കാലിഫോർണിയ- ക്ലബ് വേൾഡ് കപ്പ് ഗ്രൂപ്പ് റൗണ്ട് പോരാട്ടത്തിൽ യുവേഫ ചാമ്പ്യന്മാരായ പിഎസ്ജിക്ക് മിന്നും ജയം. ലാലിഗ വമ്പന്മാരായ അത്ലറ്റികോ മാഡ്രിഡിനെ ആണ് എതിരില്ലാത്ത നാലി ഗോളിന് പിഎസ്ജി തകർത്തെറിഞ്ഞത്. ഇന്ത്യൻ സമയം ഞായറാഴ്ച രാത്രി കാലിഫോർണിയയിലെ റോസ് ബൗൾ സ്റ്റേഡിയത്തിൽ അരങ്ങേറിയ ക്ലബ് വേൾഡ് കപ്പ് ഗ്രൂപ്പ് റൗണ്ട് മത്സരത്തിൽ ആണ് പിഎസ്ജി തകർത്താടിയത്.
മത്സരത്തിന്റെ തുടക്കം മുതലേ വ്യക്തമായ ആധിപത്യം പിഎസ്ജിക്കായിരുന്നുവെങ്കിലും മത്സരത്തിന് ചൂട് പിടിക്കുന്നത് മൂന്നാം മിനിറ്റിൽ അത്ലറ്റികോക്ക് അനുകൂലമായി ലഭിച്ച ഫ്രീ കിക്കിലൂടെയാണ്. ജൂലിയൻ അൽവാരസ് എടുത്ത കിക്ക് ഇഞ്ചുകളുടെ വ്യത്യാസത്തിനാണ് പുറത്തേക്ക് പോയത്. ശേഷം അത്ലറ്റികോ ചിത്രത്തിലേ ഇല്ലായിരുന്നു എന്ന് വേണം പറയാൻ. പിഎസ്ജിയുടെ പിന്നീടങ്ങോട്ടുള്ള തുടരെ തുടരെയുള്ള ശ്രമങ്ങൾക്ക് 18-ാം മിനിറ്റിൽ ഫാബിയാൻ റൂയിസിലൂടെ ലക്ഷ്യം കണ്ടു. പെനാൾട്ടി ബോക്സിനകത്ത് നിന്ന് ക്വിച്ച ക്വാരറ്റ്ക്ഷ്ലിയ നൽകിയ മൈനസ് പാസ് ബോക്സിന് പുറത്ത് നിന്ന് റൂയിസ് ഇടം കാല് കൊണ്ടാണ് വലയിലാക്കിയത്.
ഒന്നാം പകുതി അവസാനിക്കാനായി അധിക സമയം മുന്ന് മിനിറ്റ് നൽകിയ വേളയിൽ ഗോളെന്ന് തോന്നിച്ച ഒരു ഷോട്ട് ഗ്രീസ്മാൻ തൊടുക്കുന്നത്, എന്നാൽ ഗ്രീസ്മാൻ തൊടുത്ത ഷോട്ട് ഡൊന്നറുമ്മ പിടിച്ചെടുത്ത് പുറത്തേക്ക് നീട്ടി നൽകുകയായിരുന്നു. പൊടുന്നനെ ഉണ്ടായ കൗണ്ടർ അറ്റാക്കിന്റെ ഒടുവിൽ ബോക്സിനകത്ത് ഡ്രബിൾ ചെയ്ത് കേറി വന്ന് വിടിഞ്യ ഗോൾ നേടുമ്പോൾ ക്രോസ് ബാറിന് കീഴിൽ നിസ്സഹായനായി നിൽക്കാനെ ഗോളി ഒബ്ലാക്കിന് കഴിഞ്ഞുള്ളു.
ക്വാരറ്റ്ക്ഷ്ലിയയുടെ മിന്നുന്ന ഷോട്ട് ക്രോസ് ബാറിലിടിച്ച് തെറിച്ചക്കുന്നതോടെയാണ് രണ്ടാം പകുതിയുടെ ആരംഭിക്കുന്നത്. 56-ാം മിനിറ്റിൽ ജൂലിയൻ അൽവാരസ് ഗോൾ നേടിയെങ്കിലും റെഫറി അനുവദിച്ച് നൽകിയില്ല. ഗോൾ നേടുന്നതിന് നിമിഷങ്ങൾക്ക് മുമ്പ് ഡ്രിബിൾ ചെയ്ത് മുന്നേറാൻ ശ്രമിച്ച ഡിസൈർ ഡോയെ ക്യാപ്റ്റൻ കോക് ഫൗൾ ചെയ്ത് വീഴ്ത്തിയാണ് അത്ലറ്റികോ അക്രമിച്ച് കേറിയത്. ഒരു നിമിഷം വിറച്ച് പോയ പിഎസ്ജി വിണ്ടും എഴുന്നേറ്റ് വന്ന് ആക്രമിച്ച് തുടങ്ങുകയായിരുന്നു.
77-ാം മിനിറ്റിൽ ആണ് ആ നാടകീയ സംഭവങ്ങൾ അരങ്ങേറുന്നത്. കയ്യിൽ കിട്ടിയ പന്ത് ഗോളി ഒബ്ലാക്ക് പുറത്തേക്ക് നീട്ടി നൽകാൻ ഒരുങ്ങവേ പുറകിൽ നിന്ന് മയുലു പന്ത് റാഞ്ചി എടുത്ത അഷ്റഫ് ഹാകിമിക്ക് നൽകുന്നു. പക്ഷേ ആ പന്ത് ലക്ഷ്യം കാണാതെ പുറത്തേക്ക് പോകുകയായിരുന്നു. റഫറി ഫൗൾ വിളിക്കും എന്ന് പ്രതീക്ഷിച്ച അത്ലറ്റികോക്ക് തെറ്റി റഫറി കോർണറിന് അനുമതി നൽകുന്നു. നിയന്ത്രണം വിട്ട ലെങ്ലെറ്റ് റഫറിയുമായി കയർത്ത് സംസാരിക്കുക കൂടി ചെയ്തതോടെ റഫറി കാർഡ് പുറത്തെടുക്കുന്നു. മുമ്പ് തന്നെ ഒരു യെല്ലോ കാർഡ് ലഭിച്ച ലെങ്ലെറ്റിന് രണ്ടാമത്തെ യെല്ലോ പുറത്തേക്കുള്ള ടിക്കറ്റ ആയിരുന്നു. ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെ 10 പേരായി ചുരുങ്ങിയ അത്ലറ്റികോ പിഎസ്ജിക്ക് ഒരു എതിരാളി പോലുമല്ലാതായി.
പിന്നീട് 87-ാം മിനിറ്റിൽ മയുലു കൂടി ഗോൾ നേടിയതോടെ പട്ടിക പൂർത്തിയായി എന്ന് തോന്നിച്ചെങ്കിലും. അധികമായി കിട്ടിയ 4 മിനിറ്റിൽ അപ്രതീക്ഷിതമായി പിഎസ്ജിക്ക് ഒരു പെനാൾട്ടി കൂടി കൈവരികയായിരുന്നു. മയുലു തൊടുത്ത പന്ത് പ്രതിരോധ താരം നോർമാഡിന്റെ കയ്യിൽ തട്ടിയതിനായിരുന്നു പെനാൾട്ടി വിധിച്ചത്. പിഎസ്ജിയുടെ കൊറിയൻ താരം ലീ കാങ്-ഇൻ ഗോളാക്കി മാറ്റിയതോടെ അത്ലറ്റികോയുടെ പെട്ടിയിലെ അവസാനത്തെ ആണിയായി അത് മാറി.
കളിയുടെ സമസ്ത മേഖലകളിലും ആധിപത്യം പിഎസ്ജിക്കായിരുന്നു. 16 ഷോട്ട്, 75% പന്തടക്കം, 818 പാസുകൾ, 94% പാസ് കൃത്യതയുമായി പിഎസ്ജി കളം ഭരിച്ചപ്പോൾ അത്ലറ്റികോ ആകട്ടെ വെറും 5 ഷോട്ട് മാത്രമേ തൊടുക്കാനായുള്ളു. പന്തടക്കം 25%, പാസുകൾ 276 ും മാത്രമേ അത്ലറ്റികോക്ക് ഉള്ളു. ചാമ്പ്യൻസ് ലീഗ് ഫൈനലിലടക്കം വൻ മാർജിനിൽ ആണ് പിഎസ്ജി ജയിച്ചു കയറിയത്. അവസാനത്തെ ആറ് മത്സരങ്ങളിലായി പിഎസ്ജി അടിച്ചുകുട്ടിയത് 21 ഗോളുകളാണ് വഴങ്ങിയതാവട്ടെ 5 എണ്ണം മാത്രം. എന്നാൽ അത്ലറ്റികോ കളിയിൽ സ്ഥിരത കണ്ടെത്താൻ പാട് പെടുകയാണ്. അവസാന 5 മത്സരങ്ങളിൽ മൂന്ന് ജയവും രണ്ട് തോൽവിയുമാണ്.
32 അംഗ ടീമായി, നാല് വർഷ ഇടവേളയോടുകൂടി ഫിഫ ഒരുക്കുന്ന ആദ്യ ക്ലബ് വേൾഡ് കപ്പിന് ആദ്യമായി ആതിഥേയരാകുന്ന രാജ്യമാണ് അമേരിക്ക. അമേരിക്കയിലെ വിവിധ നഗരങ്ങളിലായി 12 സ്റ്റേഡിയത്തിലാണ് മത്സരം ഒരുക്കിയിരിക്കുന്നത്. മിയാമിയിലെ ഹാർഡ് റോക്ക് സ്റ്റേഡിയത്തിൽ കിക്കോഫ് മത്സരമായ ഇന്റർ മിയാമിയും അൽ അഹ്ലിയും തമ്മിലുള്ള മത്സരം സമനിലയിൽ കലാശിക്കുകയായിരുന്നു. 60,927 കാണികളുമായി തിങ്ങിനിറഞ്ഞ ഗാലറിയിൽ പ്രൗഢ ഗംഭീര തുടക്കമായിരുന്നു ഫിഫ ക്ലബ് വേൾഡ് കപ്പിന് ലഭിച്ചത്. രണ്ടാം മത്സരമായ ബയേൺ ഓക്ലാൻഡ് സിറ്റിയെ എതിരില്ലാത്ത പത്ത് ഗോളിനാണ് തോൽപ്പിച്ചത്.