സാൻ ഫ്രാൻസിസ്കോ– ലോകകപ്പിലെ അരങ്ങേറ്റക്കാരായ ജോർദാൻ ഓസ്ട്രിയയുടെ മുന്നിൽ പൊരുതി കീഴടങ്ങി. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ജോർദാന്റെ പരാജയം. ഓസ്ട്രിക്ക് വേണ്ടി റൊമാനോ ഷിമ്ഡ്, മാർക്കോ അർണടോവിച്ച് എന്നിവർ ഓരോ തവണ ലക്ഷ്യം കണ്ടപ്പോൾ മറ്റൊരു ഗോൾ പിറന്നത് സെൽഫിലൂടെ ആയിരുന്നു. ജോർദാൻ ഡിഫൻഡർ യാസീൻ അബു അൽ അറബിന്റെ പിഴവിൽ നിന്നാണ് സെൽഫ് വീണത്. ജോർദാനിന് ആശ്വാസ ഗോൾ നേടിയത് അലി ഇയാദ് ഒൽവനാണ്.
മത്സരത്തിന്റെ തുടക്കം മുതൽ തന്നെ ഇരു ടീമുകളെയും വിങ്ങുകളിലൂടെയുള്ള നീക്കം പലതവണ എതിർ ടീമുകളുടെ പ്രതിരോധത്തിന് തലവേദന സൃഷ്ടിച്ചു. തുടർന്ന് 21-ാം മിനിറ്റിൽ ഹൈഡ്രേഷൻ ബ്രേക്കിന് പിരിയുന്നതിന് തൊട്ടുമുമ്പ് ബോക്സിന്റെ പുറത്ത് നിന്നും ഷിമ്ഡ് എടുത്ത ഷോട്ട് ജോർദാൻ വല കുലുക്കി. സമനില ഗോളിനായി ജോർദാൻ പല തവണ ശ്രമിച്ചതിന്റെ ഫലം കണ്ടത് രണ്ടാം പകുതിക്ക് ശേഷമാണ്. 50-ാം മിനിറ്റിൽ അൽ റവാബ്ദെ നൽകിയ ലോങ്ങ് ബോൾ അലി ഒൽവാന് സ്വീകരിക്കുകയും ബോക്സിലേക്ക് മുന്നേറി എടുത്ത ഷോട്ട് ഓസ്ട്രിയ ഗോളിയെയും കടന്നതോടെ സ്കോർ സമനിലയിലായി.
71-ാം പകരക്കാരനായി ഇറങ്ങിയ അർണടോവിച്ച് പന്ത് ലക്ഷ്യത്തിൽ എത്തിച്ചെങ്കിലും വാറിലൂടെ നിഷേധിച്ചു. അഞ്ചു മിനിറ്റുകൾക്ക് ശേഷം ഓസ്ട്രിയ എടുത്ത കോർണർ യാസീനിന്റെ തലയിൽ തട്ടി പന്ത് വലയിൽ കയറിയതോടെ ഓസ്ട്രിയ വീണ്ടും മുന്നിലെത്തി. മത്സരം അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെ ജോർദാൻ ഡിഫൻഡർ ക്ലിയർ ചെയ്യുന്നതിനിടെ കയ്യിൽ തട്ടിയതിന് തുടർന്ന് ലഭിച്ച പെനാൽറ്റി കൃത്യമായി ലക്ഷ്യത്തിലെത്തിച്ചു അർണടോവിച്ച് ടീമിന്റെ വിജയം ഉറപ്പാക്കി.



