ന്യൂഡൽഹി: പാകിസ്താന്റെ സൈനിക ആക്രമണ ശ്രമങ്ങൾക്ക് കടുത്ത മറുപടി നൽകാൻ സായുധ സേനയ്ക്ക് നിർദേശം നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി.’അവിടെ നിന്ന് വെടിയുണ്ട വന്നാൽ ഇവിടെ നിന്ന് പീരങ്കിയുതിർക്കും’ എന്നായിരുന്നു പ്രധാനമന്ത്രിയുടെ കർശന പ്രതികരണം. രാജ്യത്തിന്റെ സുരക്ഷയെ കുറിച്ച് ഉന്നതതലയിലുള്ള വിലയിരുത്തലിന് ശേഷമായിരുന്നു മോദിയുടെ നിർദ്ദേശം. സേനാ മേധാവികളുമായി നടത്തിയ സംവാദത്തിലാണ് സൈന്യത്തിന് കൃത്യമായ ചുമതലകൾ നൽകിയതെന്നാണ് റിപ്പോർട്ട്.
ഓപ്പറേഷൻ സിന്ദൂർ എന്ന പേരിൽ പാകിസ്താനും പാക് അധീന കാശ്മീരിലും പ്രവർത്തിച്ചിരുന്ന ഒൻപത് തീവ്രവാദ ക്യാമ്പുകൾക്ക് നേരെ ഇന്ത്യ കൃത്യമായ സൈനിക ആക്രമണം നടത്തി. 100ലധികം ഭീകരരെ വധിച്ചെന്നാണ് ഔദ്യോഗിക റിപ്പോർട്ടുകൾ. ആക്രമണ സമയത്ത് ആസൂത്രണവും കൃത്യതയും പുലർത്തിയതായും അന്വേഷണ ഏജൻസികൾ അറിയിച്ചു.
ഇന്ത്യയുടെ ശക്തമായ നിലപാടിനുശേഷം അമേരിക്കയുടെ മദ്ധ്യസ്ഥതയിൽ താത്കാലിക വെടിനിർത്തൽ പ്രഖ്യാപിക്കപ്പെട്ടു. എന്നാൽ ഉടൻതന്നെ വെടിനിർത്തൽ ലംഘനങ്ങൾ നടന്നുവെന്നും പാകിസ്ഥാന്റെ ഭാഗത്തുനിന്നുള്ള ആവർത്തിച്ച ആക്രമണ ശ്രമങ്ങൾ ഇന്ത്യയുടെ പ്രതികരണം അനിവാര്യമാക്കിയുവെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
അതേസമയം, ഇന്ത്യയുടെ തീരുമാനങ്ങൾ മറ്റൊരു രാജ്യത്തിന്റെ സമ്മർദ്ദത്തിൽ ആകില്ലെന്ന് പ്രധാനമന്ത്രി, അമേരിക്കൻ ഉപരാഷ്ട്രപതി ജെഡി വാൻസിനോട് വ്യക്തമായി അറിയിച്ചതായും റിപ്പോർട്ടുകളുണ്ട്. സേനയുടെ തയ്യാറെടുപ്പും ഇന്ത്യയുടെ പ്രതിരോധ തന്ത്രവും ഇനി കൂടുതൽ ശക്തമായ രീതിയിൽ മുന്നോട്ടുപോകുമെന്ന് കേന്ദ്ര സർക്കാർ സൂചന നൽകി.