തെഹ്റാൻ – ഇന്ന് രാവിലെ അമേരിക്കയും ഇസ്രായിലും ചേർന്ന് നതാൻസ് യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രത്തിൽ ആക്രമണം നടത്തിയതായി ഇറാൻ വാർത്താ ഏജൻസി തസ്നീം റിപ്പോർട്ട് ചെയ്തു. എന്നാൽ ആക്രമണത്തെ കുറിച്ച് തങ്ങൾക്ക് യാതൊരു അറിവുമില്ലെന്ന് ഇസ്രായിൽ സൈന്യം പറഞ്ഞു. അതേസമയം ആക്രമണത്തെ കുറിച്ച് ഇറാൻ തങ്ങളെ അറിയിച്ചതായി അന്താരാഷ്ട്ര ആണവോർജ ഏജൻസി സ്ഥിരീകരിച്ചു. സ്ഥലത്തിന് പുറത്ത് ആണവ വികിരണ അളവിൽ വർധനവ് ഉണ്ടായിട്ടില്ലെന്ന് ഏജൻസി സൂചിപ്പിച്ചു.
നതാൻസ് ആണവ കേന്ദ്രത്തിന്റെ പരിസരത്ത് റേഡിയോ ആക്ടീവ് മലിനീകരണ സാധ്യതയെ കുറിച്ച് രാജ്യത്തെ ന്യൂക്ലിയർ സേഫ്റ്റി സിസ്റ്റം സെന്റർ സാങ്കേതികവും വിദഗ്ധവുമായ അന്വേഷണങ്ങൾ നടത്തിയിട്ടുണ്ടെന്ന് ഏജൻസി വിശദീകരിച്ചു. കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ, സമുച്ചയത്തിൽ റേഡിയോ ആക്ടീവ് വസ്തുക്കളുടെ ചോർച്ച റിപ്പോർട്ട് ചെയ്തിട്ടില്ല. ചുറ്റുമുള്ള പ്രദേശങ്ങളിലെ താമസക്കാർക്ക് ഒരു അപകടവുമില്ലെന്ന് തസ്നീം ന്യൂസ് ഏജൻസി പറഞ്ഞു.
നതാൻസ് ആണവ കേന്ദ്രത്തിൽ നടന്ന ആക്രമണത്തെ കുറിച്ച് ഇറാൻ തങ്ങളെ അറിയിച്ചിട്ടുണ്ടെന്നും സ്ഥലത്തിന് പുറത്ത് വികിരണ അളവിൽ വർധനവ് ഉണ്ടായിട്ടില്ലെന്നും അന്താരാഷ്ട്ര ആണവോർജ ഏജൻസി എക്സിലെ പോസ്റ്റിൽ അറിയിച്ചു. സംഭവത്തെ കുറിച്ച് അന്വേഷിക്കുന്നുണ്ടെന്നും ഏജൻസി കൂട്ടിച്ചേർത്തു. ഇറാന്റെ പ്രധാന യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രമായ നതാൻസിനു നേരെ യുദ്ധത്തിന്റെ ആദ്യ ആഴ്ചയിൽ വ്യോമാക്രമണം നടത്തിയിരുന്നു. കേന്ദ്രത്തിലെ ഏതാനും തകർന്ന കെട്ടിടങ്ങളുടെ ഉപഗ്രഹ ചിത്രങ്ങൾ പുറത്തുവന്നിരുന്നു. നേരത്തെയുണ്ടായ ആക്രമണത്തിൽ നിന്ന് ആണവ വികിരണം സംഭവിച്ചതായി പ്രതീക്ഷിക്കുന്നില്ലെന്ന് അന്താരാഷ്ട്ര ആണവോർജ ഏജൻസി പറഞ്ഞു.
തെഹ്റാനിൽ നിന്ന് ഏകദേശം 220 കിലോമീറ്റർ (135 മൈൽ) തെക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന നതാൻസ് ആണവ കേന്ദ്രം, 2025 ജൂണിൽ ഇറാനും ഇസ്രായിലും തമ്മിലുള്ള 12 ദിവസത്തെ യുദ്ധത്തിനിടെ ഇസ്രായിലിന്റെയും അമേരിക്കയുടെയും വ്യോമാക്രമണങ്ങൾക്ക് വിധേയമായി. ഇറാന്റെ ആണവ പദ്ധതിയുടെ ഭാഗമായി 2002 ൽ ആദ്യമായി നതാൻസ് ആണവ കേന്ദ്രം പ്രഖ്യാപിക്കപ്പെട്ടത്. പിന്നീട് ആണവ കരാറിനെ കുറിച്ചുള്ള അന്താരാഷ്ട്ര ചർച്ചകളുടെ കേന്ദ്രമായി ഇത് മാറി.
വ്യോമാക്രമണങ്ങളെ നേരിടാൻ രൂപകൽപ്പന ചെയ്ത ഭൂഗർഭ സമ്പുഷ്ടീകരണ ഹാളുകളും ഉപരിതലത്തിന് മുകളിലുള്ള സൗകര്യങ്ങളും ഈ കേന്ദ്രത്തിൽ ഉൾപ്പെടുന്നു. ഐ.ആർ-6 പോലുള്ള നൂതന മോഡലുകൾ ഉൾപ്പെടെ ആയിരക്കണക്കിന് സെൻട്രിഫ്യൂജുകൾ പ്രവർത്തിപ്പിക്കാൻ നതാൻസ് ഉപയോഗിക്കുന്നു. 2015 ജൂൺ 22 ന്, മിഡ്നൈറ്റ് ഹാമർ എന്ന് വിളിക്കപ്പെടുന്ന ഓപ്പറേഷനിൽ അമേരിക്ക ഇറാനെതിരെ വൻ ആക്രമണം നടത്തി. നതാൻസ്, ഫോർഡോ, ഇസ്ഫഹാൻ എന്നീ മൂന്ന് പ്രധാന ആണവ കേന്ദ്രങ്ങളെ ലക്ഷ്യം വെച്ചാണ് ഈ ഓപ്പറേഷൻ നടന്നത്. ഇറാനിലെ യുദ്ധം ഇന്ന് ശനിയാഴ്ച നാലാം ആഴ്ചയിലേക്ക് കടന്നിരിക്കുന്നു.



