ദുബായ്: യുഎഇ യിൽ അനധികൃതമായി താമസിക്കുന്നവർക്ക് പിഴകളോ ശിക്ഷാനടപടികളോ ഇല്ലാതെ താമസ രേഖകൾ ശരിയാക്കാനും രാജ്യം വിടാനും അവസരം നൽകുന്ന പൊതുമാപ്പ് പദ്ധതിഇന്ന് (ചൊവ്വാഴ്ച) അവസാനിക്കും. 2024 സെപ്റ്റംബർ ഒന്നിനാണ് പൊതുമാപ്പ് ആരംഭിച്ചത്. ഒക്ടോബർ 31ന് അവസാനിക്കേണ്ട പദ്ധതി വീണ്ടും രണ്ടു മാസത്തേക്ക് കൂടി നീട്ടി നൽകുകയായിരുന്നു.
ദുബായ് എമിറേറ്റിൽ ഇതിനകം 2,36,000 പേർ പൊതുമാപ്പിന്‍റെ അവസരം പ്രയോജനപ്പെടുത്തിയതായി ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് മേധാവി ലഫ്റ്റനന്‍റ് ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മർറി വെളിപ്പെടുത്തി.
ഇതിൽ നിരവധിപേർ താമസ പദവി നിയമപരമാക്കുകയും 55,000- ലധികം ആളുകൾ രാജ്യം വിടുകയും ചെയ്തു. ബാക്കിയുള്ളവർ സ്വദേശത്തേക്ക് മടങ്ങാനുള്ള ശ്രമത്തിലാണെന്നും അദ്ദേഹം പറഞ്ഞു. പൊതുമാപ്പ് സംരംഭം വിജയകരക്കാൻ സഹായിച്ചവർക്ക് ലഫ്റ്റനന്‍റ് ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മർറി നന്ദി അറിയിച്ചു. ദുബായിൽ ഇത് വരെ 55,200 എക്‌സിറ്റ് പെർമിറ്റ് പാസുകൾ നൽകിയിട്ടുണ്ട്.
ഔട്ട് പാസ് ലഭിച്ച നിരവധി ആളുകൾ ഇനിയും രാജ്യം വിടാനുണ്ട്. ടിക്കറ്റുകളുടെ ലഭ്യതക്കുറവും ഉയർന്ന ടിക്കറ്റ് നിരക്കുമാണ് രാജ്യം വിടാൻ ഒരുങ്ങുന്നവരുടെ പ്രധാന വെല്ലുവിളിയെന്നും ദുബായ് ജിഡിആർഎഫ്എ അർഹതപ്പെട്ട നിരവധി പേർക്ക് യാത്രക്കുള്ള സഹായങ്ങൾ നൽകിയിട്ടുണ്ടെന്നും ലഫ്. ജനറൽ കൂട്ടിച്ചേർത്തു. പൊതുമാപ്പിന് ശേഷം പിഴകൾ പുനഃസ്ഥാപിക്കുമെന്നതിനാൽ, സമയപരിധിക്ക് മുമ്പായി താമസം നിയമപരമാക്കാൻ നിയമലംഘകരോട് അദ്ദേഹം അഭ്യർഥിച്ചു. അടുത്ത ദിവസങ്ങളിൽ പരിശോധനാ കാമ്പെയ്‌നുകൾ ശക്തമാക്കുമെന്നും പിടിക്കപ്പെടുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ദുബായ് പോലീസ്, ദുബായ് സിവിൽ ഡിഫൻസ്, ദുബായ് ആംബുലൻസ്, മാനവ വിഭവശേഷി, സ്വദേശിവത്ക്കരണ മന്ത്രാലയം, റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി, ദുബായ് ഹെൽത്ത് എന്നിവയുൾപ്പെടെ ഈ പ്രക്രിയ സുഗമമാക്കുന്നതിന് ഒപ്പം പ്രവർത്തിച്ച എല്ലാ സ്ഥാപനങ്ങൾക്കും ആത്മാർഥമായ നന്ദി അറിയിക്കുന്നുവെന്ന് ലഫ്റ്റനന്‍റ് ജനറൽ പറഞ്ഞു.