തെഹ്‌റാൻ: ഇസ്രായിലിനു വേണ്ടി ചാരപ്പണി നടത്തിയയാളെ തൂക്കിലേറ്റിയതായി ഇറാൻ. ഇസ്രായിൽ ചാരസംഘടന മൊസ്സാദിനു വേണ്ടി ഇറാനിൽ പ്രവർത്തിച്ചിരുന്ന ഇസ്മായിൽ ഫക്രി എന്നയാളെയാണ് വിചാരണ നടത്തി വധശിക്ഷ നടപ്പാക്കിയതെന്ന് തസ്‌നിം ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. സുരക്ഷാ ഇന്റലിജൻസ് വിവരങ്ങൾ ശേഖരിച്ച് മൊസ്സാദിന് കൈമാറുകയും ഇറാനിൽ അട്ടിമറി ശ്രമം നടത്തുകയും ചെയ്തു എന്നതാണ് ഇയാൾക്കെതിരെ ചുമത്തിയിരുന്ന കുറ്റം.
മൊസ്സാദ് ഓഫീസർമാരുമായി നിരന്തര സമ്പർക്കം പുലർത്തിയിരുന്ന ഇസ്മായിൽ ഫക്രിയെ 2023 ഡിസംബറിലാണ് അറസ്റ്റ് ചെയ്തതെന്ന് അധികൃതർ പറഞ്ഞു.
ഇറാനുമായുള്ള യുദ്ധത്തിൽ ഇസ്രായിലിനെ സഹായിച്ച രണ്ടു പേരെ ഇറാൻ സുരക്ഷാ ഉദ്യോഗസ്ഥർ ഈയിടെ പിടികൂടിയിരുന്നു. ഇസ്രായിലി ചാരന്മാരെന്ന് ആരോപിക്കപ്പെടുന്ന രണ്ടുപേരെ കൈകാലുകൾ ബന്ധിക്കുകയും കണ്ണുകൾ കെട്ടുകയും ചെയ്ത രീതിയിൽ നിലത്തു കിടത്തിയ ഫോട്ടോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ബനേഹ് അതിർത്തിയിലൂടെ രാജ്യം വിടാൻ ശ്രമിച്ച ഒരു മുതിർന്ന മൊസ്സാദ് ചാരനെ അധികൃതർ പിടികൂടി.
മധ്യ തെഹ്‌റാനിലെ തൗഹിദ് തുരങ്കത്തിൽ നിന്ന്, സുയിസൈഡ് ഡ്രോണുകളുമായി പോവുകയായിരുന്ന ഒരു ട്രക്കും അധികൃതർ പിടികൂടി. ഇറാനുള്ളിൽ ആക്രമണം നടത്തുന്നതിന് മൊസ്സാദ് അയച്ചതാണ് ഈ ഡ്രോണുകളെന്ന് ഇറാൻ ഉദ്യോഗസ്ഥർ പറഞ്ഞു.