ഏഥൻസ്– കൗമാരക്കാരുടെ മാനസികാരോഗ്യവും സുരക്ഷയും മുൻനിർത്തി സോഷ്യൽ മീഡിയ ഉപയോഗത്തിന് കർശന നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി ഗ്രീസ്. 15 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുന്നതിന് 2027 ജനുവരി ഒന്നു മുതൽ രാജ്യം പൂർണ്ണ നിരോധനം ഏർപ്പെടുത്തുമെന്ന് ഗ്രീക്ക് പ്രധാനമന്ത്രി കിരിയാക്കോസ് മിത്സോതാക്കിസ് പ്രഖ്യാപിച്ചു. ബുധനാഴ്ച ടിക് ടോക്കിലൂടെ പുറത്തുവിട്ട വീഡിയോയിലാണ് അദ്ദേഹം ഈ നിർണ്ണായക തീരുമാനം അറിയിച്ചത്.
കുട്ടികളെ സാങ്കേതികവിദ്യയിൽ നിന്ന് അകറ്റുകയല്ല, മറിച്ച് അവരുടെ നിഷ്കളങ്കതയെയും സ്വാതന്ത്ര്യത്തെയും ഹനിക്കുന്ന ചില ആപ്പുകളുടെ അടിമത്തത്തിൽ നിന്ന് അവരെ സംരക്ഷിക്കുകയാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി പറഞ്ഞു. മണിക്കൂറുകളോളം സ്ക്രീനിന് മുന്നിലിരിക്കുന്നത് കുട്ടികളുടെ തലച്ചോറിന് ആവശ്യമായ വിശ്രമം ലഭിക്കുന്നത് തടയുമെന്ന് ശാസ്ത്രീയ പഠനങ്ങൾ വ്യക്തമാക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ വിഷയത്തിൽ യൂറോപ്യൻ യൂണിയനിലെ മറ്റ് രാജ്യങ്ങളും സമാനമായ നടപടികൾ കൈക്കൊള്ളാൻ ഗ്രീസ് സമ്മർദ്ദം ചെലുത്തും.
ഗ്രീസിന് പുറമെ മറ്റ് പല രാജ്യങ്ങളും സമാനമായ നിയന്ത്രണങ്ങളുമായി മുന്നോട്ട് വരുന്നുണ്ട്. 16 വയസ്സിൽ താഴെയുള്ളവരുടെ അക്കൗണ്ടുകൾ നീക്കം ചെയ്യണമെന്ന് സോഷ്യൽ മീഡിയ കമ്പനികൾക്ക് ഓസ്‌ട്രേലിയ നിർദ്ദേശം നൽകിക്കഴിഞ്ഞു. നിയമം ലംഘിക്കുന്ന കമ്പനികൾക്ക് വൻ തുക പിഴയും ഓസ്‌ട്രേലിയ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്തോനേഷ്യ ഈ വർഷം മാർച്ച് മുതൽ 16 വയസ്സിൽ താഴെയുള്ളവർക്ക് നിരോധനം ഏർപ്പെടുത്തി. നിയമം പാലിക്കുന്നതിൽ പരാജയപ്പെട്ടതിന് ഗൂഗിൾ, മെറ്റാ തുടങ്ങിയ കമ്പനികൾക്ക് രാജ്യം നോട്ടീസ് അയച്ചു കഴിഞ്ഞു. ഓസ്ട്രിയ 14 വയസ്സിൽ താഴെയുള്ളവർക്കും സ്പെയിൻ, ഡെന്മാർക്ക് എന്നീ രാജ്യങ്ങൾ വിവിധ പ്രായപരിധിയിലുള്ളവർക്കും നിയന്ത്രണം ഏർപ്പെടുത്താനുള്ള തയ്യാറെടുപ്പിലാണ്.



