Browsing: Secularism

സക്കീറിന്റെ താളമേളത്തിന്റെ അരങ്ങേറ്റം ക്ഷേത്രവേദിയില്‍

മലപ്പുറം- ചെണ്ടക്കൊട്ടിന്റെ അരങ്ങേറ്റത്തിനായി മലപ്പുറത്തെ ഓട്ടോഡ്രൈവർ സക്കീറിന് ക്ഷേത്രവേദി ഒരുക്കി കൊടുക്കുകയാണ് ഭാരവാഹികൾ. നാൽപ്പത്തിയേഴാം വയസിൽ ചെണ്ടക്കൊട്ടിൽ അരങ്ങേറ്റം നടത്താനൊരുങ്ങുന്നതിന്റെ ആവേശത്തിനിടയിലും ക്ഷേത്ര വേദിയിൽ കൊട്ടിക്കയറാനാകുന്നതിന്റെ ആഹ്ലാദവുമുണ്ട് സക്കീറിന്. മലപ്പുറം കരുവാരക്കുണ്ട് ശ്രീ ചെരുമ്പ് മുത്തപ്പന്‍ ക്ഷേത്രത്തിലാണ് സക്കീറിന്റെ അരങ്ങേറ്റം. ചെറുപ്പത്തിലേ ചെണ്ടകൊട്ട് ആസ്വദാകനായ സക്കീര്‍ ചെണ്ടക്കാരനാകണമെന്ന ആഗ്രഹത്തിന്മേല്‍ രണ്ട് വര്‍ഷം മുമ്പാണ് പരിശീലനത്തിനായി ഇറങ്ങിയത്. വയസ്സിന്റെ പരിമിതികളെ മറികടന്ന് ചെണ്ടകൊട്ടി കലാരംഗത്തേക്ക് പ്രവേശിക്കാന്‍ ഇസ്ലാം മതവിശ്വാസിയായ സക്കീറിന് അവസരം കൊടുത്തിരിക്കുകയാണ് കരുവാരക്കുണ്ട് ശ്രീ ചെരുമ്പ് മുത്തപ്പന്‍ ക്ഷേത്രം.

കുടുബത്തിന്റെ ഏക ആശ്രയമായ സക്കീര്‍ ജോലിക്ക് ശേഷം സമയം കണ്ടെത്തിയാണ് പരിശീലനം നടത്തിയിരുന്നത്. കുട്ടിക്കാലം മുതലേ കലാപരമായ ആസ്വാദനമുണ്ടായിരുന്നെങ്കിലും ഔദ്യോഗികമായി പരിശീലനം തുടങ്ങയത് അയല്‍വാസിയായ കലാകാരനില്‍ നിന്നാണ്. പിന്നീട് ഗുരുക്കന്മാരോടൊപ്പം തുടരുകയായിരുന്നു.

ഈ പ്രായത്തില്‍ വീണ്ടും ചെണ്ടക്കൊട്ടി തുടങ്ങാനാവില്ലെന്ന് പലരും പറഞ്ഞിരുന്നെന്നും പക്ഷെ അതാണ് പഠിക്കാന്‍ കൂടുതല്‍ പ്രേരണയായി മാറിയെന്നും സക്കീര്‍ പറഞ്ഞു. ചെണ്ടയുടെ താളം കേട്ടുനിന്നുളള ആസ്വാദനത്തിലൂടെ അത് പഠിക്കാനുള്ള ഇഷ്ടം കൂട്ടിയെന്നും പിന്നീട് ആ സ്വപ്നം അദ്ദേഹത്തെ പൊതുവേദിയില്‍ അവതരിപ്പിക്കുന്ന കലാകാരനുമാക്കി മാറ്റി. പഞ്ചാരി മുതല്‍ പാണ്ടിമേളം വരെയുളള സമ്പ്രദായങ്ങല്‍ ചെണ്ടക്ക് ഉളള സ്ഥാനം ഉറപ്പാക്കുമ്പോള്‍, സക്കീറിന്റെ പരിശ്രമം ഒരു കലാപ്രേമിയുടെ നേട്ടമായി മാറുന്നു.

ക്ഷേത്രങ്ങള്‍ മതസൗഹാര്‍ദ്ദത്തിന്റെ ചിഹ്നമാണെന്നും ക്ഷേത്രത്തിലെ പരിപാടികളില്‍ എല്ലാ മതവിഭാഗക്കാരും സജീവമായി പങ്കെടുക്കാറുണ്ടെന്നും പൊലിമ സംസ്‌കാരിക വേദി കണ്‍വീനര്‍ അപ്പുണ്ണി മനയില്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഒരു മുസ്ലിം പെണ്‍കുട്ടി ശിങ്കാരിമേളം പഠിക്കണമെന്ന് ആഗ്രഹം പറഞ്ഞിരുന്നു. അതിനുള്ള സൗകര്യങ്ങളും ചെയ്ത് കൊടുക്കും. നാടിന്റെ ഒത്തൊരുമയാണ് ക്ഷേത്രത്തിന്റെ ഐശ്വര്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അടുത്തതായി തായമ്പക പഠിക്കണമെന്നാണ് സക്കീറിന്റെ ലക്ഷ്യം.