ന്യൂഡൽഹി– ദക്ഷിണാഫ്രിക്കയോടേറ്റ കനത്ത പരാജയത്തോടെ ടി20 ലോകകപ്പ് സൂപ്പർ 8 പോരാട്ടത്തിൽ ഇന്ത്യയുടെ സെമി ഫൈനൽ സാധ്യതകൾ പ്രതിസന്ധിയിൽ. അഹമ്മദാബാദിൽ നടന്ന മത്സരത്തിൽ 76 റൺസിന്റെ തോൽവിയാണ് സൂര്യകുമാർ യാദവും സംഘവും വഴങ്ങിയത്. ടൂർണമെന്റിൽ തോൽവിയറിയാതെ മുന്നേറിയ ഇന്ത്യയുടെ ആദ്യ പരാജയമാണിത്. ഇതോടെ പോയിന്റ് പട്ടികയിൽ പിന്നിലായ ഇന്ത്യയുടെ നെറ്റ് റൺറേറ്റ് -3.800 എന്ന ദയനീയ നിലയിലേക്ക് കൂപ്പുകുത്തി.
ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ഡേവിഡ് മില്ലറുടെ (63) അർദ്ധ സെഞ്ചുറിയുടെയും ഡെവാൾഡ് ബ്രെവിസിന്റെ (45) വെടിക്കെട്ട് ഇന്നിംഗ്‌സിന്റെയും കരുത്തിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 187 റൺസെടുത്തു. ഇന്ത്യക്കായി ജസ്പ്രീത് ബുംറ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി തിളങ്ങിയെങ്കിലും അവസാന ഓവറുകളിൽ റൺസ് വഴങ്ങിയത് തിരിച്ചടിയായി. മറുപടി ബാറ്റിംഗിൽ മാർക്കോ യാൻസന്റെ (4 വിക്കറ്റ്) തീപ്പൊരി പന്തുകൾക്ക് മുന്നിൽ ഇന്ത്യൻ നിര പതറി. 18.5 ഓവറിൽ 111 റൺസിന് ഇന്ത്യ ഓൾഔട്ടാവുകയായിരുന്നു.
ദക്ഷിണാഫ്രിക്കയോടേറ്റ കനത്ത പ്രഹരത്തിന് പിന്നാലെ ഇന്ത്യൻ പ്ലേയിങ് ഇലവനിൽ നിർണ്ണായക മാറ്റങ്ങൾക്ക് സാധ്യത. സൂപ്പർ 8-ലെ ആദ്യ മത്സരത്തിലെ തോൽവിക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ ഇന്ത്യൻ സഹപരിശീലകൻ റയാൻ ടെൻ ഡോഷേറ്റാണ് ടീമിൽ മാറ്റമുണ്ടാകുമെന്ന സൂചന നൽകിയത്. സഞ്ജു സാംസണെ ടീമിലേക്ക് ഉൾപ്പെടുത്തുന്ന കാര്യത്തിൽ ഗൗരവമായ ചർച്ചകൾ നടക്കുന്നുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി.ടോപ് ഓർഡറിൽ വലംകൈയ്യനായ സഞ്ജു എത്തുന്നത് ടീമിന് വലിയ ഗുണം ചെയ്യുമെന്നും വരും ദിവസങ്ങളിൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
സെമിയിലെത്താൻ വരാനിരിക്കുന്ന സിംബാബ്‌വെ, വെസ്റ്റ് ഇൻഡീസ് എന്നിവർക്കെതിരായ മത്സരങ്ങൾ ഇന്ത്യയ്ക്ക് നിർണ്ണായകമാണ്. ഈ രണ്ട് മത്സരങ്ങളിലും വൻ മാർജിനിൽ വിജയിച്ചാൽ മാത്രമേ ഇന്ത്യയ്ക്ക് നാല് പോയിന്റും മെച്ചപ്പെട്ട റൺറേറ്റും ഉറപ്പാക്കാൻ സാധിക്കൂ. ദക്ഷിണാഫ്രിക്ക തങ്ങളുടെ ബാക്കി മത്സരങ്ങളിൽ കൂടി വിജയം തുടരുകയും ഇന്ത്യ അവിശ്വസനീയമായ തിരിച്ചുവരവ് നടത്തുകയും ചെയ്താൽ മാത്രമേ സെമി പ്രവേശനം സാധ്യമാകൂ. ഫെബ്രുവരി 26-ന് ചെന്നൈയിലാണ് സിംബാബ്‌വെയ്‌ക്കെതിരായ ഇന്ത്യയുടെ അടുത്ത പോരാട്ടം.



