മുംബൈ- യുവതിക്ക് അതിശക്തമായ പ്രസവ വേദന വന്ന് മണിക്കൂറുകള്‍ കാത്തിരുന്നിട്ടും ആംബുലന്‍സെത്തിയില്ല. 108 എന്ന ആംബുലന്‍സ് സര്‍വ്വീസ് നിരവധി തവണ വിളിച്ചിട്ടും ഫലമുണ്ടായില്ല. പലരുടേയും ശ്രമഫലമായി ഒടുവില്‍ ഒരു സ്വകാര്യവാഹനത്തില്‍ ആശുപത്രിയിലെത്തുമ്പോഴേക്കും ഗര്‍ഭസ്ഥ ശിശു ഈ ലോകത്തോട് വിടപറഞ്ഞു. ശേഷം ആ ചോരക്കുഞ്ഞിന്റെ മൃതശരീരത്തോടു പോലും ആ നാട് നീതി കാണിച്ചില്ല. ഒരു വാഹനവും കിട്ടാതെ കുഞ്ഞിന്റെ അച്ഛനും അതികഠിനമായ ശാരീരിക വേദന പേറുന്ന അമ്മയും ചോരക്കുഞ്ഞിന്റെ മൃതദേഹം കാരിബാഗിലാക്കി ബസില്‍ സഞ്ചരിക്കേണ്ടി വന്നത് 80 കിലോമീറ്റര്‍.
മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ജില്ലയിലെ മൊഖഡയിലാണ് ഈ സംഭവം നടന്നത്. ജോഗല്‍വാഡി ഗ്രാമത്തിലെ താമസക്കാരിയായ അവിത സഖാറാം കാവറിന് (26) ജൂണ്‍ 10 മുതല്‍ പ്രസവവേദന നേരിയ തോതില്‍ അനുഭവപ്പെട്ടു തുടങ്ങിയിരുന്നു. പതിനൊന്നാം തീയ്യതി പുലര്‍ച്ചേ മൂന്ന് ആയതോടെ വേദന കൂടുതലായി. നിരവധി തവണ ആംബുലന്‍സിന് 108 നമ്പരില്‍ വിളിച്ചു. നിരാശയായിരുന്നു ഫലം. ഉച്ചവരെ സര്‍ക്കാര്‍ സംവിധാനത്തിലുള്ള ഒരു ആംബുലന്‍സും എത്തിയില്ല. തുടര്‍ന്ന് അവരുടെ കുടുംബം ചിലരുടെ സഹായത്തോടെ സ്വകാര്യ വാഹനത്തില്‍ ഖോഡല പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് (പിഎച്ച്‌സി) കൊണ്ടുപോയി. പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പരിശോധനക്കും ചികിത്സക്കും ശ്രമിച്ചുവെങ്കിലും മൂന്നു മണിക്കൂറിന് ശേഷമാണ് തങ്ങള്‍ക്ക് ഇത് കൈകാര്യം ചെയ്യാനാവില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിക്കുന്നത്. ഉടനെ കുറച്ചുകൂടി ചികിത്സാ സൗകര്യമുള്ള മറ്റൊരു ആശുപത്രിയില്‍ എത്തിക്കാനായിരുന്നു നിര്‍ദ്ദേശം. മൊഖഡ ഗ്രാമീണ ആശുപത്രിയിലേക്ക് മാറ്റാന്‍ ആംബുലന്‍സിനായി വിളിച്ചു. ഗുരുതരാവസ്ഥ അറിയിച്ചിട്ടും രണ്ട് മണിക്കൂര്‍ കഴിഞ്ഞാണ് എത്തിയത്. ആസെ ആരോഗ്യകേന്ദ്രത്തിന്റെ ആംബുലന്‍സ് സര്‍വ്വീസാണ് പിന്നീട് ഏറെ വൈകി എത്തിയത്. പക്ഷെ യുവതിയുമായി ആശുപത്രിയില്‍ എത്തിയപ്പോഴേക്കും ഗര്‍ഭസ്ഥ ശിശു മരണമടഞ്ഞിരുന്നു. മാത്രമല്ല മരണമടഞ്ഞ കുഞ്ഞിന്റെ അമ്മ അവിത കാവറിന്റെ നിലയും വഷളായിത്തുടങ്ങി. അവരെ നാസിക് സിവില്‍ ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. കുഞ്ഞിന്റെ മൃതദേഹം കൊണ്ടുപോവാനുള്ള ആംബുലന്‍സിനും അച്ഛന്‍ സഖാറാം പലരോടും യാചിച്ചു. ആരും കനിഞ്ഞില്ല. അതിനാല്‍ മറവു ചെയ്യാനായി ചോരക്കുഞ്ഞിന്റെ മൃതദേഹം ഒരു ബാഗിലാക്കി മഹാരാഷ്ട്രാ സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് ബസില്‍ 80 കിലോമീറ്റര്‍ ദൂരെയുള്ള വീട്ടിലേക്ക് യാത്ര ചെയ്യേണ്ടി വന്നു. കഴിഞ്ഞ ദിവസം മാത്രമാണ് ഈ ദാരുണമായ സംഭവം പുറംലോകമറിഞ്ഞത്.
ഏറെ ദു:ഖകരമായ സംഭവത്തില്‍ പ്രതിഷേധവുമായി എന്‍സിപി ഉള്‍പ്പെടെ രാഷ്ട്രീയ കക്ഷികള്‍ രംഗത്തെത്തി. ”ഭയാനകമായ വാര്‍ത്തയാണ് പാല്‍ഘറില്‍ നിന്നുണ്ടായത്. ഒരമ്മയ്ക്ക് ഗര്‍ഭസ്ഥ ശിശുവിനെ നഷ്ടപ്പെട്ടത് ആംബുലന്‍സ് വൈകിയതിനാലാണ്. പിന്നീടും വാഹനം കിട്ടാതെ ചോരക്കുഞ്ഞിന്റെ മൃതദേഹവുമായി അവര്‍ സ്റ്റേറ്റ് ബസില്‍ യാത്ര ചെയ്തതാകട്ടെ എണ്‍പത് കിലോമീറ്റര്‍… നമുക്ക് മുപ്പതിനായിരം കോടിയുടെ പാലമുണ്ടാക്കാം, പക്ഷെ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങള്‍ പ്രാധാന്യമുള്ളതേയല്ല..” എല്‍ജിബിടിക്യു ആക്ടിവിസ്റ്റും എന്‍.സി.പി വക്താവുമായ അനീഷ് ഗവാന്‍ദേ എക്‌സില്‍ കുറിച്ചു. അതിനിടെ ചികിത്സ നിഷേധിച്ചത് ചോദ്യം ചെയ്ത ആശുപത്രിയില്‍ പൊലീസ് തന്നെ ആക്രമിക്കാന്‍ ശ്രമിച്ചതായി സഖാറാം പറഞ്ഞു. ”ഖോഡല പിഎച്ച്‌സിയില്‍ ചികിത്സ വൈകിയതിനെ ഞാന്‍ ചോദ്യം ചെയ്തപ്പോള്‍, പോലീസ് എന്നെ ആക്രമിച്ചു..” സഖാറാം ആരോപിച്ചു. തലേന്നു മുതല്‍ ഒമ്പതു മണിക്കൂറോളമാണ് ആംബുലന്‍സിനായി ശ്രമിച്ച് പരാജയപ്പെട്ടതെന്ന് ബന്ധുക്കള്‍ വ്യക്തമാക്കിയതായി ദ ഫ്രീ പ്രസ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു. സംഭവം വിവാദമായതിനെത്തുടര്‍ന്നും ജനങ്ങളുടെ പ്രതിഷേധം പരിഗണിച്ചും പാല്‍ഘര്‍ പോലീസ് സൂപ്രണ്ട് യതീഷ് ദേശ്മുഖ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
അതിനിടെ ഖോഡല പിഎച്ച്‌സി മെഡിക്കല്‍ ഓഫീസര്‍ ഡോ. അശ്വിനി മോറെ ആംബുലന്‍സ് ലഭ്യതയില്‍ കാലതാമസം ഉണ്ടായതായി സമ്മതിച്ചിട്ടുണ്ട്. ഖോഡലയിലെ പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ പരിശോധിച്ചപ്പോള്‍ ഗര്‍ഭസ്ഥ ശിശുവിന് ഹൃദയമിടിപ്പ് ഉണ്ടായിരുന്നില്ലെന്നാണ് മൊഖഡ റൂറല്‍ ആശുപത്രിയിലെ ഡോ. ഭൗസാഹെബ് ചാറ്റര്‍ വ്യക്തമാക്കിയത്.