കാഠ്മണ്ഡു– ഏറെ കാലങ്ങളുടെ പരിശ്രമങ്ങൾക്കു ശേഷം റുബെല്ല വൈറസിനെ പൂർണ്ണമായും തുടച്ചുനീക്കി നേപ്പാൾ. ലോകാരോഗ്യ സംഘടന (WHO) തിങ്കളാഴ്ച പ്രഖ്യാപിച്ചതനുസരിച്ച്, നേപ്പാൾ റുബെല്ല എന്ന പൊതുജനാരോഗ്യ ഭീഷണിയെ ഇല്ലാതാക്കി. രാജ്യത്തിന്റെ വിജയകരമായ പ്രതിരോധ കുത്തിവയ്പ് പദ്ധതികളും രോഗനിരീക്ഷണ സംവിധാനവുമാണ് ഈ നേട്ടത്തിന് കാരണമായതെന്ന് WHO വ്യക്തമാക്കി.
ചുമയിലൂടെയും തുമ്മലിലൂടെയും പകരുന്ന റുബെല്ല ഒരു അതിസാംക്രമിക വൈറസ് രോഗമാണ്. കുട്ടികളിലും യുവാക്കളിലാണ് ഇത് കൂടുതലായി കാണപ്പെടുന്നത്, ഇവർക്ക് സാധാരണയായി നേരിയ പനിയും ചുണങ്ങും അനുഭവപ്പെടാം. എന്നാൽ, ഗർഭിണികൾക്ക് ഈ രോഗം അപകടകരമാണ്, കാരണം ഇത് ഗർഭസ്രാവം, മരണം , അല്ലെങ്കിൽ ആജീവനാന്ത വൈകല്യങ്ങൾക്ക് കാരണമാകാം.
2012 മുതൽ നേപ്പാൾ റുബെല്ല വാക്സിൻ പ്രതിരോധ കുത്തിവയ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 2024-ഓടെ, ഒരു ഡോസ് റുബെല്ല വാക്സിന്റെ 95 ശതമാനത്തിലധികം കവറേജ് നേപ്പാൾ നേടി.
നേപ്പാൾ നേതൃത്വത്തിന്റെ “അചഞ്ചലമായ പ്രതിബദ്ധത”യെയും ആരോഗ്യ പ്രവർത്തകരുടെ അർപ്പണത്തെയും WHO-യുടെ തെക്കുകിഴക്കൻ ഏഷ്യ മേഖലാ തലവൻ കാതറിന ബോഹ്മെ അഭിനന്ദിച്ചു.
2013-ൽ, തെക്കുകിഴക്കൻ ഏഷ്യ മേഖല 2020-ഓടെ മീസിൽസ് ഇല്ലാതാക്കാനും റുബെല്ല നിയന്ത്രിക്കാനും ലക്ഷ്യമിട്ടിരുന്നു. 2019-ൽ ഇത് 2023-ഓടെ മീസിൽസും റുബെല്ലയും ഇല്ലാതാക്കുന്നതിന് പരിഷ്കരിച്ചു. കോവിഡ്-19 മഹാമാരി മൂലമുണ്ടായ തടസ്സങ്ങൾ കാരണം, 2024-ൽ ഈ ലക്ഷ്യം 2026-ലേക്ക് നീട്ടി.
2024 ജനുവരി വരെ, 175 രാജ്യങ്ങൾ റുബെല്ല വാക്സിൻ ഉപയോഗിക്കുന്നുണ്ട്, ആഗോള കവറേജ് 69 ശതമാനമാണ്. 2000-ത്തിൽ 102 രാജ്യങ്ങളിൽ 6,70,894 റുബെല്ല കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നത് 2022-ഓടെ 78 രാജ്യങ്ങളിൽ 17,865 കേസുകളായി കുറഞ്ഞതായി WHO വ്യക്തമാക്കി.
ഭൂട്ടാൻ, ഉത്തര കൊറിയ, മാലദ്വീപ്, ശ്രീലങ്ക, കിഴക്കൻ തിമോർ എന്നിവയാണ് WHO-യുടെ തെക്കുകിഴക്കൻ ഏഷ്യ മേഖലയിൽ റുബെല്ല ഇല്ലാതാക്കിയ മറ്റ് രാജ്യങ്ങൾ.