കോലാലംപുർ– ലോക വിമാനയാത്ര ചരിത്രത്തിലെ ഏറ്റവും വലിയ നിഗൂഢതയായി തുടരുന്ന മലേഷ്യൻ എയർലൈൻസ് വിമാനം എംഎച്ച് 370-ന് വേണ്ടിയുള്ള ഏറ്റവും പുതിയ തിരച്ചിലും ഫലമില്ലാതെ അവസാനിച്ചു. വിമാനം കാണാതായി 12 വർഷം തികയുന്ന വേളയിൽ മലേഷ്യൻ ഗതാഗത മന്ത്രാലയമാണ് ഞായറാഴ്ച ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ബ്രിട്ടൻ, യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഓഷ്യൻ ഇൻഫിനിറ്റി എന്ന കമ്പനിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ഡിസംബറിൽ ആരംഭിച്ച തിരച്ചിലാണ് ജനുവരി 23-ഓടെ പൂർത്തിയായത്.
ഏകദേശം 15,000 ചതുരശ്ര കിലോമീറ്റർ പ്രദേശം ആധുനിക ഡ്രോണുകൾ ഉപയോഗിച്ച് പരിശോധിച്ചെങ്കിലും വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്താനായില്ലെന്ന് മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. സമുദ്രനിരപ്പിൽ നിന്ന് 6,000 മീറ്റർ വരെ ആഴത്തിൽ സഞ്ചരിക്കാൻ ശേഷിയുള്ള സ്വയംനിയന്ത്രിത ഡ്രോണുകളാണ് തിരച്ചിലിനായി നിയോഗിച്ചിരുന്നത്. 2014 മാർച്ച് 8-ന് കോലാലംപുരിൽ നിന്ന് ബീജിംഗിലേക്കുള്ള യാത്രയ്ക്കിടെയാണ് 239 യാത്രക്കാരുമായി ബോയിംഗ് 777 വിമാനം റഡാറുകളിൽ നിന്ന് അപ്രത്യക്ഷമായത്.
വിമാനം കാണാതായതിന്റെ പന്ത്രണ്ടാം വാർഷികത്തിൽ തിരച്ചിലിനെക്കുറിച്ചുള്ള വിവരങ്ങൾ കൈമാറുന്നതിൽ മലേഷ്യൻ സർക്കാർ വീഴ്ച വരുത്തിയെന്ന് ആരോപിച്ച് ചൈനീസ് യാത്രക്കാരുടെ ബന്ധുക്കൾ രംഗത്തെത്തി. ജനുവരി 15-ന് ശേഷം തിരച്ചിലിനെക്കുറിച്ച് യാതൊരുവിധ വിശദീകരണവും അധികൃതർ നൽകിയിട്ടില്ലെന്ന് മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന് അയച്ച തുറന്ന കത്തിൽ കുടുംബങ്ങൾ കുറ്റപ്പെടുത്തി. 12 വർഷമായി തങ്ങൾക്ക് കൃത്യമായ മനഃശാസ്ത്രപരമായ പിന്തുണയോ പരിഗണനയോ ലഭിക്കുന്നില്ലെന്നും തങ്ങളെ വികാരങ്ങളുള്ള മനുഷ്യരായി കാണണമെന്നും അവർ കത്തിൽ ആവശ്യപ്പെട്ടു.
തിങ്കളാഴ്ച ചൈനീസ് വിദേശകാര്യ മന്ത്രാലയ പ്രതിനിധികളെ സന്ദർശിച്ച ശേഷം ബീജിംഗിലെ മലേഷ്യൻ എംബസിയിൽ കുടുംബങ്ങൾ കത്ത് കൈമാറും. ഇതിനുമുൻപ് 2017-ലും 2018-ലും നടന്ന വൻ തിരച്ചിലുകളും ലക്ഷ്യം കാണാതെയാണ് അവസാനിച്ചത്. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരിൽ മൂന്നിൽ രണ്ട് ഭാഗവും ചൈനക്കാരായിരുന്നു. ഇവർക്ക് പുറമെ മലേഷ്യ, ഇൻഡോനേഷ്യ, ഓസ്‌ട്രേലിയ, ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാരും വിമാനത്തിലുണ്ടായിരുന്നു.



