്ചെന്ന് പറഞ്ഞ് വി എഫ് എസ് കേന്ദ്രങ്ങളിലേക്ക് തിരിച്ചയക്കും. ഇതോടെ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമാകും. വി എഫ് എസിലെ ചില ഉദ്യോഗസ്ഥരും ട്രാവല്‍ ഏജന്റുമാരും തമ്മിലുള്ള ഒത്തു കളിയാണ് ഇതിലൂടെ നടക്കുന്നതെന്നും തട്ടിപ്പിലൂടെ കിട്ടുന്ന പണം വീതിച്ചെടുക്കുകയാണ് ചെയ്യുന്നതെന്നുമാണ് പരാതി.
ഏജന്റുമാരുടെ വിളയാട്ടം
വിസ സ്റ്റാമ്പിംഗിനായുള്ള അപേക്ഷ നിരസിക്കപ്പെട്ടു കഴിഞ്ഞാല്‍ തട്ടിപ്പ് സംഘങ്ങളുടെ ഏജന്റുമാര്‍ ഉടന്‍ അപേക്ഷകരെ തേടിയെത്തും. അവര്‍ പറയുന്ന പണം നല്‍കി അവരുടെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിച്ചാല്‍ പിന്നെ യാതൊരു പ്രശ്‌നവുമുണ്ടാകില്ല. പക്ഷേ ഓരോ വ്യക്തിക്കും വിസയ്ക്കായി അവര്‍ നിശ്ചയിക്കുന്ന തുക നല്‍കണമെന്ന് മാത്രം. വളരെ നിസ്സാരമായ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് വി എഫ് എസ് ഓഫിസില്‍ നിന്ന് മിക്കവരുടെയും അപേക്ഷകള്‍ നിരസിക്കുന്നതെന്നാണ് പരാതി. ഇത്തരം നിസ്സാര തെറ്റുകള്‍ക്ക് അപേക്ഷകള്‍ നിരസിക്കാന്‍ പാടില്ലെന്നും വി എഫ് എസ് ഉദ്യോഗസ്ഥര്‍ തന്നെ തെറ്റുകള്‍ തിരുത്താനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കണമെന്നുമാണ് വ്യവസ്ഥ. എന്നാല്‍ ഇതൊന്നും ഇവിടെ നടക്കുന്നില്ലെന്നാണ് പരാതി. വിവിധ ജില്ലകളില്‍ നിന്ന് വലിയ ദൂരം സഞ്ചരിച്ച് എത്തുന്ന അപേക്ഷകരെ വിവിധ കാരണങ്ങള്‍ പറഞ്ഞ് പലപ്പോഴും രാവിലെ മുതല്‍ വൈകുന്നേരം വരെ നിര്‍ത്തി ബുദ്ധിമുട്ടിക്കുന്നതായും പറയുന്നു. സഹികെടുന്ന അപേക്ഷകരില്‍ പലരും ഒടുവില്‍ ഏജന്റുമാര്‍ക്ക് പണം നല്‍കി കാര്യം സാധിക്കുകയാണ് ചെയ്യുന്നത്. വിരലടയാളം പതിയുന്നില്ലെന്ന് പറഞ്ഞ് മടക്കി അയക്കപ്പെടുന്നവരും നിരവധിയാണ്. വി എഫ് എസ് കേന്ദ്രങ്ങള്‍ക്ക് സമീപമുള്ള പരിശോധനാ കേന്ദ്രങ്ങളിലേക്ക് ഇവരെ തട്ടിപ്പ് സംഘങ്ങളുടെ ഏജന്റുമാര്‍ നയിക്കുകയും വലിയ തുക വാങ്ങി ഡിക്ലറേഷന്‍ സര്‍ട്ടിഫിക്ക് നല്‍കുകയും ചെയ്യുന്നു. ഈ സര്‍ട്ടിഫിക്കറ്റുമായി വി എഫ് എസ് കേന്ദ്രങ്ങളില്‍ എത്തിയാല്‍ പിന്നെ ഒരു പ്രശ്‌നവുമുണ്ടാകില്ല. എല്ലാം പെട്ടെന്ന് ശരിയാകും.
വി എഫ് എസ് കേന്ദ്രങ്ങളിലെ ചില ഉദ്യോഗസ്ഥര്‍ മാത്രമാണ് ഇത്തരം തട്ടിപ്പുകള്‍ക്ക് കൂട്ടു നില്‍ക്കുന്നതെന്നും വളരെ വിശ്വാസ്യതയുള്ള ആഗോള കമ്പനിയായ വി എഫ് എസ് ഗ്ലോബലിന്റെ ഉന്നത ഉദ്യോഗസ്ഥരൊന്നും ഇത്തരം തട്ടിപ്പിനെക്കുറിച്ച് അറിയണമെന്നില്ലെന്നും മലബാര്‍ ഡെവലപ്പ്‌മെന്റ് ഫോറം പ്രസിഡന്റ് കെ എം ബഷീര്‍ പറയുന്നു. അതുകൊണ്ട് തന്നെ ഇത്തരം തട്ടിപ്പുകളെ പറ്റി വി എഫ് എസിന്റെ ഇന്ത്യയിലെ മേധാവിയുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ ബോധിപ്പിക്കാനുള്ള നീക്കങ്ങള്‍ മലബാര്‍ ഡെവലപ്പ്‌മെന്റ് ഫോറം നടത്തുന്നുണ്ട്.
ഇവിടെ ക്ലിക് ചെയ്ത് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
https://chat.whatsapp.com/EEDOYYo8C1s1nAOlBMqloz