റാവല്‍പിണ്ടി: ചാമ്പ്യന്‍സ് ട്രോഫിയില്‍ ഗ്രൂപ്പ് എ യിലെ സെമി ചിത്രം തെളിഞ്ഞു. ഇന്ത്യയും ന്യൂസിലന്‍ഡും ഗ്രൂപ്പില്‍ നിന്ന് സെമി ടിക്കറ്റെടുത്തപ്പോള്‍ ബംഗ്ലാദേശും ആതിഥേയരായ പാകിസ്താനും പുറത്തായി. തിങ്കളാഴ്ച നടന്ന മത്സരത്തില്‍ കിവീസ് ബംഗ്ലാദേശിനെ കീഴടക്കിയതോടെയാണ് ചിത്രം വ്യക്തമായത്.
ഗ്രൂപ്പ് എ യിലെ നിര്‍ണായകമത്സരത്തില്‍ ബംഗ്ലാദേശിനെ ന്യൂസിലന്‍ഡ് കീഴടക്കുകയായിരുന്നു. അഞ്ച് വിക്കറ്റിനാണ് കിവീസിന്റെ ജയം. 237 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ന്യൂസിലന്‍ഡ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. രചിന്‍ രവീന്ദ്രയുടെ സെഞ്ചുറിയാണ് കിവീസിന് ജയം സമ്മാനിച്ചത്.
ബംഗ്ലാദേശ് ഉയര്‍ത്തിയ 237 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ന്യൂസിലന്‍ഡിന് തുടക്കത്തില്‍ തന്നെ തിരിച്ചടിയേറ്റു. ആദ്യ ഓവറില്‍ തന്നെ കഴിഞ്ഞ മത്സരത്തിലെ ഹീറോ വില്‍ യങ്ങിനെ നഷ്ടമായി. താരം ഡക്കായി പുറത്തുപോയതിന് പിന്നാലെ കെയിന്‍ വില്ല്യംസണും മടങ്ങി. അഞ്ച് റണ്‍സ് മാത്രമാണ് താരം നേടിയത്. അതോടെ കിവീസ് 15-2 എന്ന നിലയിലേക്ക് വീണു.
എന്നാല്‍ മൂന്നാം വിക്കറ്റില്‍ ഒന്നിച്ച ഡെവോണ്‍ കോണ്‍വേയും രചിന്‍ രവീന്ദ്രയും കിവീസിനെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. ടീം സ്‌കോര്‍ 72-ല്‍ നില്‍ക്കേ കോണ്‍വേ(30) പുറത്തായത് ന്യൂസിലന്‍ഡിനെ ആശങ്കയിലാക്കി. എന്നാല്‍ ടോം ലാഥവുമൊത്ത് കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ രചിന്‍ ബംഗ്ലാദേശ് പ്രതീക്ഷകളെ തച്ചുടച്ചു. ക്രീസില്‍ നിലയുറപ്പിച്ച് ബാറ്റേന്തിയ രചിന്‍ സെഞ്ചുറി തികച്ചു. പിന്നാലെ ടീം സ്‌കോര്‍ 200-കടത്തി. 105 പന്ത് നേരിട്ട് രചിന്‍ 112 റണ്‍സെടുത്ത് പുറത്തായെങ്കിലും ലാഥവും ഗ്ലെന്‍ ഫിലിപ്സും ടീമിനെ വിജയത്തിനടുത്തെത്തിച്ചു. 55 റണ്‍സില്‍ നില്‍ക്കേ ലാഥം റണ്ണൗട്ടായി. എന്നാല്‍ ഫിലിപ്സും ബ്രേസ്വെല്ലും ടീമിനെ വിജയത്തിലെത്തിച്ചു. ഒപ്പം സെമി ടിക്കറ്റും.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് നിശ്ചിത 50-ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 236 റണ്‍സാണെടുത്തത്. തുടക്കം കരുതലോടെയായിരുന്നു ബംഗ്ലാദേശിന്റെ ബാറ്റിങ്. ഓപ്പണര്‍മാരായ തന്‍സിദ് ഹസനും നജ്മുള്‍ ഹൊസൈന്‍ ഷാന്റോയും ബംഗ്ലാദേശ് സ്‌കോര്‍ ഉയര്‍ത്തി. പിന്നാലെ 24 റണ്‍സെടുത്ത തന്‍സിദ് ഹസന്റെ വിക്കറ്റ് ബംഗ്ലാദേശിന് നഷ്ടമായി. പിന്നീട് വന്നവര്‍ക്കാര്‍ക്കും കാര്യമായ പ്രകടനം കാഴ്ചവെക്കാനായില്ല. മെഹിദി ഹസന്‍(13), തൗഹിദ് ഹൃദോയ്(7), മുഷ്ഫിഖര്‍ റഹിം(2), മഹ്‌മുദുള്ള(4) എന്നിവര്‍ വേഗം കൂടാരം കയറി. അതോടെ ബംഗ്ലാദേശ് പ്രതിരോധത്തിലായി.
നജ്മുള്‍ ഹൊസൈന്‍ ഷാന്റോ മാത്രമാണ് ടീമിനായി തിളങ്ങിയത്. മറുവശത്ത് വിക്കറ്റ് വീണുകൊണ്ടിരിക്കുമ്പോഴും ഷാന്റോ ക്രീസില്‍ നിലയുറപ്പിച്ച് ടീം സ്‌കോര്‍ ഉയര്‍ത്തി. 110 പന്തില്‍ നിന്ന് 77 റണ്‍സെടുത്താണ് താരം പുറത്തായത്. പിന്നാലെ ജേക്കര്‍ അലി (45), റിഷാദ് ഹൊസ്സൈന്‍(26) എന്നവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തതോടെ ബംഗ്ലാദേശ് ഇന്നിങ്സ് 236 റണ്‍സിന് അവസാനിച്ചു.ന്യൂസിലന്‍ഡിനായി ബ്രേസ്വെല്‍ നാലുവിക്കറ്റെടുത്തപ്പോള്‍ വില്ല്യം ഒറൗര്‍ക്ക് രണ്ട് വിക്കറ്റ് വീഴ്ത്തി.
നിലവില്‍ ഗ്രൂപ്പ് എ യില്‍ ന്യൂസിലന്‍ഡാണ് ഒന്നാമത്. ഇന്ത്യ പട്ടികയില്‍ രണ്ടാമതാണ്. ഇരുടീമുകള്‍ക്കും രണ്ടുമത്സരങ്ങളില്‍ നിന്നായി നാല് പോയന്റാണുള്ളത്.മികച്ച നെറ്റ് റണ്‍റേറ്റാണ് കിവീസിന് തുണയായത്. ന്യൂസിലന്‍ഡും ഇന്ത്യയും തമ്മില്‍ നടക്കാനിരിക്കുന്ന മത്സരം ഗ്രൂപ്പ് ജേതാക്കളെ നിശ്ചയിക്കും.
ബംഗ്ലാദേശും പാകിസ്താനും രണ്ടുമത്സരങ്ങളും തോറ്റാണ് പുറത്തായത്. ടൂര്‍ണമെന്റിലെ ആതിഥേയരായ പാകിസ്താന്റേത് ദയനീയപ്രകടനമായിരുന്നു. ആദ്യ മത്സരത്തില്‍ കിവീസിനോട് 60-റണ്‍സിനാണ് പാകിസ്ഥാന്‍ പരാജയപ്പെട്ടത്. ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 321 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ പാകിസ്താന്‍ 260-ന് പുറത്തായി. രണ്ടാം മത്സരത്തിലെ ഗ്ലാമര്‍ പോരാട്ടത്തില്‍ ഇന്ത്യയോടാണ് തോല്‍വി പിണഞ്ഞത്. പാകിസ്താന്‍ ഉയര്‍ത്തിയ 242 റണ്‍സ് വിജയലക്ഷ്യം നാല് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു. സൂപ്പര്‍താരം വിരാട് കോലിയുടെ സെഞ്ചുറിയും ശ്രേയസ് അയ്യരുടെ അര്‍ധസെഞ്ചുറിയുമാണ് ഇന്ത്യന്‍ ജയം അനായാസമാക്കിയത്.
ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനെ ആറുവിക്കറ്റിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ബംഗ്ലാദേശിനെ 228 റണ്‍സിന് എറിഞ്ഞിട്ട ഇന്ത്യ 46.3 ഓവറില്‍ നാലുവിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. സെഞ്ചുറി നേടിയ ശുഭ്മാന്‍ ഗില്ലാണ് ഇന്ത്യയുടെ വിജയശില്‍പ്പി.
രണ്ടുമത്സരങ്ങളും പരാജയപ്പെട്ട പാകിസ്താന് മറ്റുമത്സരഫലങ്ങളെ ആശ്രയിക്കേണ്ട സ്ഥിതിയുമായി. കിവീസ് ബംഗ്ലാദേശ് പോരാട്ടം അതോടെയാണ് നിര്‍ണായകമായത്. ആദ്യ മത്സരത്തില്‍ പാകിസ്താനെ തോല്‍പ്പിച്ച ന്യൂസിലന്‍ഡ് രണ്ടാം മത്സരത്തില്‍ ബംഗ്ലാദേശിനെയും കീഴടക്കി സെമി ടിക്കറ്റെടുത്തു. അതോടെ പാകിസ്താന്റെ സാധ്യതകള്‍ അടഞ്ഞു. പട്ടികയില്‍ നിലവില്‍ അവസാനസ്ഥാനത്താണ് പാകിസ്താന്.