തെഹ്റാൻ– യു.എസുമായി വിവിധ വിഷയങ്ങളിൽ ധാരണകളിലെത്തുമ്പോഴും രാജ്യത്തെ ഒരിക്കലും വിശ്വസിച്ചിട്ടില്ലെന്നും ഭാവിയിലും ആ നിലപാട് തുടരുന്നതാണ് ബുദ്ധിയെന്നും വ്യക്തമാക്കി ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഖർ ഖാലിബാഫ്. അമേരിക്കയുമായി ഒപ്പുവെച്ച ധാരണാപത്രത്തിലെ നിബന്ധനകൾ പാലിക്കുന്നത് നിരീക്ഷിക്കാനും, അതുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള അഭിപ്രായവ്യത്യാസങ്ങൾ ഉടലെടുക്കുകയാണെങ്കിൽ അവ പരിഹരിക്കാനുമായി താനും യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസും തമ്മിൽ കൂടിക്കാഴ്ചകൾ ആസൂത്രണം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
അന്തിമ കരാർ ഉണ്ടാകുന്നത് വരെ ഇറാന്റെ എണ്ണ, പെട്രോകെമിക്കൽ വിൽപ്പനയ്ക്കുള്ള ഉപരോധങ്ങൾ താൽക്കാലികമായി പിൻവലിച്ചിട്ടുണ്ട്. ഇതിന് പുറമെ, ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ട് ഉടലെടുക്കാവുന്ന ഏതൊരു പ്രശ്നങ്ങളും സംഭവങ്ങളും പരിഹരിക്കുന്നതിന് ഒരു ആശയവിനിമയ കേന്ദ്രം സ്ഥാപിക്കാൻ സ്വിറ്റ്സർലൻഡിൽ നടന്ന ചർച്ചകളിൽ ഇരുരാജ്യങ്ങളും ധാരണയിലെത്തിയെന്നും ഖാലിബാഫ് ചൂണ്ടിക്കാട്ടി.
ലെബനോന്റെ പരമാധികാരം ഉറപ്പുനൽകുന്നത് സംബന്ധിച്ച് യു.എസുമായി സംയുക്ത സംവിധാനങ്ങളിലും ധാരണകളിലും ഇറാൻ എത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഇറാന്റെ മരവിപ്പിച്ച ആസ്തികളിൽ നിന്ന് 12 ബില്യൺ ഡോളർ വിട്ടുകൊടുക്കാനും കരാറായിട്ടുണ്ട്. എന്നാൽ, ഈ ധാരണകൾക്കിടയിലും അമേരിക്കക്കാരെക്കുറിച്ചുള്ള തന്റെ ശക്തമായ ആശങ്കകൾ ഖാലിബാഫ് മറച്ചുവെച്ചില്ല.
കരാർ നടപ്പാക്കുന്നതിൽ എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടായാൽ ചർച്ചകളിലൂടെയോ അല്ലെങ്കിൽ മിസൈലുകളിലൂടെയോ ഇറാൻ അതിന് മറുപടി നൽകുമെന്ന് അദ്ദേഹം ഭീഷണി മുഴക്കി. അമേരിക്കയും ഇറാനും തമ്മിലുള്ള ഈ കരാർ ഇസ്രായേലിന്റെ അന്ത്യം കുറിക്കുമെന്ന ധാരണയാണ് യു.എസ്-ഇറാൻ കരാറിനോടുള്ള ഇസ്രായേലിന്റെ ശക്തമായ എതിർപ്പിന് പിന്നിലെ പ്രധാന കാരണമെന്നും ഇറാൻ പാർലമെന്റ് സ്പീക്കർ കൂട്ടിച്ചേർത്തു.



