കൊണ്ടോട്ടി: രാഷ്ട്രീയലക്ഷ്യങ്ങൾവച്ച് പണ്ഡിതരുടെ അഭിപ്രായങ്ങളെ പിന്തുണച്ചാൽ പോരെന്നും അത് നടപ്പാക്കണമെന്നും സമസ്ത അധ്യക്ഷൻ മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ. മതവിധി പറയുന്ന പണ്ഡിതന്മാരെ കൊഞ്ഞനം കുത്തുന്ന പരിപാടി അവസാനിപ്പിക്കാൻ എല്ലാവരും ശ്രമിക്കണമെന്നും തങ്ങൾ വ്യക്തമാക്കി.
കൊണ്ടോട്ടിയിൽ പണ്ഡിത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ജിഫ്രി മുത്തുക്കോയ തങ്ങൾ.
കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാരുടെ സ്ത്രീകളെ സംബന്ധിച്ച മതവിധിയെ ചിലർ പിന്തുണച്ചുവെന്ന് പറയുന്നു. എന്നാൽ, പിന്തുണച്ചാൽ പോരാ നടപ്പിൽ വരുത്താൻ ശ്രമിക്കണം. മതവിധി പണ്ഡിതന്മാർ പറയുമ്പോൾ കൊഞ്ഞനം കാട്ടുകയല്ല വേണ്ടത്.
സമസ്ത കേരള ജംഇഅത്തുൽ ഉലമ പല മതവിധികളും പറഞ്ഞു. മതവിധിയെ പരിഹസിക്കുകയും എതിർക്കുകയും ചെയ്യുന്ന ആളുകൾ, എതിർ രാഷ്ട്രീയ പാർട്ടികളെ എതിർക്കാനായി മതവിധിയെ പിന്തുണക്കുന്നുണ്ടെന്നും ജിഫ്രി തങ്ങൾ പറഞ്ഞു.
നേരത്തെ മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം കാന്തപുരത്തെ പിന്തുണച്ച് രംഗത്ത് വന്നിരുന്നു. മത പണ്ഡിതന്മാർ മതം പറയുമ്പോൾ മറ്റുളവർ അതിൽ എന്തിനാണ് ഇടപെടുന്നത് എന്നും മതം പറയാനും പ്രചരിപ്പിക്കാനും ഭരണഘടന അവകാശം നൽകുന്നുണ്ട് എന്നുമായിരുന്നു കാന്തപുരത്തെ വിമർശിച്ച സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ കുറ്റപ്പെടുത്തിയുള്ള പിഎംഎ സലാമിൻ്റെ പ്രതികരണം. മെക് 7 വ്യായാമ കൂട്ടായ്മയെ ലക്ഷ്യമിട്ട് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ നടത്തിയ പ്രസ്താവനയിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നടത്തിയ വിമർശനത്തിനെതിരെ സമസ്ത ഇകെ വിഭാഗം നേതാക്കളായ നാസർ ഫൈസി കൂടത്തായിയും സത്താർ പന്തല്ലൂരും രംഗത്തെത്തിയിരുന്നു.
സ്ത്രീകളും പുരുഷന്മാരും ഇടകലർന്നുള്ള ഏത് പദ്ധതി കൊണ്ടുവന്നാലും എതിർക്കുമെന്നായിരുന്നു മെക് 7നെ ലക്ഷ്യം വെച്ചുകൊണ്ടുള്ള കാന്തപുരത്തിന്റെ പ്രസ്താവന. യാഥാസ്ഥിതികരെന്ന് വിമർശിച്ചാലും പ്രശ്നമില്ല. ലോകം തിരിയാത്തത് കൊണ്ട് പറയുന്നതുമല്ല. നന്നായി മനസിലാക്കിയാണ് ഇക്കാര്യം പറയുന്നതെന്നും കാന്തപുരം പറഞ്ഞിരുന്നു. ഇതിനെ വിമർശിച്ചു കൊണ്ട് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ രംഗത്ത് വന്നതോടെയാണ് വിഷയം മുസ്‌ലിം ലീഗും സമസ്തയും ഏറ്റെടുത്തത്.