ദോഹ: ഖത്തറിലെ റാസ് ലഫാന്‍ വ്യാവസായിക മേഖലയിലുണ്ടായ സ്‌ഫോടനത്തില്‍ ഇന്ത്യക്കാര്‍ അടക്കം 13 പേര്‍ മരണപ്പെടുകയും 66 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഖത്തര്‍ അധികൃതര്‍ അറിയിച്ചു. റാസ് ലഫാന്‍ വ്യാവസായിക മേഖലയിലെ ‘ബർസാൻ’ പ്ലാന്റിൽ ഇന്നലെ രാത്രിയോടെയായിരുന്നു അപകടം. സംഭവം തികച്ചും ആകസ്മികമാണെന്നും ആഗോള വിപണികളിലേക്കുള്ള ഖത്തറിന്റെ ഗ്യാസ് കയറ്റുമതിയെ ഇത് ബാധിക്കില്ലെന്നും അധികൃതർ വ്യക്തമാക്കി. ഇന്ന് ഉച്ചകഴിഞ്ഞ് നടത്തിയ പത്രസമ്മേളനത്തിലാണ് ഖത്തര്‍ ഊര്‍ജകാര്യ സഹമന്ത്രി സഅദ് ബിന്‍ ശരീദ അല്‍കഅബി അപകട വിവരവും മരണസംഖ്യയും ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഒരിക്കലും സംഭവിക്കരുതെന്ന് ആഗ്രഹിച്ച ഒരു ദുരന്തവാർത്തയാണ് എനിക്ക് പങ്കുവെക്കാനുള്ളത്. അപകടത്തിൽ ഇന്ത്യ, പാകിസ്ഥാൻ സ്വദേശികളായ 13 തൊഴിലാളികൾ മരണപ്പെട്ടു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള 66 പേർക്ക് പരിക്കേറ്റിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഇതൊരു സാങ്കേതിക തകരാർ മൂലമുണ്ടായ അപകടം മാത്രമാണെന്നും അട്ടിമറിയോ ആക്രമണമോ അല്ലെന്നും ഊര്‍ജകാര്യ സഹമന്ത്രി വ്യക്തമാക്കി. ഖത്തറിന്റെ ഗ്യാസ് വ്യവസായ മേഖലയിലെ തുടര്‍ച്ചയായ പ്രവര്‍ത്തനങ്ങളും കയറ്റുമതിയും തടസ്സമില്ലാതെ മുന്നോട്ട് പോകുന്നുണ്ട്. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സുരക്ഷാ നടപടിക്രമങ്ങള്‍ കര്‍ശനമായി പുനഃപരിശോധിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഖത്തറിലെ പ്രധാന ദ്രവീകൃത പ്രകൃതിവാതക (എല്‍.എന്‍.ജി) സംസ്‌കരണ കേന്ദ്രമായ റാസ് ലഫാനിലെ ഫാക്ടറിയില്‍ ആന്തരിക സ്‌ഫോടനമാണ് ഉണ്ടായത്. പ്രാദേശിക വാതക ആവശ്യങ്ങള്‍ നിറവേറ്റാനായി സജ്ജീകരിച്ച ബര്‍സാന്‍ പ്ലാന്റില്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനിടെയായിരുന്നു അപകടം. തുടർന്നുണ്ടായ അഗ്നിബാധ എമര്‍ജന്‍സി റെസ്‌പോൺസ് ടീം ഉടൻ തന്നെ നിയന്ത്രണവിധേയമാക്കി. ഖത്തർ ആഭ്യന്തര മന്ത്രാലയത്തിന്റെ സെര്‍ച്ച് ആന്റ് റെസ്‌ക്യൂ സംഘവും സിവില്‍ ഡിഫന്‍സും സംയുക്തമായാണ് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. പൊതുജന സുരക്ഷക്ക് ഭീഷണിയാകുന്ന തരത്തിലുള്ള വാതകച്ചോര്‍ച്ചയൊന്നും പ്ലാന്റിൽ ഉണ്ടായിട്ടില്ലെന്ന് മന്ത്രാലയം അറിയിച്ചു.
ഖത്തര്‍, ഇന്ത്യ, പാകിസ്ഥാന്‍, നേപ്പാള്‍, ബംഗ്ലാദേശ്, ടാന്‍സാനിയ, ഗിനിയ, കെനിയ, നൈജീരിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള തൊഴിലാളികളാണ് പരിക്കേറ്റവരുടെ കൂട്ടത്തിലുള്ളതെന്ന് ഖത്തര്‍ എനര്‍ജി അറിയിച്ചു. നിലവിൽ ആശുപത്രിയിൽ കഴിയുന്ന ഇവരിൽ ആരുടെയും പരിക്ക് ഗുരുതരമല്ലെന്നും ആരുടെയും ജീവന് ഭീഷണയില്ലെന്നുമാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.



