ടെഹ്‌റാൻ– ദക്ഷിണ ഇറാനിലെ മിനാബിൽ സ്കൂളിന് നേരെയുണ്ടായ യുഎസ്-ഇസ്രായേൽ മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ട വിദ്യാർത്ഥികളുടെ കുടുംബങ്ങൾ ആഗോള കത്തോലിക്കാ സഭാ തലവൻ പോപ്പ് ലിയോ പതിനാലാമന് കത്തയച്ചു. വാക്കുകൾ നഷ്ടപ്പെട്ട ഞങ്ങളുടെ കുഞ്ഞുങ്ങളുടെ ശബ്ദമായി മാർപ്പാപ്പ മാറണമെന്നും ലോകശക്തികൾക്കിടയിൽ സമാധാനത്തിന്റെ പുതിയ വാതിലുകൾ തുറക്കാൻ ഇടപെടണമെന്നും കുടുംബാംഗങ്ങൾ കത്തിൽ അഭ്യർത്ഥിച്ചു.
മിനാബിലെ ഷജറേ തയ്യിബ എലിമെന്ററി സ്കൂളിന് നേരെ നടന്ന സൈനിക നീക്കത്തിൽ 170-ലധികം കുട്ടികളും അധ്യാപകരുമാണ് കൊല്ലപ്പെട്ടത്. ഈ വൻ ദുരന്തത്തിന് ശേഷം മാർപ്പാപ്പ നൽകിയ സമാധാന സന്ദേശം തങ്ങളുടെ തകർന്ന ഹൃദയങ്ങൾക്ക് സാന്ത്വനമായെന്ന് കുടുംബങ്ങൾ കുറിച്ചു. യുദ്ധക്കൊതിയന്മാരുടെ പ്രകോപനവും പിന്തുണയുമാണ് കുരുന്നുകളുടെ ചോരവീഴ്ത്തിയ ഈ ക്രൂരതയ്ക്ക് പിന്നിലെന്ന് കത്തിൽ ആരോപിക്കുന്നു. ഇന്ന് മക്കളുടെ ആലിംഗനത്തിന് പകരം കരിഞ്ഞുപോയ ബാഗുകളും രക്തം പുരണ്ട പുസ്തകങ്ങളുമാണ് തങ്ങളുടെ കൈകളിലുള്ളതെന്ന് മാതാപിതാക്കൾ വേദനയോടെ ഓർമ്മിപ്പിച്ചു.
മക്കൾ ഇനി ഒരിക്കലും വീട്ടിലേക്ക് തിരിച്ചുവരില്ലെന്നും എന്നാൽ ഇനിയൊരു മാതാപിതാക്കളും തങ്ങളുടെ കുഞ്ഞിന്റെ ശവക്കല്ലറയ്ക്ക് മുന്നിലിരുന്ന് താരാട്ടുപാട്ട് പാടേണ്ടി വരുന്ന സാഹചര്യം ഉണ്ടാവരുതെന്നും കത്തിൽ പറയുന്നു. ആയുധങ്ങളിലൂടെയല്ല, ചർച്ചകളിലൂടെയാണ് സമാധാനം ഉണ്ടാകേണ്ടതെന്ന മാർപ്പാപ്പയുടെ വാക്കുകൾക്ക് നന്ദി പറഞ്ഞ കുടുംബങ്ങൾ, അമേരിക്കയും ഇസ്രായേലും യുദ്ധത്തിന്റെ കനൽ ഊതിക്കത്തിക്കുകയാണെന്നും കുറ്റപ്പെടുത്തി. ഫെബ്രുവരി 28-ന് നടന്ന ടോമാഹോക്ക് മിസൈൽ ആക്രമണത്തിലാണ് വിദ്യാലയം തകർന്നതും പിഞ്ചുകുഞ്ഞുങ്ങൾ രക്തസാക്ഷികളായതും. യുദ്ധത്തിന് മതപരമായ ന്യായീകരണങ്ങൾ നൽകുന്നതിനെ എതിർക്കുന്ന മാർപ്പാപ്പയുടെ ഇടപെടൽ തങ്ങൾക്ക് നീതി ഉറപ്പാക്കുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബങ്ങൾ.



