- വി ജോയ് വീണ്ടും സി.പി.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി
തിരുവനന്തപുരം: ഇടതു മുന്നണി കൺവീനർ സ്ഥാനത്തുനിന്നും സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം കൂടിയായ ഇ.പി ജയരാജനെ മാറ്റിയതിൽ വിശദീകരണവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. പ്രവർത്തന രംഗത്തെ പോരായ്മ മൂലമാണ് ഇ.പി ജയരാജനെ സ്ഥാനത്ത് നിന്ന് മാറ്റിയതെന്ന് അദ്ദേഹം പറഞ്ഞു. സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ പ്രതിനിധികളുടെ ചർച്ചയ്ക്ക് മറുപടി പറയുമ്പോഴായിരുന്നു എം.വി ഗോവിന്ദന്റെ വിശദീകരണം.
ഇ പി ജയരാജന്റെ പ്രവർത്തനത്തിൽ പോരായ്മകളുണ്ടായിരുന്നു. ഈ പോരായ്മ പരിഹരിച്ച് മുന്നോട്ട് കൊണ്ടുപോകാനുള്ള പരിശ്രമം പാർട്ടി നടത്തി. എന്നാൽ, അത് വിജയം കണ്ടില്ല. പിന്നീട് തെരഞ്ഞെടുപ്പ് സമയത്ത് വീണ്ടും വിവാദങ്ങളുണ്ടാക്കി. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് ഇ.പി ജയരാജനെ പദവിയിൽനിന്ന് മാറ്റിയതെന്നും അദ്ദേഹം ജില്ലാ സമ്മേളനത്തിൽ വിശദീകരിച്ചു.
പാർട്ടിയുടെ തെറ്റുതിരുത്തൽ നടപടികൾ തിരുവനന്തപുരത്തെ പാർട്ടിയിൽ കൃത്യമായി നടന്നിട്ടില്ല. ബി.ജെ.പിയിലേക്ക് ചാടിയ മധു മുല്ലശ്ശേരിയെപ്പോലുള്ളവർ പാർട്ടി ഏരിയാ സെക്രട്ടറി സ്ഥാനത്ത് തുടർന്നത് ഇതുമൂലമാണ്. ഇത്തരം വ്യതിയാനങ്ങൾ പാർട്ടി നേതൃത്വത്തിന് തിരിച്ചറിയാൻ കഴിയാതെ പോയെന്നും എം.വി ഗോവിന്ദൻ ചൂണ്ടിക്കാട്ടി.
സി.പി.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി വി ജോയ് എം.എൽ.എയെ സമ്മേളനം വീണ്ടും തെരഞ്ഞെടുത്തു. എട്ടു പുതുമുഖങ്ങൾ പുതിയ ജില്ലാ കമ്മിറ്റിയിൽ ഇടംപിടിച്ചു. എം.എൽ.എമാരായ ജി സ്റ്റീഫൻ, വി കെ പ്രശാന്ത്, ഒ.എസ് അംബിക, മേയർ ആര്യാ രാജേന്ദ്രൻ, ആർ.പി ശിവജി, ഷീജ സുദേവ്, വി അനൂപ്, വണ്ടിത്തടം മധു എന്നിവരാണ് പുതുതായി ജില്ലാ കമ്മിറ്റിയിൽ എത്തിയത്.