ജിദ്ദ: സാമ്പത്തിക ബാധ്യതയും യാത്രാവിലക്കും മൂലം പ്രയാസത്തിലാവുകയും തുടർന്ന് പക്ഷാഘാതം പിടിപെട്ട് അഭയകേന്ദ്രത്തിൽ ദുരിതജീവിതം നയിക്കുകയും ചെയ്ത ഹൈദരാബാദ് സ്വദേശിക്ക് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയുടെ കരുണയിൽ നാട്ടിലേക്ക് മടങ്ങാൻ വഴിയൊരുങ്ങി. ഹൈദരാബാദ് സ്വദേശിയായ മുഹമ്മദ് അബ്ദുൽ അലീമാണ് (56) നിയമക്കുരുക്കുകളിൽ നിന്ന് മോചനം നേടി ജന്മനാട്ടിലേക്ക് തിരിച്ചത്.
15 വർഷത്തിലധികമായി സൗദിയിൽ സെയിൽസ്മാനായി ജോലി ചെയ്തിരുന്ന അലീം തവണ വ്യവസ്ഥയിൽ ഒരു കാർ വാങ്ങിയിരുന്നു. എന്നാൽ ഭാര്യയുടെ ഗുരുതരമായ രോഗവിവരമറിഞ്ഞ് നാട്ടിലേക്ക് അടിയന്തരമായി പോകേണ്ടി വരികയും തുടർന്ന് ഭാര്യ മരണപ്പെടുകയും ചെയ്തതോടെ മാനസിക ആഘാതത്തിലായ അലീമിന് സമയബന്ധിതമായി സൗദിയിൽ തിരിച്ചെത്താൻ സാധിച്ചില്ല. പിന്നീട് മൂന്ന് വർഷങ്ങൾക്ക് ശേഷം പുതിയ വിസയിൽ ഹൗസ് ഡ്രൈവറായി സൗദിയിൽ തിരിച്ചെത്തിയെങ്കിലും കാറിന്റെ കുടിശ്ശിക വരുത്തിയ വലിയ തുക കാരണം കോടതി അദ്ദേഹത്തിന് യാത്രാവിലക്ക് ഏർപ്പെടുത്തി.
ഇതിനിടെ പക്ഷാഘാതം പിടിപെട്ട് ശരീരത്തിന്റെ ഒരുവശം തളർന്ന അലീമിനെ ജിദ്ദ കിംഗ് അബ്ദുൽ അസീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡിസ്ചാർജ് ആയിട്ടും ഏറ്റെടുക്കാൻ ആളില്ലാത്തതിനെ തുടർന്ന് ആശുപത്രി അധികൃതരുടെ നിർദേശപ്രകാരം ‘വഖഫ് ദാറകും’ എന്ന അഭയകേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു.
വിവരമറിഞ്ഞ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി ഉടൻ തന്നെ വിഷയത്തിൽ അടിയന്തരമായി ഇടപെട്ടു. വാഹനം വാങ്ങിയ വകയിൽ അലീം കമ്പനിക്ക് അടച്ചുതീർക്കാനുണ്ടായിരുന്ന മുഴുവൻ കുടിശ്ശിക തുകയും യൂസഫലി അടച്ചുതീർത്തു. തുടർന്ന് യാത്രാവിലക്ക് നീക്കുന്നതിനായുള്ള നിയമനടപടികൾ ലുലു ഗ്രൂപ്പ് പ്രതിനിധികൾ വേഗത്തിലാക്കി.
യൂസഫലിയുടെ നിർദേശപ്രകാരം ലുലു സൗദി ഡയറക്ടർ മുഹമ്മദ് ഹാരിസ് അഭയകേന്ദ്രത്തിലെത്തി അലീമിനെ കാണുകയും അലീമിനും സഹായിക്കുമുള്ള വിമാന ടിക്കറ്റുകൾ കൈമാറുകയും ചെയ്തു. ജിദ്ദയിലെ ഇന്ത്യൻ കോണ്‍സുലേറ്റിന്റെ സജീവ പിന്തുണയോടെ എമർജൻസി സർട്ടിഫിക്കറ്റും ഫൈനൽ എക്സിറ്റും അടക്കമുള്ള നടപടികൾ പൂർത്തിയാക്കി കഴിഞ്ഞ ദിവസം അദ്ദേഹം നാട്ടിലേക്ക് തിരിച്ചു.
ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് സാമൂഹിക ക്ഷേമ വിഭാഗം അംഗം ഷമീർ നദ്‌വി, ലുലു റീജ്യണൽ ഡയറക്ടർ അബ്ദുസ്സലാം, പ്രതിനിധി അബ്ദുൽ മജീദ് എന്നിവരും നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ഒപ്പമുണ്ടായിരുന്നു. ജീവിതത്തിലേക്ക് തിരികെ കൈപിടിച്ചുയർത്തിയ എം.എ. യൂസഫലിക്ക് വിതുമ്പലോടെയാണ് അലീം നന്ദി രേഖപ്പെടുത്തിയത്.





