തെൽ അവിവ്: ഗസ്സയിലെ വംശഹത്യക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി ഇസ്രായിൽ ഉൽപ്പന്നങ്ങൾ ആഗോള വ്യാപകമായി ബഹിഷ്‌കരിക്കുന്നത് ഇസ്രായിലിലെ കർഷകർക്ക് വൻ നഷ്ടമുണ്ടാക്കുന്നതായി റിപ്പോർട്ട്. ബഹിഷ്‌കരണം കാരണം യൂറോപ്യൻ രാജ്യങ്ങൡലേക്കുള്ള കയറ്റുമതി ഗണ്യമായി കുറഞ്ഞതായും സുഹൃദ് രാഷ്ട്രമായ ജർമനിയിൽ നിന്നുപോലും ബഹിഷ്‌കരണം നേരിടുന്ന സ്ഥിതിയാണെന്നും കർഷകരെ ഉദ്ധരിച്ച് ഹീബ്രു മാധ്യമമായ വൈനൈറ്റ് റിപ്പോർട്ട് ചെയ്തു.
ഒന്നര വർഷത്തിലേറെയായി തുടരുന്ന ഗസ്സ അധിനിവേശത്തെ തുടർന്ന് യൂറോപ്യൻ രാജ്യങ്ങളിൽ ഇസ്രായിൽ ഉൽപ്പന്നങ്ങൾക്ക് ഔദ്യോഗികവും അനൗദ്യോഗികവുമായ ബഹിഷ്‌കരണം നിലവിലുണ്ട്. പ്രധാന റീട്ടെയ്‌ലർമാർ ഉൽപ്പന്നങ്ങൾ വാങ്ങാൻ മടിക്കുന്നു. ജപ്പാനിൽ നിന്നുപോലും ഈ ഭീഷണി നേരിടേണ്ടി വരുന്നതായി കർഷകർ പറയുന്നു.
ബെൽജിയം, അയർലാന്റ് രാജ്യങ്ങളിലാണ് ഇസ്രായേലി ഉൽപ്പന്നങ്ങളുടെ ബഹിഷ്‌കരണം ഏറ്റവും ഫലപ്രദമായിട്ടുള്ളത്. യുകെയിലെയും ഇറ്റലിയിലെയും കോ-ഓപ് ചെയിനുകൾ ഇസ്രായിൽ ഉൽപ്പന്നങ്ങൾ വിൽക്കില്ലെന്ന് ഈയിടെ പ്രഖ്യാപിച്ചു. പുറത്തുപറയുന്നില്ലെങ്കിലും യുകെയിലെ വൈറ്റ്‌റോസ്, ജർമനിയിലെ ആൽദി തുടങ്ങിയ റീട്ടെയ്‌ലർമാരും ഈ പാത പിന്തുടരുന്നതായി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
‘ആറാഴ്ചയിലേറെയായി ഞങ്ങളിൽ നിന്ന് വാങ്ങാതിരിക്കാനുള്ള എല്ലാ വഴിയും ആൽദി നോക്കുന്നുണ്ട്. കഴിഞ്ഞ രണ്ടാഴ്ചക്കിടെ, ജർമനിയിൽ നിന്നും ബഹിഷ്‌കരണ ശബ്ദങ്ങൾ കേൾക്കുന്നുണ്ട്. ഇത് ആദ്യമായിട്ടാണ്.’ ഒരു ഉരുളക്കിഴങ്ങ് കർഷകൻ പറഞ്ഞു. ഇസ്രായിലിനോട് ചരിത്രപരമായി തന്നെ അടുപ്പം പുലർത്തുന്ന ജർമനിയിൽ ഗവൺമെന്റ് തലത്തിൽ തീരുമാനമൊന്നുമില്ലെങ്കിലും പൊതുജനങ്ങൾ ബഹിഷ്‌കരണത്തിൽ പങ്കെടുക്കുന്നുണ്ട്. ജപ്പാനിലും ഈ പ്രവണത ആരംഭിച്ചതോടെ യൂറോപ്പിനു പുറത്തും പ്രതിസന്ധി ശക്തമാവുകയാണ്. ഇത് അവസാനിപ്പിക്കാൻ ഗവൺമെന്റ് മുൻകൈ എടുത്തില്ലെങ്കിൽ കാർഷിക മേഖല തകർച്ച നേരിടുമെന്നാണ് കർഷകർ പറയുന്നത്.