ദമാം-കിഴക്കൻ പ്രവിശ്യയിലെ വിവിധ പ്രദേശങ്ങളിലായി മയക്കു മരുന്ന് റാക്കറ്റുകളുടെ വിളയാട്ടം കാരണം മലയാളികളടക്കം നിരവധി യുവാക്കൾ ജയിലിൽ അകപ്പെടുന്നതായി സാമൂഹ്യ പ്രവർത്തകർ അറിയിച്ചു. ഈ അടുത്ത കാലത്തായി ഇത്തരം കേസ്സുകൾ വർധിച്ചു വരുന്നതായും സാമൂഹ്യപ്രവർത്തകർ പറയുന്നു. ഇത്തരം കേസുകളിൽ ഉൾപ്പെടുന്നവരിൽ ഭൂരിഭാഗവും മലയാളികളാണെന്ന വിവരമാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നതെന്നും സാമൂഹ്യ പ്രവർത്തകരായ നാസ് വക്കവും സിറാജ് പുറക്കാടും അഭിപ്രായപ്പെട്ടു. പിടിക്കപ്പെടുന്നവരിൽ ഏറെയും ഉന്നതകുലജാതരും സാമ്പത്തികമായി വിജയം കൈവരിച്ചവരും വിദ്യാ സമ്പന്നരുമാണെന്നാണ് ഞെട്ടിക്കുന്ന വിവരമെന്നും ഇക്കാര്യത്തിൽ സാമൂഹ്യ പ്രവർത്തകരും സാംസ്‌ക്കാരിക സംഘടനകളും ശക്തമായ ബോധവൽക്കരണം നടത്തണമെന്നും ജാഗ്രത പാലിക്കണമെന്നും സാമൂഹ്യ പ്രവർത്തകർ അറിയിച്ചു.
മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി വീര്യം കുറഞ്ഞ മദ്യവും മറ്റു ലഹരിയിൽനിന്നും വഴി മാറി മനുഷ്യ ശരീരത്തെ വേഗത്തിൽ നാശം വരുത്തുന്ന മയക്കു മരുന്നിന്റെ ഉപയോഗം വർധിച്ചതായും ഇത് സമൂഹത്തിൽ ദൂരവ്യാപകമായ വിപത്താണ് സൃഷ്ടിക്കുന്നതെന്നും സാമൂഹ്യ പ്രവർത്തകർ പറയുന്നു. പമുഖ കമ്മ്യൂണിറ്റി വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചു പാക്കിസ്ഥാനികൾ ഉൾപ്പെടുന്ന വലിയ റാക്കറ്റൂകൾ വിദ്യാർത്ഥികളുമായി സൗഹൃദം സ്ഥാപിച്ചാണ് മയക്കുമരുന്നുകളുടെ വിപണ കൈവശപ്പെടുത്തുന്നത്. പിടിക്കപ്പെടുന്നതിൽ കൂടുതലും മലയാളികൾ ആണെന്നത് ഞെട്ടിക്കുന്നതാണ്.
കഴിഞ്ഞ ദിവസം ഒരു കമ്മ്യുണിറ്റി സ്‌കൂളിൽനിന്നും മയക്കു മരുന്ന് വിൽപ്പനയുമായി ബന്ധപ്പെട്ട് സ്‌കൂൾ ബസ് ഡ്രൈവർമാരായ ഒരു പാക്കിസ്ഥാനിയെയും രണ്ടു മലയാളികളെയും പിടികൂടിയിരുന്നു. ഇവരിൽ നിന്നും ലഭിച്ച വിവരമനുസരിച്ചു നിരവധി യുവാക്കളെ പിടികൂടുകയും ജയിലിലടക്കപ്പെടുകയും ചെയ്തതായി സാമൂഹ്യ പ്രവർത്തകർ സാക്ഷ്യപ്പെടുത്തുന്നു.
ഓൺലൈൻ വഴി ഓർഡർ നൽകുകയും പണം സ്വീകരിക്കുകയും ആളൊഴിഞ്ഞ സ്ഥലങ്ങളിലും ഇടുങ്ങിയ വഴികളിലും ഫോൺ, ഇലക്ട്രിസിറ്റി, വാട്ടർ കാബിനുകൾ, ദിനപത്രങ്ങൾ ഡെലിവറി ചെയ്യുന്ന ബോക്‌സുകൾ എന്നിവയിലും മതിലുകൾക്കിടയിലെ വിടവുകളിലും ഇത്തരം സാധങ്ങൾ ഒളിപ്പിച്ചു വെച്ച് സാമൂഹ്യ മാധ്യമങ്ങൾ വഴി ലോക്കേഷൻ നൽകുകയും ചെയ്യുന്ന വിൽപ്പന രീതിയാണ് മയക്കുമരുന്ന് റാക്കറ്റുകൾ കൈകൊള്ളുന്നത്. ഇത്തരം വിൽപ്പനക്ക് നേതൃത്വം നൽകുന്നവർ രാജ്യത്തിന് പുറത്തു നിന്നാണ് കൊടുക്കൽ വാങ്ങലുകൾ നിയന്ത്രിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഓൺലൈനിലൂടെ ഓർഡർ നൽകി സാധനം സ്വീകരിക്കാൻ ലൊക്കേഷൻ തേടിപ്പോയ നാല് മലയാളി യുവാക്കളെയാണ് കഴിഞ്ഞ ദിവസം പോലീസിന്റെ രഹസ്യ വിഭാഗം ദമാമിൽ പിടികൂടി ജയിലിലടച്ചത്. ഇതിനു സമാനമായി നൂറുകണക്കിന് യുവാക്കളെയാണ് ഇതിനോടകം പിടികൂടി ജയിലിൽ അടച്ചത്. മക്കളുടെ തിരോധാനത്തെ കുറിച്ച് സാമൂഹ്യ പ്രവർത്തകരെ വിളിച്ചു രക്ഷിതാക്കളുടെ പരാതി വരുമ്പോഴാണ് സൽസ്വഭാവികളായ തങ്ങളുടെ മക്കളുടെ ഇടപാടും അതിന്റെ യാഥാർഥ്യങ്ങളും അറിയുന്നത്. ഇത്തരം കാര്യങ്ങൾ അറിയുന്ന രക്ഷിതാക്കൾ ഇക്കാര്യങ്ങൾ നിഷേധിക്കുമെങ്കിലും സാമൂഹ്യ പ്രവർത്തകരുടെ കൃത്യമായ മറുപടിയിൽ നിർവൃതികൊള്ളുകയല്ലാതെ രക്ഷയില്ലെന്നും മക്കൾ കുറ്റക്കാരല്ലെങ്കിൽ അടുത്ത ദിവസം തന്നെ അധികൃതർ തിരിച്ചയക്കുമെന്നും മറുപടി നൽകി ആശ്വസിപ്പിച്ചു നിർത്തുക പതിവാണെന്നും സാമൂഹ്യ പ്രവർത്തകർ പറയുന്നു.
മാരകമായ മയക്കു മരുന്നുകളാണ് ഇപ്പോൾ വ്യാപകമായിരിക്കുന്നതെന്നും ഇത് സമൂഹത്തിൽ വലിയ പ്രാത്യാഘാതങ്ങളാണ് സൃഷ്ടിക്കുന്നതെന്നും ഇക്കാര്യത്തിൽ സാമൂഹിക സാംസ്‌ക്കാരിക സംഘടനകളും പൊതു പ്രവർത്തകരും ഇതിനെ പ്രതിരോധിക്കാൻ ശക്തമായി മുന്നോട്ടു വരണമെന്നും സാമൂഹ്യ പ്രവർത്തകർ ആവശ്യപ്പെട്ടു. ഇത്തരം രാജ്യ ദ്രോഹികൾ അതിർത്തി രാജ്യങ്ങളിൽ നിന്നും ഈ പുണ്യ ഭൂമിയിലേക്ക് ഇത്തരം സാധനങ്ങൾ കടത്തി കൊണ്ട് വരികയും ഇവിടത്തെ വിൽപ്പനക്കാരുമായി കൈകോർക്കുകയും ചെയ്യുന്നുണ്ട്. ഇക്കഴിഞ്ഞ ദിവസമാണ് മയക്കു മരുന്നിന്റെ ഒരു വലിയ ശേഖരം പിടികൂടിയത്. പിടിക്കപ്പെട്ടവരിൽ പാക്കിസ്ഥാനികൾക്ക് പുറമെ മലയാളികളും ഉൾപ്പെടുന്നു
മയക്കുമരുന്നിനെതിരെ ശക്തമായ നടപടികളാണ് രാജ്യത്തു നടപ്പിലാക്കുന്നതെന്നും ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ കടുത്ത ശിക്ഷ അനുഭവിക്കേണ്ടി വരുമെന്ന് അധികൃതർ നിരന്തരം മുന്നറിയിപ്പ് നൽകുന്നുണ്ട്. അത് കൊണ്ട് തന്നെ പ്രവാസി സമൂഹവും ഇക്കാര്യത്തിൽ ജാഗ്രത കൈകൊള്ളണമെന്നും ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെ നിയമത്തിന്റെ മുന്നിൽ എത്തിക്കാൻ സാമൂഹ്യ സാംസ്‌ക്കാരിക സംഘടനകളും പൊതു സമൂഹവും മുന്നിട്ടരങ്ങണമെന്നു സാമൂഹ്യ പ്രവർത്തകർ അഭ്യർത്ഥിക്കുന്നുണ്ട്. പ്രവാസികളായ കുടുംബങ്ങൾ അവ രുടെ മക്കളുടെ ദൈനം ദിന ഇടപാടുകളും ഇടപെടലുകളും സൂക്ഷ്മമായി നിരീക്ഷിക്കുകയും പരിശോധിക്കുകയും ചെയ്താൽ കൂടുതൽ ദുരന്തങ്ങൾ ഒഴിവാക്കാനാവും .
നിരവധി കുടുംബങ്ങൾ തങ്ങളുടെ മക്കളുടെ ഇത്തരം ദുർനടപ്പ് കാരണം കണ്ണീരിൽ കഴിയുന്നുണ്ട്. പലരും പ്രവാസം തന്നെ നിർത്തി നാട്ടിലേക്ക് തിരിച്ചുപോകുകയും ചെയ്തു. രാജ്യത്തിനും കുടുംബങ്ങൾക്കും സമൂഹത്തിനു വെല്ലുവിളിയായി തീർന്നിരിക്കുന്ന മയക്കു മരുന്ന് എന്ന ഈ സാമൂഹ്യ വിപത്തിനെ തുരത്താൻ അധികൃതർക്കൊപ്പം പ്രവാസി സമൂഹം ശക്തമായി നിലകൊള്ളണമെന്നും ഇതിനെതിരെയുള്ള ബോധവൽക്കരണ പരിപാടികൾ ആവിഷ്‌ക്കരിക്കനമെന്നും സാമൂഹ്യ പ്രവർത്തകരായ നാസ് വക്കവും സിറാജ് പുറക്കാടും ആവശ്യപ്പെട്ടു.