ഫ്‌ലോറിഡ – വീട്ടിൽ വെച്ച് നടത്തുന്ന കൃത്രിമ ബീജസങ്കലനത്തിനായി ബീജം നൽകുന്ന വ്യക്തിക്ക് തന്റെ പിതൃത്വ അവകാശങ്ങൾ സ്വയമേവ നഷ്ടമാകില്ലെന്ന ഫ്‌ലോറിഡ സുപ്രീം കോടതിയുടെ വിധിയിൽ ആശങ്ക പ്രകടിപ്പിച്ച് ജഡ്ജിമാർ. ഈ തീരുമാനം കുട്ടിക്ക് മൂന്ന് മാതാപിതാക്കളെ സൃഷ്ടിക്കുന്ന സാഹചര്യമുണ്ടാക്കുമെന്നും നിലവിലുള്ള രണ്ട് മാതാപിതാക്കൾ എന്ന നിയമസംഹിതയെ ഇത് ബാധിച്ചേക്കുമെന്നും അവർ ചൂണ്ടിക്കാട്ടി.
43 എന്ന ഭൂരിപക്ഷത്തിലാണ് കോടതിയുടെ നിർണ്ണായക വിധി. ആഷ്‌ലി ബ്രിട്ടോ, ജെന്നിഫർ സാലസ് എന്നീ ദമ്പതികൾക്ക് എയ്ഞ്ചൽ റിവേര എന്ന വ്യക്തി ബീജം നൽകിയിരുന്നു. വീട്ടിൽ വെച്ച് നടത്തിയ പ്രക്രിയയിലൂടെ ദമ്പതികൾക്ക് കുഞ്ഞ് ജനിച്ചു. പിന്നീട് ഇവർ വിവാഹിതരായെങ്കിലും ഒരു വർഷത്തിന് ശേഷം വേർപിരിഞ്ഞു. ഇതിനെത്തുടർന്നാണ് കുട്ടിയുടെ നിയമപരമായ പിതാവായി അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് റിവേര കോടതിയെ സമീപിച്ചത്.
ഇൻ വിട്രോ ഫെർട്ടിലൈസേഷൻ (ഐവിഎഫ്) പോലുള്ള അത്യാധുനിക ലാബ് സാങ്കേതികവിദ്യകൾ ഉപയോഗിക്കുമ്പോൾ മാത്രമാണ് ദാതാവിന് അവകാശം ഇല്ലാതാകുന്നത് എന്ന 1993ലെ നിയമം ഇവിടെ ബാധകമല്ലെന്ന് കോടതി നിരീക്ഷിച്ചു. വീട്ടിൽ വെച്ച് ലളിതമായ രീതിയിൽ നടത്തിയ ബീജസങ്കലനമായതിനാൽ, റിവേര തന്റെ പിതൃത്വ അവകാശങ്ങൾ ഉപേക്ഷിച്ചതായി കണക്കാക്കാനാവില്ലെന്ന് ജസ്റ്റിസ് ജാമി ഗ്രോഷാൻസ് വ്യക്തമാക്കി.
എങ്കിലും, റിവേരയ്ക്ക് അന്തിമ പിതൃത്വ അവകാശം ലഭിക്കണമെങ്കിൽ മറ്റ് നിയമപരമായ മാനദണ്ഡങ്ങൾ കൂടി പാലിക്കേണ്ടതുണ്ട്. നിലവിൽ ഈ നിയമത്തിന്റെ പേരിൽ അദ്ദേഹത്തെ മാറ്റിനിർത്താനാവില്ല എന്ന് മാത്രമാണ് കോടതി വ്യക്തമാക്കിയിട്ടുള്ളത്.



