കോഴിക്കോട്: പോലീസ് ഉദ്യോഗസ്ഥനായ കുമാരന് ഹൃദയം നൽകിയ ബിലീഷിനും കുടുംബത്തിനും ആ ജീവകാരുണ്യപ്രവർത്തനത്തിന് നേതൃത്വം നൽകിയ പോലീസുകാർക്കും ഡോക്ടർമാർക്കും മേയ്ത്ര ഹോസ്പിറ്റൽ ‘ഹൃദയത്തിൽ നിന്നൊരു സല്യൂട്ട്’നൽകി ആദരിച്ചു.
ചടങ്ങിൽ മുഖ്യാതിഥിയായി ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് കെ. സേതുരാമൻ , മേയ്ത്ര ഹോസ്പിറ്റൽ സിഇഒ നിഹാജ് ജി മുഹമ്മദ്, മേയ്ത്ര ഹോസ്പിറ്റൽ മെഡിക്കൽ ഡയറക്ടർ ഡോ. ജിജോ വി. ചെറിയാൻ, കുമാരന്റെ ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ കാർഡിയോ വാസ്കുലാർ തൊറാസിക്ക് സർജൻ ഡോ.മുരളി പി വെട്ടത്ത്, കാർഡിയോ ചെയർ ഡോ: ഷഫീക്ക് മാട്ടുമ്മൽ, ഹൃദയം നൽകിയ ബിലീഷിന്റെ കുടുംബം, സ്വീകരിച്ച കുമാരൻ, പോലീസ് സുഹൃത്തുക്കൾ, തുടങ്ങിയവർ പങ്കെടുത്തു.
“കേരളം സമ്പൂർണ്ണ സാക്ഷരതയുള്ള നാടാണെങ്കിലും അവയവമാറ്റത്തിന്റെ കാര്യത്തിൽ നിരക്ഷരരാണ്. അവയവമാറ്റത്തിനായി രജിസ്റ്റർ ചെയ്ത് അനേകർ കാത്തിരിക്കുന്നു എന്നു നാം മറക്കരുത്. ഹൃദയം നൽകിയ ബിലീഷും സ്വീകരിച്ച കുമാരനും സാധാരണക്കാരാണ്. പക്ഷെ, അവരുടെ പേരിൽ സംഭവിച്ച കൂട്ടായ്മ അസാധാരണമാണ്”- പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുത്ത ഉത്തരമേഖലാ ഐ ജി കെ. സേതുരാമൻ പറഞ്ഞു.
ജീവകാരുണ്യ ദൗത്യത്തിൽ കുമാരന്റെ ഹൃദയം മാറ്റിവെച്ച സംഭവം ഏറെ അഭിമാനകരമായിരുന്നു. രണ്ടു തവണ ആൻജിയോപ്ലാസ്റ്റി ചെയ്തിട്ടും ഹൃദ്രോഗം ഭേദമാകാതിരുന്ന കുമാരന് ഹൃദയം മാറ്റിവെക്കൽ മാത്രമാണ് പരിഹാരം എന്നു പിന്നീട് കണ്ടെത്തി. ചെറുവണ്ണൂർ സ്വദേശിയും സ്വർണ്ണപണിക്കാരനും പൊതുപ്രവർത്തകനുമായ ബിലിഷ് 47 വയസിലാണ് മരണപെടുന്നത്. ബിലീഷിന്റെ ആഗ്രഹം പൂർത്തീകരിച്ചാണ് ഹൃദയമാറ്റത്തിന് കുടുംബം തയ്യാറായത്. ഈ വിവരം ബിലീഷിനെ ചികിത്സിച്ചിരുന്ന സ്വകാര്യ ആശുപത്രിയിൽ നിന്നും സംസ്ഥാന സർക്കാരിന്റെ അവയവദാനരജിസ്ട്രിയായ K-SOTTO യിൽ അറിയിക്കുകയും അവിടെ നിന്ന് കിട്ടിയ ലിസ്റ്റ് പ്രകാരം മേയ്ത്ര ഹോസ്പിറ്റലിലെ ഹാർട്ട് ആൻഡ് വാസ്കുലർ കെയർ സർജൻ ഡോ. മുരളി വെട്ടത്തിന്റെ ചികിത്സയിലായിരുന്ന പേരാവൂർ സ്വദേശി കുമാരനെ ബന്ധപ്പെടുകയുമായിരുന്നു. പരിശോധനകളിൽ നിന്നും കുമാരന്റെ ആരോഗ്യത്തിൽ ശസ്ത്രക്രിയയെ പ്രതികൂലമായി ബാധിക്കുന്ന പ്രശ്നങ്ങൾ ഒന്നും ഇല്ല എന്ന് കണ്ടെത്തുകയും കാലതാമസം ഒട്ടും വരുത്താതെ ഡോ മുരളി വെട്ടത്തിന്റെ നേതൃത്വത്തിൽ ഹൃദയമാറ്റശസ്ത്രക്രിയ നടത്തുകയുമായിരുന്നു. കേരളസർക്കാരിന്റെ ഇടപെടൽ മൂലം മെഡിസെപ് ൽ നിന്ന് കുമാരന് അർഹമായ തുക ഉടനെ തന്നെ അനുവദിക്കുകയും ചെയ്തു.
പുറമെ കുമാരന്റെ ബാച്ചിലെ പൊലീസ് ഉദ്യോഗസ്ഥരും ശസ്ത്രക്രിയക്കുള്ള തുക സ്വരൂപിക്കുന്നതിനു വേണ്ടി സജീവമായി ഇടപെട്ടു.
ഹൃദയം മാറ്റിവെച്ച കുമാരൻ നിരീക്ഷണകാലം പൂർത്തിയാക്കി പൂർണ ആരോഗ്യത്തോടെ തിരികെ ജോലിയിൽ പ്രവേശിച്ച ശേഷമാണ് ഇന്നലെ ചടങ്ങിന് എത്തിയത്. ബിലീഷിന്റെ കുടുംബത്തോടും തന്റെ ജീവൻ രക്ഷിക്കുന്നതിനായി പലവിധത്തിൽ സജീവമായി പ്രവർത്തിച്ച എല്ലാവരോടും പരിപാടിയിൽ സംസാരിച്ച എ.എസ്. ഐ കുമാരൻ തന്റെ നന്ദി അറിയിച്ചു.
ബിലീഷിന്റെ അവയവദാനത്തിനു തയ്യാറായതിലൂടെ വലിയൊരു മാതൃക കാണിച്ച അദ്ദേഹത്തിന്റെ കുടുംബത്തിന് തുടർന്നും മേയ്ത്ര ഹോസ്പിറ്റലിന്റെ പിന്തുണ ഉണ്ടായിരിക്കുമെന്ന് സി.ഇ.ഒ. നിഹാജ് ജി മുഹമ്മദ് അറിയിച്ചു. ഹൃദയ ശസ്ത്രക്രിയ വിദഗ്ധൻ ഡോ.മുരളി പി വെട്ടത്ത്, മെഡിക്കൽ ഡയറക്ടർ ജിജോ വി. ചെറിയാൻ കാർഡിയോളജി ചെയർ ഡോ. ഷഫീഖ് മാട്ടുമ്മൽ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.