വാഷിംഗ്ടൺ– യു.എസ് തലസ്ഥാനത്ത് നാല് ദിവസം നീണ്ടുനിന്ന തീവ്രമായ ചർച്ചകൾക്കൊടുവിൽ ഇസ്രായിലും ലെബനോനും ചരിത്രപരമായ ചട്ടക്കൂട് കരാറിൽ ഒപ്പുവെച്ചു. സമാധാന കരാറിലേക്കുള്ള പാത നിശ്ചയിക്കുന്ന പ്രധാന കരാറിലും സുരക്ഷാ ക്രമീകരണങ്ങൾ വിശദീകരിക്കുന്ന അനുബന്ധരേഖയിലുമാണ് ഇരു രാജ്യങ്ങളുടെയും പ്രതിനിധികൾ ഒപ്പുവെച്ചത്. കരാർ പ്രകാരം ലിറ്റാനി നദിയുടെ തെക്കുള്ള പ്രദേശങ്ങളിൽ ലെബനീസ് സൈന്യത്തിന്റെ നിയന്ത്രണം വ്യാപിപ്പിക്കുന്നതിന് മുന്നോടിയായി രണ്ട് പരീക്ഷണ മേഖലകളിൽ നിന്ന് ഇസ്രായിൽ സൈന്യം പിന്മാറും. ലെബനോനിലുടനീളം ഹിസ്ബുല്ലയുടെ സൈനിക വിന്യാസം തടയുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം. ഇതിൽ ഒരു മേഖല ലിറ്റാനി നദിയുടെ വടക്കുള്ള അധിനിവിഷ്ട പ്രദേശമാണ്.
അധിനിവിഷ്ട പ്രദേശങ്ങളിൽ നിന്ന് ഇസ്രായിൽ സൈന്യത്തെ പിൻവലിക്കുന്നതിനുള്ള കൃത്യമായ സമയക്രമം വേണമെന്ന് ലെബനീസ് പ്രതിനിധികൾ നിർബന്ധം പിടിച്ചതോടെ വെള്ളിയാഴ്ച അഞ്ചാം റൗണ്ട് ചർച്ചകൾ കടുത്ത ഭിന്നതയിലും പിരിമുറുക്കത്തിലുമാണ് കലാശിച്ചത്. അതിർത്തിയിലും ലെബനൻ പ്രദേശത്തും പ്രത്യേക ബഫർ സോൺ സ്ഥാപിക്കണമെന്ന ആവശ്യത്തിൽ ഇസ്രായിലും ഉറച്ചുനിന്നു. ഇതോടെ യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ചർച്ചകളിൽ ശക്തമായി ഇടപെടുകയായിരുന്നു. ഭിന്നതകൾ പരിഹരിക്കുന്നതിനായി അദ്ദേഹം ഇസ്രായിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായും ലെബനീസ് പ്രസിഡന്റ് ജോസഫ് ഔനുമായും ഫോണിൽ സംസാരിക്കുകയും വെള്ളിയാഴ്ച രാവിലെ നേരിട്ട് ചർച്ചകളുടെ ഭാഗമാവുകയും ചെയ്തു.
വാഷിംഗ്ടണിലെ യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് കരാർ ഒപ്പുവെച്ചത്. യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, യു.എസിലെ ലെബനീസ് അംബാസഡർ നദാ ഹമാദ, ഇസ്രായിൽ അംബാസഡർ യെഹിയേൽ ലീറ്റർ, സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഉപദേഷ്ടാവ് ഡാനിയേൽ ഹൊല്ലർ, ലെബനോനിലെ യു.എസ് അംബാസഡർ മൈക്കൽ ഈസ, ലെബനീസ് പ്രതിനിധി സംഘത്തലവൻ സൈമൺ കറം എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള സുരക്ഷ പുനഃസ്ഥാപിക്കാനുള്ള ആദ്യപടിയാണിതെന്നും സമാധാനത്തിലേക്കും സ്ഥിരതയിലേക്കുമുള്ള നീണ്ട പാതയുടെ തുടക്കമാണിതെന്നും മാർക്കോ റൂബിയോ പ്രസ്താവിച്ചു.
പതിനാലിന ചട്ടക്കൂട് കരാറിലെ പ്രധാന വ്യവസ്ഥകൾ പ്രകാരം, സർക്കാരിതര സായുധ ഗ്രൂപ്പുകളെ നിരായുധീകരിച്ചതിന് ശേഷം ലെബനോനിലുടനീളം ഔദ്യോഗിക സൈന്യത്തിന്റെ അധികാരം പുനഃസ്ഥാപിക്കും. ഇത് ലെബനൻ മണ്ണിൽ നിന്ന് ഘട്ടങ്ങളായി പിന്മാറാൻ ഇസ്രായിൽ സൈന്യത്തിന് വഴിയൊരുക്കും. രാജ്യത്തിന്റെ സുരക്ഷ, പ്രതിരോധം, യുദ്ധം, സമാധാനം എന്നിവയുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ എടുക്കാനുള്ള പൂർണ്ണ അധികാരം തങ്ങളുടെ സുരക്ഷാ സേനയ്ക്കായിരിക്കുമെന്ന് ലെബനോൻ കരാറിലൂടെ ഉറപ്പുനൽകുന്നുണ്ട്. ഭാവിയിൽ ഹിസ്ബുല്ലയുടെ ഭാഗത്തുനിന്ന് ആക്രമണമുണ്ടായാൽ തിരിച്ചടിക്കാൻ ഇസ്രായിലിന് അവകാശമുണ്ടെന്നും കരാർ വ്യവസ്ഥ ചെയ്യുന്നു. കൂടാതെ, സമഗ്രമായ സമാധാന കരാർ രൂപീകരിക്കുന്നതിനായി ഇരു രാജ്യങ്ങളും പ്രത്യേക വർക്കിംഗ് ഗ്രൂപ്പുകൾക്ക് രൂപം നൽകും.
ലെബനോന്റെ മുഴുവൻ പ്രദേശങ്ങളിലും പരമാധികാരം തിരിച്ചുപിടിക്കാനും അഭയാർത്ഥികളെ സ്വന്തം നാട്ടിലേക്ക് മടക്കിക്കൊണ്ടുവരാനുമുള്ള ആദ്യപടിയാണ് ഈ കരാറെന്ന് ലെബനീസ് പ്രസിഡന്റ് ജോസഫ് ഔൻ വ്യക്തമാക്കി. അധിനിവേശവും വിദേശ നിയന്ത്രണവുമില്ലാത്ത സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കുന്നതുവരെ ശ്രമങ്ങൾ തുടരുമെന്ന് അദ്ദേഹം എക്സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചു. ചർച്ചകൾക്ക് മധ്യസ്ഥത വഹിച്ച യു.എസ് ഭരണകൂടത്തിനും പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനും നന്ദി അറിയിച്ച പ്രസിഡന്റ്, ലെബനീസ് ചർച്ചാ സംഘത്തിന്റെ നയതന്ത്ര മികവിനെ പ്രശംസിക്കുകയും ചെയ്തു..
അതേസമയം, ഇസ്രായിലുമായി കരാർ ഒപ്പുവെച്ചതിൽ പ്രതിഷേധിച്ച് ഹിസ്ബുല്ല അനുകൂലികൾ ബെയ്‌റൂത്തിൽ തെരുവ് യുദ്ധം അഴിച്ചുവിട്ടു. മോട്ടോർ സൈക്കിളുകളിലെത്തിയ പ്രതിഷേധക്കാർ പാർലമെന്റ് മന്ദിരത്തിന് സമീപമുള്ള കേന്ദ്രങ്ങളിലും എയർപോർട്ട് റോഡിലും പ്രകടനം നടത്തിയതായി നാഷണൽ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. പലയിടങ്ങളിലും ടയറുകൾ കത്തിച്ച് റോഡ് ഗതാഗതം തടസ്സപ്പെടുത്തി. അക്രമികളെ പ്രതിരോധിക്കുന്നതിനും സ്ഥിതിഗതികൾ നിയന്ത്രിക്കുന്നതിനുമായി ലെബനീസ് സൈന്യം നഗരത്തിലെ പ്രധാന റോഡുകളിൽ താൽക്കാലിക ചെക്ക് പോസ്റ്റുകൾ സ്ഥാപിച്ച് സുരക്ഷ ശക്തമാക്കിയതായി എ.എഫ്.പി റിപ്പോർട്ട് ചെയ്യുന്നു.



