ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ സംസ്ഥാനത്തെ പാർട്ടി നേതൃത്വത്തിനെതിരേ രൂക്ഷവിമർശനവുമായി സിപിഎം പോളിറ്റ് ബ്യൂറോ. കേരളത്തിലെ പരാജയത്തെക്കുറിച്ച് പഠിക്കണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു. ഡൽഹിയിൽ നടന്ന പിബി യോഗത്തിലാണ് കേരളത്തിലെ തിരിച്ചടി സംബന്ധിച്ച് വിലയിരുത്തലുണ്ടായത്.
പാർട്ടി ഗ്രാമങ്ങളിലടക്കം ബിജെപി വളർന്നുവെന്നാണ് പരക്കെ വിലയിരുത്തൽ. സിപിഎമ്മിന് മുൻതൂക്കമുള്ള പല ബൂത്തുകളിലും ബിജെപിയുടെ വോട്ടുവിഹിതം ഉയർന്നു. കേരളത്തിൽ ബിജെപിയുടെ വളർച്ച പാർട്ടിക്ക് തിരിച്ചറിയാൻ കഴിയാഞ്ഞത് എന്തുകൊണ്ടാണെന്ന് പിബി ചോദിച്ചു.
കേരളത്തിലെ സാഹചര്യം ഗുരുതരമാണ്. പാർട്ടിക്കെതിരായ ഒരു പൊതുവികാരം കേരളത്തിൽ നിലനിന്നിരുന്നു. ഇത് താഴെത്തട്ടിൽ മനസിലാകാത്തത് എന്തുകൊണ്ടെന്ന് പഠിക്കും. തുടർച്ചയായ രണ്ടാം ലോക്സഭയിലും തിരിച്ചടി എങ്ങനെ സംഭവിച്ചു എന്ന് പഠിക്കണമെന്നും പിബിയിൽ വിലയിരുത്തലുണ്ടായി.
എൽഡിഎഫിന്റെ കനത്ത പരാജയത്തിൽ മുന്നണിക്കുള്ളിൽ തന്നെ കടുത്ത വിമർശനമാണ് ഉയരുന്നത്. പരാജയത്തിൽ സിപിഎമ്മിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും രൂക്ഷമായി വിമർശിച്ച് സിപിഐയുടെ വിവിധ ജില്ലാ കൗൺസിലുകൾ രംഗത്തെത്തിയിരുന്നു.