കൊച്ചി– കേരള തീരത്തിനു സമീപം അറബിക്കടലിൽ മുങ്ങിയ ചരക്കുകപ്പലില്‍ നിന്ന് എണ്ണ കടലിലേക്ക് പടരാന്‍ തുടങ്ങിയെന്ന് കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു. അപകടത്തില്‍പ്പെട്ട എം.എസ്.സി എല്‍സ-3 കപ്പല്‍ പൂര്‍ണമായും മുങ്ങിയതിന് പിന്നാലെയാണ് കടലില്‍ എണ്ണ പടരാന്‍ തുടങ്ങിയത്. നിലവില്‍ അപകടം കൊണ്ടുണ്ടാവാന്‍ സാധ്യതയുള്ള പാരിസ്ഥിതിക ആഘാതം കുറക്കാനുള്ള ശ്രമം പുരോഗമിക്കുന്നുവെന്നും കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു. മലിനീകരണ നിയന്ത്രണ സംവിധാനമുള്ള ഐ.സി.ജി സക്ഷം എന്ന കപ്പലിന്റെ നേത്രത്വത്തിലാണ് നടപടികള്‍ പുരോഗമിക്കുന്നത്.
എണ്ണ ചോര്‍ച്ച മാപ്പിംഗ് സാങ്കേതിക സംവിധാനമുള്ള നൂതന വിമാനങ്ങളും പ്രദേശത്ത് വ്യോമ നിരീക്ഷണം നടത്തുന്നുണ്ട്. എണ്ണ കടലില്‍ പടര്‍ന്നു തുടങ്ങിയതിന്റെ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പാരിസ്ഥിതിക ആഘാതം കുറക്കാനുള്ള നടപടികള്‍ ആരംഭിച്ചത്. കോസ്റ്റ് ഗാര്‍ഡില്‍ നിന്നുള്ള വിവര പ്രകാരം കപ്പലില്‍ 640 കണ്ടെയ്‌നറുകളാണ് ഉണ്ടായിരുന്നത്. ഇവയില്‍ 13 കണ്ടെയ്‌നറുകളിലാണ് അപകടകരമായ വസ്തുക്കള്‍ ഉണ്ടായിരുന്നത്. 12 കണ്ടെയ്‌നറുകളില്‍ കാത്സ്യം കാര്‍ബൈഡ് ആണെന്നാണ് വിവരം.
കപ്പലിന്റെ ടാങ്കുകളില്‍ 84.44 മെട്രിക് ടണ്‍ ഡീസലും 367.1 മെട്രിക് ടണ്‍ ഫര്‍ണസ് ഓയിലും ഉണ്ടായിരുന്നു. സംസ്ഥാന സര്‍ക്കാറുമായി ഏകോപിപ്പിച്ചുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. അടിയന്തര സാഹചര്യം നേരിടാന്‍ സാധ്യമായ എല്ലാ നടപടികളും സ്വീകരിച്ച് വരികയാണെന്നും കേരളത്തിന്റെ തീരപ്രദേശം സംരക്ഷിക്കാന്‍ കോസ്റ്റ് ഗാര്‍ഡ് സഞ്ചമാണെന്നും വ്യക്തമാക്കി. കടലില്‍ വീണ കണ്ടെയ്‌നറുകള്‍ ഇന്ന് ഉച്ചയോടെ ആലപ്പുഴ, എറണാകുളം തീരത്ത് അടുത്തേക്കും. ജനങ്ങള്‍ അതിനടുത്ത് ചെല്ലരുതെന്ന് അധികൃതര്‍ അറിയിച്ചു.