തിരുവനന്തപുരം: സിനിമയിൽ എല്ലാവരും മോശക്കാരല്ലെങ്കിലും ലൈംഗിക ചൂഷണത്തിന് ഇടനിലക്കാരുണ്ടെന്ന് നടി ശ്രീലത നമ്പൂതിരി പറഞ്ഞു. സെറ്റിൽ മോശം അനുഭവമുണ്ടായ നടിയും അമ്മയും തന്റെ മുറിയിലേക്ക് കയറിവരികയും രാത്രി മുഴുവൻ തന്റെ മുറിയിലാണ് കഴിഞ്ഞതെന്നും അവർ വെളിപ്പെടുത്തി.
സ്ത്രീകൾ അടക്കിപ്പിടിച്ചതെല്ലാം ഇപ്പോൾ പൊട്ടിത്തെറിക്കുകയാണ്. ഈ രംഗത്ത് ചൂഷണം പതിവാണ്. നിലനിൽപ്പിനായി ചിലർ കണ്ണടയ്ക്കും. നടി ആക്രമിക്കപ്പെട്ട കേസിൽ ഏഴു വർഷമായിട്ടും എന്തുണ്ടായി?
പലർക്കും വിലക്കുണ്ടാവും. ജൂനിയർ നടിമാർ ചിലരൊക്കെ മോശം അനുഭവമുണ്ടായതായി പറഞ്ഞിരുന്നു. അപ്പോൾ ഇങ്ങനെ പരസ്പരം പറഞ്ഞോണ്ടിരിക്കാതെ പരാതിപ്പെടാൻ പറഞ്ഞെങ്കിലും അതിനുള്ള ധൈര്യമില്ല. ജൂനിയർ നടിമാർക്ക് മോശം അനുഭവമുണ്ടായാൽ ഇടപെടാനും ആളുകൾ മടിക്കും. ഇടപെട്ടാൽ തന്റെ അവസരം ഇല്ലാതായി പോകുമല്ലോ എന്നതാണ് വിഷയം. അവനവന്റെ നിലനിൽപ്പാണല്ലോ പലർക്കും പ്രശ്‌നം. പലരെയും വിലക്കുന്നുണ്ട്. അവരുടെ ആഗ്രഹം സാധിച്ചില്ലെങ്കിൽ കാണിച്ചു തരാമെന്നാണ് ഇക്കൂട്ടരുടെ നിലപാട്.
സ്ത്രീകൾക്ക് ഒരു പരിഗണനയും ഇല്ല. ഭക്ഷണത്തിൽ പോലും വിവേചനങ്ങളുണ്ട്. സീരിയൽ മേഖലയിലും ഇത്തരം ചൂഷണങ്ങളുണ്ടെന്ന് പറയപ്പെടുന്നു. ദുരനുഭവങ്ങളുണ്ടായാൽ പെൺകുട്ടികൾ പരാതിപ്പെടാൻ തയ്യാറാകണം. സിനിമ അല്ലെങ്കിൽ വേറെ ജോലി ചെയ്ത് ജീവിക്കുമെന്ന നിലപാടുമുണ്ടാവണം. സിനിമ മാത്രം എന്നു പറഞ്ഞ് സഹിക്കാൻ തയ്യാറായാൽ ഇത്തരം ചൂഷണങ്ങളുമുണ്ടാകും. അതിനെതിരെ ശക്തമായ നിലപാടാണ് വേണ്ടത്. സ്ത്രീകൾ പരാതി നല്കുകയോ ശക്തമായ നിലപാട് എടുക്കുകയോ ചെയ്തില്ലെങ്കിൽ ഇത്തരം ചൂഷണങ്ങൾ തുടരുമെന്നും അവർ വ്യക്തമാക്കി.