ശ്രീനഗർ- ജമ്മു കശ്മീരിലെ പഹൽഗാമിലെ ബൈസരനിലെ ഭീകരാക്രമണത്തിൽ മരിച്ചവരിൽ മലയാളിയും. ഇടപ്പള്ളി സ്വദേശി എൻ.രാമചന്ദ്രനാണ് കൊല്ലപ്പെട്ടത്. മരിച്ച 26 പേരിൽ ഇദ്ദേഹത്തെക്കൂടാതെ രാജസ്ഥാൻ, തമിഴ്നാട്, കർണാടക, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽനിന്നുള്ളവരാണ്. ട്രക്കിങ്ങിനു മേഖലയിലേക്കു പോയവർക്കു നേരെയാണ് കാട്ടിൽനിന്ന് ഇറങ്ങിവന്ന ഭീകരർ വെടിവെപ്പ് നടത്തിയത്. വിനോദസഞ്ചാരികൾ പതിവായി എത്തുന്ന ബൈസരൻ താഴ്‌വരയിലാണ് ആക്രമണം നടന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ലഷ്കറെ തയിബ അനുകൂല സംഘടനയായ ദ് റെസിസ്റ്റൻസ് ഫ്രണ്ട് ഏറ്റെടുത്തു.
ആക്രമണത്തിൽ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റാൻ സൈനിക ഹെലികോപ്റ്ററുകൾ എത്തി. ഭീകരാക്രമണം നടന്ന സ്ഥലത്തേക്ക് കാൽനടയായോ കുതിരപ്പുറത്തോ മാത്രമേ എത്തിച്ചേരാനാകൂ. കേന്ദ്രമന്ത്രി അമിത് ഷാ ശ്രീനഗറിൽ എത്തി. എല്ലാ ഏജൻസികളുമായും അടിയന്തര സുരക്ഷാ അവലോകന യോഗം നടത്തും. സൗദിയിലുള്ള പ്രധാനമന്ത്രി നരേന്ദ്രമോഡിയുമായും അമിത് ഷാ ചർച്ച നടത്തി. മോഡിയാണ് ആക്രമണം നടന്ന സ്ഥലത്തേക്ക് പോകാൻ അമിത് ഷായോട് നിർദ്ദേശിച്ചത്.
പഹൽഗാമിലെ ബൈസരൻ താഴ്‌വരയിലെ മുകളിലെ പുൽമേടുകളിലാണ് ആക്രമണം നടന്നത്. ആക്രമണത്തിന് തൊട്ടുപിന്നാലെ, അമിത് ഷാ ദൽഹിയിലെ തന്റെ വീട്ടിൽ യോഗം വിളിച്ചു. ഇന്റലിജൻസ് ബ്യൂറോ മേധാവി തപൻ ദേക, കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു. സി.ആർ.പി.എഫ് മേധാവി ഗ്യാനേന്ദ്ര പ്രതാപ് സിംഗ്, ജമ്മു കശ്മീർ ഡയറക്ടർ ജനറൽ ഓഫ് പോലീസ് നളിൻ പ്രഭാത്, ചില സൈനിക ഉദ്യോഗസ്ഥർ എന്നിവരും വീഡിയോ കോൺഫറൻസിംഗിലൂടെ യോഗത്തിൽ പങ്കെടുത്തു. മുഖ്യമന്ത്രി ഒമർ അബ്ദുള്ളയുമായും ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയുമായും ഷാ സംസാരിച്ചുവെന്നും അവർ കൂട്ടിച്ചേർത്തു.
ഭീകരരെ നിർവീര്യമാക്കുന്നതിനായി നടപടി തുടങ്ങിയെന്നും പഹൽഗാം ആക്രമണത്തിലെ കുറ്റവാളികൾ അവരുടെ ഹീനമായ പ്രവൃത്തിക്ക് വളരെ വലിയ വില നൽകേണ്ടിവരുമെന്നും സിൻഹ പറഞ്ഞു. ഇടതൂർന്ന കാടുകൾക്കും സ്ഫടികതുല്യമായ തടാകങ്ങൾക്കും, വിശാലമായ പുൽമേടുകൾക്കും പേരുകേട്ട പഹൽഗാം ജനപ്രിയ വിനോദസഞ്ചാര കേന്ദ്രമാണ്. എല്ലാ വേനൽക്കാലത്തും ആയിരക്കണക്കിന് വിനോദസഞ്ചാരികളാണ് ഇവിടെ എത്താറുള്ളത്.