മുല്ലൻപുർ- ആർ.സി.ബി താരം വിരാട് കോലി പഞ്ചാബ് കിങ്സിന്റെ യുവതാരമായ മുഷീർ ഖാനെ വാട്ടർ ബോയ് എന്ന് വിളിച്ച് പരിഹസിച്ചതായി ആരോപണം. പഞ്ചാബ് കിങ്‌സും ആർ.സി.ബിയും തമ്മിലുള്ള ഐ.പി.എൽ ഒന്നാം ക്വാളിഫയറിനിടെ ബാറ്റിങിനിറങ്ങിയപ്പോൾ ആണ് കോലി മുഷീർ ഖാനെ വാട്ടർ ബോയ് എന്ന് വിളിച്ചെന്ന് ആരാധകർ ആരോപിക്കുന്നത്. വിരാട് കോലിയുടെ പരാമർശത്തിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ അടക്കം അദ്ദേഹത്തിനെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്.
ഐ.പി.എൽ ഒന്നാം ക്വാളിഫയറിനിടെ ആർ.സി.ബി ക്കെതിരെ ആദ്യം ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് ഒരു വേള ബാറ്റിങ് തകർച്ച നേരിട്ടിരുന്നു. പഞ്ചാബ് ആറിന് 60 റൺസ് എന്ന നിലയിൽ നിൽക്കുമ്പോൾ ആണ് കളത്തിൽ മുഷീർ ഖാൻ എത്തുന്നത്. ആർസിബിയുടെ ബൗളിങ് പ്രകടനത്തിൽ വലിയ ആത്മവിശ്വാസം പ്രകടിപ്പിച്ച കോലി മൈതാനത്ത് വലിയ ആവേശത്തിലായിരുന്നു. വിക്കറ്റുകൾ തന്റെ തനത് ആക്രമണോത്സുകതയോടെയാണ് താരം ആഘോഷിച്ചത്.
20 വയസ്സ് മാത്രം പ്രായമുള്ള മുഷീറിന്റെ അരങ്ങേറ്റ മത്സരം കൂടിയായിരുന്നു ആർ.ബി.ക്കെതിരായ മത്സരം ആദ്യ പന്ത് നേരിടാൻ മുഷീർ തയ്യാറെടുക്കുന്നതിനിടെയാണ് കോലി താരത്തെ വാട്ടർ ബോയ് എന്ന് വിളിച്ചതെന്നാണ് ആരോപണം. ‘ഇയാൾ വെള്ളം കൊണ്ടുവരുന്ന ആളാണ്’ എന്ന് കോലി പറയുന്ന വീഡിയോ പഞ്ചാബ് ആരാധകർ പങ്കുവെച്ചിട്ടുമുണ്ട്. മത്സരത്തിൽ പക്ഷേ മൂന്ന് പന്തുകൾ മാത്രം നേരിട്ട മുഷീർ പൂജ്യം റൺസോടെ പുറത്താകുകയായിരുന്നു. ഇന്ത്യൻ താരം സർഫറാസ് ഖാന്റെ സഹോദരൻ കൂടിയാണ് മുഷീർ. മത്സരത്തിൽ പഞ്ചാബിനെ എട്ടു വിക്കറ്റിന് തോൽപ്പിച്ച് ആർ.സി.ബി ഫൈനലിൽ കടന്നിരുന്നു.