പ്രൈയ– അടുത്തവർഷം അരങ്ങേറുന്ന ഫിഫ ലോകകപ്പ് ഫുട്ബോളിന് യോഗ്യത നേടി കൊച്ചു ആഫ്രിക്കൻ രാജ്യമായ കേപ്പ് വെർദ്. സ്വന്തം കാണികൾക്ക് മുന്നിൽ നടന്ന ലോകകപ്പ് യോഗ്യതാ ഗ്രൂപ്പ് റൗണ്ടിലെ അവസാന മത്സരത്തിൽ എസ്വാറ്റിനിയെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് തോൽപ്പിച്ചാണ് ചരിത്ര നേട്ടത്തിന് ഈ കൊച്ചു രാജ്യം അർഹരായത്. ഡെയ്ലോൺ ലിവ്റമെന്റോ, വില്ലി സെമഡോ, സ്റ്റോപ്പിറ എന്നിവരാണ് ചരിത്ര ഗോളുകൾ നേടിയത്. ലോകകപ്പിലേക്ക് യോഗ്യത നേടുന്ന രണ്ടാമത്തെ ചെറിയ രാജ്യമാണ് ഇവർ. ആഫ്രിക്കയുടെ പശ്ചിമ ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഈ ദ്വീപ് സമൂഹത്തിലെ ജനസംഖ്യ വെറും 5 ലക്ഷം മാത്രമാണ്. 2018 റഷ്യൻ ലോകകപ്പിൽ യോഗ്യത നേടിയ യൂറോപ്യൻ രാജ്യമായ ഐസ്ലാൻഡാണ് ഏറ്റവും ചെറിയ രാജ്യം.
ലോകകപ്പിലേക്ക് ടിക്കറ്റ് ഉറപ്പിക്കുന്ന ആറാമത്തെ ആഫ്രിക്കൻ രാജ്യമാണ് കേപ്പ് വെർദ്. അൾജീരിയ, ഈജിപ്ത്, ഘാന, മൊറോക്കോ, ടുണീഷ്യ എന്നിവരാണ് നേരത്തെ ലോകകപ്പിലേക്ക് ടിക്കറ്റ് ഉറപ്പിച്ചത്. ഗ്രൂപ്പ് റൗണ്ടിൽ കരുത്തരായ കാമറൂണിനെ മറികടന്നാണ് ഒന്നാമതെത്തിയത്.
1970 കളുടെ പകുതിവരെ പോർച്ചുഗീസിന്റെ കോളനി ആയിരുന്ന കേപ്പ് വെർദ് അടുത്ത ലോകകപ്പിലേക്ക് ടിക്കറ്റ് ഉറപ്പിക്കുന്ന മൂന്നാമത്തെ നവാഗതരും കൂടിയാണ്. ഏഷ്യയിൽ നിന്ന് ടിക്കറ്റ് ഉറപ്പിച്ച ഉസ്ബകിസ്ഥാൻ, ജോർദാൻ എന്നിവരാണ് മറ്റു രാജ്യങ്ങൾ.
ടീമിലെ പകുതിയിലധികം താരങ്ങളും തുർക്കി, പോർച്ചുഗൽ, ഇസ്രായിൽ, റഷ്യ, സൗദി അറേബ്യ പോലെയുള്ള രാജ്യങ്ങളിലെ ലീഗുകളിൽ കളിക്കുന്നവരാണ്. സ്പാനിഷ് ക്ലബ്ബായ വിയ്യ റയലിന് വേണ്ടി പന്ത് തട്ടുന്ന ലോഗൻ കോസ്റ്റയും പ്രധാന താരങ്ങളിൽ ഒരാളാണ്.കേപ്പ് വെർദയുടെ മുൻ താരമായ ബുബിസ്റ്റയാണ് 2020 മുതൽ ടീമിന്റെ പരിശീലകൻ. 2023 കപ്പ് ഓഫ് നേഷൻസിൽ ക്വാർട്ടർ ഫൈനൽ വരെ കുതിച്ചിരുന്നു.ക്വാർട്ടർ ഫൈനലിൽ ദക്ഷിണാഫ്രിക്കയോട് പെനാൽറ്റി ഷൂട്ടൗട്ടിൽ ആണ് ടീം പരാജയപ്പെട്ടത്.
ചരിത്രത്തിൽ ആദ്യമായി ലോകകപ്പ് കളിക്കുന്നതിന്റെ ആരാധകരുടെ ആരവങ്ങൾ കാണാൻ സ്റ്റേഡിയത്തിൽ പ്രസിഡന്റ് ജോസ് മരിയയും ഉണ്ടായിരുന്നു
കേപ്പ് വെർദിന്റെ വരവോടുകൂടി ലോകകപ്പിൽ യോഗ്യത ഉറപ്പിക്കുന്ന ടീമുകളുടെ എണ്ണം 22 ആയി