തെല്‍ അവീവ് – ഇസ്രായില്‍ അതിര്‍ത്തിക്കടുത്തുള്ള ലെബനീസ് ഗ്രാമങ്ങളിലെ എല്ലാ വീടുകളും പൊളിച്ചുമാറ്റുമെന്ന് ഇസ്രായില്‍ പ്രതിരോധ മന്ത്രി യിസ്രായേല്‍ കാറ്റ്സ്. വടക്കന്‍ ഇസ്രായിലിന്റെ സുരക്ഷ ഉറപ്പാക്കുന്നതുവരെ ദക്ഷിണ ലെബനോനില്‍ നിന്ന് കുടിയിറക്കപ്പെട്ട ആറു ലക്ഷം ആളുകളെ അവരുടെ വീടുകളിലേക്ക് മടങ്ങാന്‍ അനുവദിക്കില്ല. ഗാസ മുനമ്പില്‍ സംഭവിച്ചതിന് സമാനമായ നാശം ഈ പ്രദേശത്തും വരുത്തും.
തെക്കന്‍ ലെബനോനില്‍ ബഫര്‍ സോണ്‍ സ്ഥാപിക്കാനുള്ള ഇസ്രായിലിന്റെ പദ്ധതികള്‍ കാറ്റ്സ് ആവര്‍ത്തിച്ചു. ഇറാന്‍ പിന്തുണയുള്ള ഹിസ്ബുല്ല ഗ്രൂപ്പുമായുള്ള യുദ്ധം അവസാനിച്ചതിനുശേഷം ലിറ്റാനി നദി വരെ വ്യാപിച്ചുകിടക്കുന്ന പ്രദേശത്ത് ഇസ്രായില്‍ സൈന്യം സുരക്ഷാ നിയന്ത്രണം നിലനിര്‍ത്തും. തെക്കന്‍ ഭാഗത്തേക്ക് നുഴഞ്ഞുകയറിയ ഹിസ്ബുല്ലയുടെ എലൈറ്റ് യൂണിറ്റായ റദ്വാന്‍ ഫോഴ്സിനെ ഇസ്രായില്‍ സൈന്യം ഇല്ലാതാക്കും. അവിടെയുള്ള എല്ലാ ആയുധങ്ങളും നശിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഓപ്പറേഷന്‍ അവസാനിക്കുമ്പോള്‍, ഇസ്രായില്‍ സൈന്യം ലെബനോനിനുള്ളില്‍ സുരക്ഷാ മേഖലയും സ്ഥാപിക്കും ടാങ്ക് വിരുദ്ധ മിസൈലുകള്‍ക്കെതിയുള്ള പ്രതിരോധ രേഖയും സ്ഥാപിക്കും. കൂടാതെ ശേഷിക്കുന്ന ലിറ്റാനി പാലങ്ങള്‍ ഉള്‍പ്പെടെ, ലിറ്റാനി നദി വരെയുള്ള മുഴുവന്‍ പ്രദേശത്തും സുരക്ഷാ നിയന്ത്രണം നിലനിര്‍ത്തും. വടക്കന്‍ ഇസ്രായിലിലെ താമസക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതുവരെ കുടിയിറക്കപ്പെട്ട ലെബനീസ് നിവാസികളെ ലിറ്റാനി നദിയുടെ തെക്ക് ഭാഗത്തേക്ക് മടങ്ങാന്‍ അനുവദിക്കില്ല. അതിര്‍ത്തിക്കടുത്തുള്ള വടക്കന്‍ ഇസ്രായിലിലെ നിവാസികള്‍ നേരിടുന്ന ഭീഷണികള്‍ ശാശ്വതമായി നീക്കം ചെയ്യാനായി ലെബനോനില്‍ ഇസ്രായില്‍ അതിര്‍ത്തിക്കടുത്തുള്ള ഗ്രാമങ്ങളിലെ എല്ലാ വീടുകളും ഗാസയിലെ റാഫയിലും ബെയ്ത്ത് ഹാനൂനിലും സംഭവിച്ചതുപോലെ പൊളിച്ചുമാറ്റുമെന്നും കാറ്റ്‌സ് വ്യക്തമാക്കി.
കൂടുതല്‍ സംഘര്‍ഷം ഒഴിവാക്കാനും ലെബനോനില്‍ വലിയ തോതിലുള്ള കര ഓപ്പറേഷന്‍ നടത്തുന്നത് ഒഴിവാക്കാനും യൂറോപ്യന്‍ യൂണിയനും നിരവധി പാശ്ചാത്യ രാജ്യങ്ങളും ഇസ്രായിലിനോട് ആവശ്യപ്പെട്ടു. ലെബനോന്‍ പ്രദേശം ഇസ്രായില്‍ കൈവശപ്പെടുത്തിയത് പ്രദേശിക പരമാധികാരത്തിന്റെ ലംഘനമാണെന്നും ഞങ്ങള്‍ അതിനെ അപലപിക്കുന്നതായും കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി പറഞ്ഞു.
മാര്‍ച്ച് 2 ന് ഹിസ്ബുല്ല്ക്കെതിരെ ഇസ്രായില്‍ ആക്രമണം ആരംഭിച്ചതിനുശേഷം, ലെബനോനില്‍ 12 ലക്ഷത്തിലധികം ആളുകള്‍ പലായനം ചെയ്തതായും 1,200 ലേറെ പേര്‍ കൊല്ലപ്പെട്ടതായും ഐക്യരാഷ്ട്രസഭയുടെയും പ്രാദേശിക അധികൃതരുടെയും കണക്കുകള്‍ വ്യക്തമാക്കുന്നു.
ഇസ്രായില്‍ അതിര്‍ത്തിയില്‍ നിന്ന് ഏകദേശം 30 കിലോമീറ്റര്‍ വടക്ക് ലിറ്റാനി നദി മെഡിറ്ററേനിയന്‍ കടലിലേക്ക് ഒഴുകുന്നു. നദിക്കും ഇസ്രായില്‍ അതിര്‍ത്തിക്കും ഇടയിലുള്ള പ്രദേശം ലെബനോന്റെ മൊത്തം ഭൂപ്രദേശത്തിന്റെ ഏകദേശം പത്തിലൊന്ന് വരും. ഇത് അവിടെ സ്ഥാപിക്കുന്ന ഏതൊരു ബഫര്‍ സോണും ഭൂമിശാസ്ത്രപരമായി വലിയ സ്വാധീനം ചെലുത്തും. ആക്രമണങ്ങള്‍ വര്‍ധിച്ചതോടെ, ഈ മാസം ആദ്യം, തെക്കന്‍ ലെബനോന്‍, ബെയ്റൂത്തിന്റെ തെക്കന്‍ പ്രാന്തപ്രദേശങ്ങള്‍, രാജ്യത്തിന്റെ കിഴക്ക് എന്നിവിടങ്ങളിലെ വലിയ ഭാഗങ്ങള്‍ ഒഴിയാന്‍ ഇസ്രായില്‍ സൈന്യം താമസക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി.
ഭൂമി പിടിച്ചെടുക്കല്‍ എന്ന് വിശേഷിപ്പിച്ച ഇസ്രായിലി കരസേനാ നടപടി, ലെബനീസ് ജനത ദീര്‍ഘകാലവും ഒരുപക്ഷേ സ്ഥിരവുമായ നാടുകടത്തല്‍ അവസ്ഥയില്‍ തുടരാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നതായി ലെബനീസ് സാമൂഹിക കാര്യ മന്ത്രി ഹനീന്‍ അല്‍സയ്യിദ് റോയിട്ടേഴ്സിനോട് പറഞ്ഞു.
നിലവിലെ സംഘര്‍ഷത്തിനിടെ ഹിസ്ബുല്ല ഇസ്രായിലിനെതിരെ ഏകദേശം 5,000 ഡ്രോണുകളും റോക്കറ്റുകളും വിക്ഷേപിച്ചതായി ഇസ്രായില്‍ സൈനിക വക്താവ് നദവ് ഷോഷാനി അറിയിച്ചു. ബെയ്‌റൂത്തിന്റെ തെക്കന്‍ പ്രാന്തപ്രദേശങ്ങളിലെ ഹിസ്ബുല്ലയുടെ അടിസ്ഥാന സൗകര്യങ്ങള്‍ ലക്ഷ്യമിട്ട് ഇസ്രായില്‍ ആക്രമണങ്ങളുടെ ഒരു പുതിയ തരംഗം നടത്തിയതായും നദവ് ഷോഷാനി കൂട്ടിചേർത്തു.
2024 ന് ശേഷം ഇസ്രായിലും ഹിസ്ബുല്ലയും തമ്മിലുള്ള രണ്ടാമത്തെ വലിയ സംഘര്‍ഷമാണിത്. മുന്‍ യുദ്ധത്തില്‍ ഇസ്രായേല്‍ ഹിസ്ബുല്ലക്ക് കനത്ത പ്രഹരമേല്‍പ്പിച്ചു. ഹിസ്ബുല്ല സെക്രട്ടറി ജനറല്‍ ഹസ്സന്‍ നസ്‌റല്ലയും ആയിരക്കണക്കിന് പോരാളികളും കൊല്ലപ്പെട്ടതായി ഇസ്രായില്‍ പറയുന്നു. ഒരു മാസത്തിനിടെ ലെബനോനില്‍ ഇസ്രായിലി വ്യോമാക്രമണങ്ങളില്‍ 125 കുട്ടികളും 52 മെഡിക്കല്‍ ഉദ്യോഗസ്ഥരും ഉള്‍പ്പെടെ 1,268 പേര്‍ കൊല്ലപ്പെട്ടതായി ലെബനീസ് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഈ ആക്രമണങ്ങളില്‍ 400 ലേറെ ഹിസ്ബുല്ല പോരാളികളും കൊല്ലപ്പെട്ടു. ലെബനോന്‍ മുന്നണിയില്‍ ഹിസ്ബുല്ലയുമായുള്ള പോരാട്ടത്തില്‍ തങ്ങളുടെ പത്ത് സൈനികര്‍ കൊല്ലപ്പെട്ടതായി ഇസ്രായില്‍ സൈന്യം റിപ്പോര്‍ട്ട് ചെയ്തു.



