തെഹ്‌റാന്‍ – ഇറാന്റെ കീഴടങ്ങലോടെ യുദ്ധം ഒരിക്കലും അവസാനിക്കില്ലെന്നും കഴിഞ്ഞ മാസം ഒപ്പുവച്ച ധാരണാപത്രം അമേരിക്ക ലംഘിച്ചാല്‍ ഇറാന്‍ സമഗ്ര പ്രതിരോധത്തിന് തയ്യാറാണെന്നും ഇറാന്‍ പാര്‍ലമെന്റ് സ്പീക്കറും ചര്‍ച്ചാ സംഘം ലീഡറുമായ മുഹമ്മദ് ബാഖര്‍ ഖാലിബാഫ്. ഇറാന്‍ അമേരിക്കയെ വിശ്വസിക്കുന്നില്ലെന്നും യുദ്ധത്തിന് തയ്യാറുള്ളവര്‍ക്ക് മാത്രമേ അമേരിക്കയുമായി ചര്‍ച്ച നടത്താന്‍ കഴിയൂ സ്വിറ്റ്സര്‍ലന്‍ഡില്‍ നടന്ന ചര്‍ച്ചക്കിടെ യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സിനെ താന്‍ അറിയിച്ചതായി ഇന്തോനേഷ്യന്‍ പീപ്പിള്‍സ് കണ്‍സള്‍ട്ടേറ്റീവ് അസംബ്ലി സ്പീക്കര്‍ അഹ്‌മദ് മൊസാനിയുമായുള്ള കൂടിക്കാഴ്ചയില്‍ ഖാലിബാഫ് വെളിപ്പെടുത്തി.
തീര്‍ച്ചയായും, യുദ്ധം അവസാനിപ്പിക്കുക എന്നത് ലോക രാജ്യങ്ങളുടെ മുന്‍ഗണനയാണ്, പക്ഷേ ഈ ഏറ്റുമുട്ടല്‍ ഒരിക്കലും ഇറാന്റെ കീഴടങ്ങലോടെ അവസാനിക്കില്ലെന്ന് എല്ലാവരും അറിയണം. അമേരിക്കക്കാര്‍ ധാരണ ലംഘിക്കുമ്പോഴെല്ലാം, സ്വയം പ്രതിരോധിക്കാന്‍ ഞങ്ങള്‍ പൂര്‍ണ്ണമായും തയ്യാറാണെന്ന് ഖാലിബാഫ് പറഞ്ഞു.
മധ്യപൂര്‍വദേശത്തെ യുദ്ധം അവസാനിപ്പിക്കാനായി പാകിസ്ഥാന്‍ മധ്യസ്ഥതയില്‍ ഇറാനും അമേരിക്കയും ജൂണ്‍ പകുതിയോടെ ധാരണാപത്രത്തില്‍ ഒപ്പുവെച്ചു. മധ്യസ്ഥശ്രമങ്ങളില്‍ ഖത്തറും പ്രധാന പങ്ക് വഹിച്ചു. 60 ദിവസത്തിനുള്ളില്‍ അന്തിമ കരാറിലെത്താന്‍ ലക്ഷ്യമിട്ടുള്ള ചര്‍ച്ചകള്‍ക്ക് ഈ മെമ്മോറാണ്ടം വഴിയൊരുക്കി. എന്നാല്‍ നിര്‍ണായകമായ ഹോര്‍മുസ് കടലിടുക്കില്‍ കപ്പലുകള്‍ക്കു നേരെ ഇറാന്‍ ആക്രമണങ്ങള്‍ നടത്തിയതോടെ ഇരു രാജ്യങ്ങളും യുദ്ധം പുനരാരംഭിക്കുമോ എന്ന ഭയം വീണ്ടും ഉയര്‍ന്നുവന്നു. കപ്പലുകള്‍ക്കു നേരെയുണ്ടായ ആക്രമണങ്ങള്‍ക്ക് തിരിച്ചടിയായി ബുധനാഴ്ചയും വ്യാഴാഴ്ചയും ഇറാനില്‍ അമേരിക്ക വ്യോമാക്രമണം നടത്തി. മിസൈലുകളും ഡ്രോണുകളും വിക്ഷേപിച്ചുകൊണ്ട് ഇറാന്‍ തിരിച്ചടിച്ചു. കുവൈത്ത്, ബഹ്റൈന്‍, ഖത്തര്‍, ജോര്‍ദാന്‍ എന്നിവിടങ്ങളിലെ യു.എസ് സൈനിക താവളങ്ങള്‍ ലക്ഷ്യമിട്ടാണ് ആക്രമണങ്ങള്‍ നടത്തിയതെന്ന് ഇറാന്‍ പറഞ്ഞു. ധാരണാപത്രത്തില്‍ ഒപ്പുവെച്ചതിനുശേഷം ഇരുപക്ഷവും സ്വിറ്റ്സര്‍ലന്‍ഡില്‍ ഒരു റൗണ്ട് നേരിട്ടുള്ള ചര്‍ച്ചകള്‍ നടത്തി. പിന്നീട് സാങ്കേതിക സംഘങ്ങള്‍ ദോഹയില്‍ പരോക്ഷ ചര്‍ച്ചകളും നടത്തി.



