തെല്‍അവീവ്– ഗാസയിലേക്ക് മാനുഷിക സഹായവുമായി മാഡ്‌ലിന്‍ കപ്പലില്‍ യാത്ര പുറപ്പെട്ട ആക്ടിവിസ്റ്റ് ഗ്രെറ്റ തന്‍ബര്‍ഗിനെ നാടുകടത്തിയെന്ന് ഇസ്രായില്‍. ഫ്രാന്‍സ് വഴി സ്വീഡനിലേക്കുള്ള വിമാനത്തല്‍ കയറ്റി നാടുകടത്തിയെന്നാണ് വിവരം. ഗ്രെറ്റ തന്‍ബര്‍ഗിൻ്റെ വിമാനത്തിന്റെ സീറ്റില്‍ ഇരിക്കുന്ന ചിത്രവും പുറത്തുവിട്ടു. എക്‌സിലൂടെയാണ് നാടുകടത്തിയ വിവരം ഇസ്രായില്‍ വിദേശകാര്യമന്ത്രാലയം അറിയിച്ചത്. ഗ്രെറ്റയും സംഘവും സഞ്ചരിച്ചിരുന്ന സഹായക്കപ്പല്‍ ഇസ്രായില്‍ സൈന്യം പിടിച്ചെടുത്ത് ഒരു ദിവസത്തിനു ശേഷമാണ് പുറത്താക്കല്‍ നടപടി.
ഗ്രെറ്റയടക്കം 12 പേരുണ്ടായിരുന്ന സംഘത്തില്‍ നിന്ന് രണ്ട് ആക്ടിവിസ്റ്റുകളും ഒരു മാധ്യമപ്രവര്‍ത്തകനും ഇസ്രായില്‍ വിടാനും നാടുകടത്തലിനും സമ്മതിച്ചതായി ഇവരെ പ്രതിനിധീകരിച്ച നിയമ അവകാശ ഗ്രൂപ്പായ അദാല അറിയിച്ചു. നാടുകടത്തല്‍ നിരസിച്ച മറ്റ് ആക്ടിവിസ്റ്റുകളെ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നും അവരുടെ കേസ് ഇസ്രായില്‍ അധികൃതര്‍ കേള്‍ക്കുമെന്നും അവര്‍ അറിയിച്ചു. ജൂണ്‍ 9ന് പുലര്‍ച്ചെയാണ് ഗാസയുടെ തീരത്തുനിന്ന് 200 കിലോമീറ്റര്‍ അകലെയെത്തിയപ്പോള്‍ ഇസ്രായില്‍ നാവികസേന കപ്പല്‍ പിടിച്ചെടുത്തത്.
ഇസ്രായേലിന്റെ നടപടികള്‍ അന്താരാഷ്ട്ര നിയമലംഘനമാണെന്ന് ഫലസ്തീന്‍ അനുകൂല സംഘനയായ ഫ്രീഡം ഫ്‌ളോട്ടില സഖ്യം അറിയിച്ചു. മാസങ്ങളായി ഇസ്രായില്‍ ഫലസ്തീന്റെ മേലില്‍ ഏര്‍പ്പെടുത്തിയ ഉപരോധം മറികടന്ന് സഹായം വിതരണം ചെയ്യുന്നതിനൊപ്പം ലോകത്തിന് മുന്നില്‍ മനുഷ്യത്വവിരുദ്ധമായ നടപടികള്‍ തുറന്നു കാണിക്കുക എന്ന ലക്ഷ്യത്തിലാണ് ഗ്രെറ്റയും സംഘവും യാത്ര പുറപ്പെട്ടത്. നാവികസേനയുടെ അകമ്പടിയോടെ ബോട്ട് തിങ്കളാഴ്ച വൈകുന്നേരം ഇസ്രായേല്‍ തുറമുഖമായ അഷ്‌ദോദില്‍ എത്തിച്ചെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു