ഏഷ്യയിലെ ആരോഗ്യമേഖല വൻകുതിപ്പിന്റെ പാതയിൽ
മുംബൈ: ലക്ഷ്യത്തെക്കാൾ ഇരട്ടിയിലധികം തുക സമാഹരിച്ചതിനാൽ ആരോഗ്യമേഖലയിലെ പ്രമുഖ സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ ക്വാഡ്രിയ ക്യാപിറ്റൽ നിക്ഷേപ സമാഹരണം നിർത്തിവച്ചു. 800 മില്യൺ ഡോളർ (ഏകദേശം 6,833 കോടി രൂപ) സമാഹരിക്കാൻ ലക്ഷ്യമിട്ട കമ്പനിക്ക് 1.07 ബില്യൺ ഡോളർ (ഏകദേശം 14,515 കോടി രൂപ) ലഭിച്ചു. ഇതോടെ ചൊവ്വാഴ്ച ഫണ്ട് ക്ലോസ് ചെയ്തതായി സിംഗപ്പൂർ ആസ്ഥാനമായ ക്വാഡ്രിയ ക്യാപിറ്റൽ അറിയിച്ചു. ഈ നേട്ടം മൂന്നാം ഘട്ട മൂലധന സമാഹരണത്തിന്റെ ഭാഗമാണ്.
സമാഹരിച്ച തുകയിൽ 954 മില്യൺ ഡോളർ പ്രാഥമിക നിക്ഷേപവും 114 മില്യൺ ഡോളർ സഹ-നിക്ഷേപ മൂലധനവും ഉൾപ്പെടുന്നു. പിന്നീട് 300 മില്യൺ ഡോളർ കൂടി സഹ-നിക്ഷേപമായി ലഭിക്കും. 2020-ലെ രണ്ടാം ഘട്ടത്തിൽ 600 മില്യൺ ഡോളർ ലഭിച്ചതിന്റെ 60 ശതമാനത്തിലധികമാണ് ഇപ്പോഴത്തെ നേട്ടം. ഇതോടെ ദക്ഷിണ, തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലെ ആരോഗ്യമേഖലയിലെ ഏറ്റവും വലിയ സ്വകാര്യ ഇക്വിറ്റി ഫണ്ടായി ക്വാഡ്രിയ മാറിയതായി കമ്പനി വൃത്തങ്ങൾ വ്യക്തമാക്കി.
“ഏഷ്യയിലെ ആരോഗ്യ സംരക്ഷണ മേഖല നിർണായക ഘട്ടത്തിലാണ്. 2025-ൽ ഇത് വൻകുതിപ്പിന്റെ പാതയിലേക്ക് നീങ്ങും. പ്രത്യേകിച്ച് സിംഗിൾ സ്പെഷ്യാലിറ്റി ആശുപത്രികൾ, ഡയഗ്നോസ്റ്റിക് ശൃംഖലകൾ, മെഡിക്കൽ ഉപകരണങ്ങൾ, ഫാർമസ്യൂട്ടിക്കൽ നിർമാണം എന്നിവയിൽ നിക്ഷേപം വർധിക്കുന്നു. ഇന്ത്യയിൽ ഇത് അതിവേഗത്തിൽ മുന്നോട്ടുപോകുന്നു,” ക്വാഡ്രിയ ക്യാപിറ്റലിന്റെ സഹസ്ഥാപകനും മാനേജിംഗ് പാർട്ണറുമായ ഡോ. അമിത് വർമ പറഞ്ഞു. ആരോഗ്യ സംരക്ഷണ മേഖലയിലെ ഉപഭോഗം വൻതോതിൽ വർധിച്ചിട്ടുണ്ടെന്നും സാങ്കേതിക മാറ്റങ്ങൾ അനുദിനം സംഭവിക്കുന്നുണ്ടെന്നും പുതിയ സംരംഭങ്ങൾ ഉയർന്നുവരുന്നതിനാൽ ഈ മേഖല ഏറെ വളരുമെന്നും അദ്ദേഹം വിശദീകരിച്ചു.
ഇന്ത്യയ്ക്കു പുറമെ വടക്കേ അമേരിക്ക, യൂറോപ്പ്, മിഡിൽ ഈസ്റ്റ്, ഏഷ്യ എന്നിവിടങ്ങളിലെ ആഗോള സ്ഥാപനങ്ങളിൽ നിന്നും ക്വാഡ്രിയ ക്യാപിറ്റൽ പങ്കാളിത്തം നേടി. മൂന്നാം ഘട്ട ഫണ്ടിൽ നിന്ന് അർജൻ ലൈഫ് സയൻസസ്, നെഫ്രോപ്ലസ്, മാക്സിവിഷൻ എന്നിവയിൽ 40 ശതമാനം നിക്ഷേപം നടത്തി. തെക്കുകിഴക്കൻ ഏഷ്യയിൽ രണ്ട് ഇടപാടുകൾ കൂടി ഉണ്ടാകുമെന്നും കമ്പനി അറിയിച്ചു. 2012-ൽ സ്ഥാപിതമായ ക്വാഡ്രിയ 27 കമ്പനികളിലായി 4 ബില്യൺ ഡോളറിലധികം ആസ്തികൾ കൈകാര്യം ചെയ്യുന്നു.