തിരുവനന്തപുരം: കേരളത്തിലെ പത്താം ക്ലാസ്സ് വരെയുള്ള സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ ശനിയാഴ്ച പ്രവൃത്തി ദിവസമാക്കിയ ഉത്തരവ് മരവിപ്പിച്ച് വിദ്യാഭ്യാസ വകുപ്പ്. ശനിയാഴ്ച പ്രവൃത്തി ദിവസമാക്കിയ ഉത്തരവ് ഹൈക്കോടതി നേരത്തെ റദ്ദാക്കിയതിന് പിന്നാലെയാണ് സർക്കാർ പഴയ ഉത്തരവ് പിൻവലിച്ചത്.
പൊതുവിദ്യാഭ്യാസ ഡയറക്ടറാണ് പുതുക്കിയ സർക്കുലർ പുറത്തിറക്കിയത്. അന്തിമതീരുമാനം ഉണ്ടാവുന്നത് വരെ ശനിയാഴ്ചകളിൽ ക്ലാസ് ഉണ്ടാകില്ല. അധ്യാപക സംഘടനകളുമായും രക്ഷിതാക്കളുമായും ക്യു.ഐ.പി യോഗത്തിലുമടക്കം ചർച്ചകൾ നടത്തിയതിനു ശേഷമായിരിക്കും ഇനി തീരുമാനമുണ്ടാവുക.
കേരളത്തിലെ സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ ശനിയാഴ്ച പ്രവൃത്തി ദിവസമാക്കിയ ഉത്തരവ് ഈ മാസം ഒന്നിനാണ് ഹൈക്കോടതി റദ്ദാക്കിയത്. അധ്യാപക സംഘടനകളും വിദ്യാർത്ഥികളുമടക്കമുള്ളവർ നല്കിയ ഹർജി പരിഗണിച്ചായിരുന്നു കോടതി വിധി.
കേരള വിദ്യാഭ്യാസ ചട്ടമനുസരിച്ച് ഒരു അധ്യയന വർഷം 220 പ്രവൃത്തി ദിവസം വേണമെന്നാണ്. 25 ശനിയാഴ്ചകൾ ഉൾപ്പെടെ 220 അധ്യയന ദിനം തികക്കുന്ന രീതിയിലായിരുന്നു വിദ്യാഭ്യാസ വകുപ്പ് പുതിയ കലണ്ടർ തയ്യാറാക്കിയത്. കഴിഞ്ഞ വർഷത്തേക്കാൾ 16 ശനിയാഴ്ചകളാണ് പുതിയ കലണ്ടറിൽ അധിക പ്രവർത്തി ദിനമുണ്ടായിരുന്നത്. എന്നാലിത് ദേശീയ വിദ്യാഭ്യാസ അവകാശ നിയമത്തിന് എതിരാണെന്ന വാദവുമായി അധ്യാപക സംഘടനകൾ രംഗത്തുവരികയായിരുന്നു. പ്രതിപക്ഷ അധ്യാപക സംഘടനകൾക്കു പുറമെ ഭരണകക്ഷി അധ്യാപക സംഘടനകളും സർക്കാർ തീരുമാനത്തിന് എതിരേ പ്രതികരിക്കുകയുണ്ടായി.
കഴിഞ്ഞതിനു മുമ്പത്തെ വർഷം 195 പ്രവർത്തിദിനമാണുണ്ടായിരുന്നത്. കഴിഞ്ഞ വർഷം വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ നിർദേശപ്രകാരം ഇത് 204 ആക്കി ഉയർത്താൻ സാധിച്ചിരുന്നു. ഇത്തവണയിത് 210 ദിവസമാക്കാൻ നിർദേശിച്ചെങ്കിലും 204 മതിയെന്നായിരുന്നു ക്വാളിറ്റി ഇംപ്രൂവ്മെന്റ് പ്രോഗ്രാം മേൽനോട്ട സമിതിയുടെ ശിപാർശ.