തിരുവനന്തപുരം: ഭർത്താവിന് പിന്നാലെ ഭാര്യ കേരളത്തിന്റെ ഉദ്യോഗസ്ഥഭരണ തലപ്പത്തേക്ക്. ഭർത്താവും ഭാര്യയും നിശ്ചിത ഇടവേളകളിൽ സംസ്ഥാനത്തിന്റെ ചീഫ് സെക്രട്ടറി പദവിയിലിരുന്നിട്ടുണ്ടെങ്കിലും ഭർത്താവ് വിരമിക്കുമ്പോൾ ഭാര്യ തന്നെ അതേ പദവിയിൽ ഒരുദിവസം പോലും ഇടവേളയില്ലാതെ പിൻഗാമിയായി എത്തുന്നത് കേരള ചരിത്രത്തിൽ ആദ്യമാണ്. അത്തരമൊരു അത്യപൂർവ്വ ചരിത്രനിയോഗമാണ് കേരളത്തിന്റെ സർവീസ് ചരിത്രത്തിൽ പിറക്കുന്നത്.
നിലവിലുള്ള ചീഫ് സെക്രട്ടറി ഡോ. വേണു ഈമാസം 31ന് സർവീസിൽനിന്ന് വിരമിക്കുമ്പോൾ അടുത്ത ചീഫ് സെക്രട്ടറിയായി ചുമതലയേൽക്കാനിരിക്കുന്നത് അദ്ദേഹത്തിന്റെ ഭാര്യയും സീനിയർ ഐ.എ.എസ് ഉദ്യോഗസ്ഥയും പ്ലാനിങ് അഡീഷണൽ ചീഫ് സെക്രട്ടറിയുമായ ശാരദാ മുരളീധരനാണ്. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗമാണ് ശാരദാ മുരളീധരനെ പുതിയ ചീഫ് സെക്രട്ടറിയായി നിയമിക്കാൻ തീരുമാനമെടുത്തത്.
1990 ബാച്ച് ഐ.എ.എസ് ഓഫീസറായ ശാരദ മുരളീധരന് എട്ട് മാസമാണ് ചീഫ് സെക്രട്ടറി പദവിയിൽ തുടരാനാവുക. 2006 മുതൽ 2012 വരെ കുടുംബശ്രീ മിഷന്റെ മേധാവിയായിരുന്നു ഇവർ. 2013 ഡിസംബർ വരെ കേന്ദ്ര ഗ്രാമ വികസന മന്ത്രാലയത്തിന്റെ നാഷണൽ റൂറൽ ലൈവ്‌ലിഹുഡ്‌സ് മിഷനിൽ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായി. പിന്നീട് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാഷൻ ടെക്‌നോളജി ഡയറക്ടർ ജനറലായി സേവമനുഷ്ഠിച്ചു.
തിരുവനന്തപുരം ജില്ലാ കലക്ടർ, പട്ടികജാതി വികസന വകുപ്പ് ഡയറക്ടർ, സാമൂഹ്യക്ഷേമ വകുപ്പ് സെക്രട്ടറി തുടങ്ങിയ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
2023 ഡിസംബറിൽ ആസൂത്രണ, സാമ്പത്തിക കാര്യ വകുപ്പിലേക്ക് മാറ്റി നിയമിച്ചിരുന്നു. ആസൂത്രണ ബോർഡ് മെമ്പർ സെക്രട്ടറി, പ്രോഗ്രാം ഇംപ്ലിമെന്റേഷൻ ഇവാലുവേഷൻ ആൻഡ് മോണിട്ടറിംഗ് വകുപ്പ്, തദ്ദേശ വകുപ്പിലെ മാലിന്യ നിർമാർജ്ജന പദ്ധതികൾ എന്നിവയുടെ അധിക ചുമതലകളും വിവിധ സമയങ്ങളിലായി ഇവർ വഹിച്ചിട്ടുണ്ട്.
വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസ പാക്കേജ് തയ്യാറാക്കുന്നത് ഉൾപ്പെടെയുളള കാര്യങ്ങളാണ് നിയുക്ത ചീഫ് സെക്രട്ടറി എന്ന നിലയിൽ ശാരദാ മുരളീധരന്റെ പുതിയ പ്രധാന ഉത്തരവാദിത്തം. കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള മനോജ് ജോഷി ഡൽഹിയിൽനിന്ന് കേരളത്തിലേക്ക് വരാൻ താൽപര്യം കാണിക്കാതിരുന്നതോടെയാണ് ശാരദയിലേക്ക് തീരുമാനം എത്തിയതെന്നാണ് വിവരം. 2025 ഏപ്രിൽ വരെയാണ് ശാദയ്ക്കു കാലാവധിയുള്ളത്.